Ind disable

ഉള്ളറകള്‍-

ഉള്ളറകള്‍ എപ്പോഴും നിഗൂടമാണ് , ഓരൊ വസ്തുവിന്റെയും ജനനം അതില്‍ നിന്നും മരണം അതിലെക്കുമാണ് .ആ കാലയളവിന്റെ ഇടയിലൂടെയുള്ള ഇരുട്ടറകളിലൂടെ അറിവിന്റെ ലോകത്തേക്കുള്ള ഒരു സഞ്ചാരമാണിത് , ഇവിടം നിങ്ങള്‍ക്കുമുള്ളതാണ്.................ചിന്തകളിലൂടെ ആളിക്കത്തുക...........വിട്ടുപോകരുത്........ചിന്തിക്കുന്നവര്‍ക്കാണത്രെ ധ്രിഷ്ട്ടാന്തങ്ങള്‍

എന്നെക്കുറിച്ച്

എന്റെ ഫോട്ടോ
ഉള്ളറകള്‍ എപ്പോഴും നിഗൂടമാണ് , ഒരു വസ്തുവിന്റെയും ജനനം അധില്‍ നിന്നും മരണം അധിലെക്കുമാണ് . ആ കാലയളവിന്റെ ഇടയിലൂടെയുള്ള ഇരുട്ടറകളിലൂടെ ഈ വിനീതന്റെ അറിവിന്റെ ലോകത്തേക്കുള്ള ഒരു സഞ്ചാരമാണിത് , ഇവിടം നിങ്ങള്‍ക്കുമുള്ളധാണ് , ചിന്തകളിലൂടെ ആളിക്കത്തുക, വിട്ടുപോകരുത്.....


പത്മരാജന് പ്രണാമം!

സര്‍ഗ്ഗാത്മകത കൊണ്ട് പൂത്തുലുഞ്ഞ ഒരു താഴ്‌വാരമായിരുന്നൂ പത്മരാജന്‍. വായിക്കുന്നവനെ കണ്ണുകെട്ടിച്ച് അജ്ഞാതമായ തീരങ്ങളിലേക്ക് വലിച്ചുകൊണ്ട് പോയി കറുത്തിരുണ്ട ജീവതത്തെ കാണിച്ചുകൊടുത്ത എഴുത്തിലെ മന്ത്രവാദി.


കാഴ്ചക്കാരന്‍ കണ്ടത് സിനിമയാണോ ജീവിതമാണോ എന്ന അമ്പരപ്പ്.

പത്മരാജനെപ്പോലെ ഒരേയൊരു എഴുത്തുകാരനേ ഉണ്ടായിട്ടുള്ളൂ.

പത്മരാജനെപ്പോലെ ഒരേയൊരു സിനിമാക്കാരനേ ഉണ്ടായിട്ടുള്ളൂ.

ഇനി ഉണ്ടാവുകയുമില്ല. പ്രതിഭകള്‍ ഒരു കാലത്ത് തുടര്‍ച്ചയായി ഉണ്ടാവില്ല തന്നെ.
മലയാളിയുടെ പതിവ് വ്യാകരണങ്ങളുടെ കാലില്‍ പിടിച്ച് തൂക്കിയെടുത്ത് തിരിച്ചു പിടിച്ച് പുതിയൊരു വ്യാകരണം ഉണ്ടാക്കി എന്നുള്ളത് പത്മരാജന് മാത്രം അവകാശപ്പെട്ട ഒന്നാണ്. പാരമ്പര്യത്തിന്റെ പതിവ് ശീലങ്ങള്‍ക്കൊപ്പം നടന്ന് പോയിട്ടില്ല ഈ താടിക്കാരന്‍.

എഴുത്തില്‍ മാത്രമല്ല,സിനിമയിലും.

ചലച്ചിത്രകാരനെന്ന നിലയില്‍ ആര്‍ജിച്ച ജനപ്രിയത പത്മരാജന്‍ എന്ന എഴുത്തുകാരന്റെ സവിശേഷ സംഭാവനകളെ അദൃശ്യവത്കരിക്കുന്നതിനു കാരണമായിട്ടുണ്ട്. മലയാളത്തിലെ ഏറ്റവും മികച്ച കഥകളും നോവലുകളും എഴുതിയ പത്മരാജനെ നിരൂപകര്‍ക്കുപോലും വിലയിരുത്തുവാന്‍ കഴിയാതെ പോയതിന്റെ കാരണവുമിതാണ്.

മനുഷ്യരെയും അവരുടെ സഹജവാസനകളെയും കപടസദാചാരത്തിന്റെ ഊരുവിലക്ക് കല്പിക്കാതെ പ്രത്യക്ഷപ്പെടുത്തുവാനായിരുന്നു

ഈ എഴുത്തുകാരന്‍ ആഗ്രഹിച്ചത്. മലയാളികളുടെ നാനാതരം വ്യാജബോധങ്ങളാല്‍, എഴുത്തുപോലുള്ള സാംസ്‌കാരിക വ്യവഹാരങ്ങളില്‍നിന്ന് പാടേ അകറ്റിനിര്‍ത്തപ്പെട്ട അനുഭവപരിസരങ്ങളേയും അസ്വാഭാവികസങ്കല്പങ്ങളെയും എഴുത്തിലേക്ക് കൊണ്ടുവന്നപ്പോള്‍

പത്മരാജന്‍ എന്ന സാഹിത്യകാരന്‍ അസ്വതന്ത്രസമൂഹത്തിലെ സ്വതന്ത്രകലാകാരനാവുകയായിരുന്നു. ഈ സ്വാതന്ത്ര്യ പ്രഖ്യാപനമാണ് പത്മരാജനെ വ്യത്യസ്തനാക്കുന്നത്.

പത്മരാജന്‍ അവതരിപ്പിച്ച കഥാപാത്രങ്ങള്‍ പത്മരാജനോളം വളര്‍ന്നവരായിരുന്നു

തകരയിലെ തകരയും ചെല്ലപ്പനാശാരിയും ഒരിടത്തൊരു ഫയല്‍വാനിലെ ഫയല്‍വാനും ഉദകപ്പോളയിലെ മേനോന്റെ ആദ്യഭാര്യയുടെ മരണശേഷം സ്വന്തം സഹോദരന്റെ ഭാര്യാപദം അലങ്കരിക്കുന്ന ദേവിയും മദ്യപാനത്തിലും വ്യഭിചാരത്തിലുമായി സര്‍വവും നശിപ്പിച്ച ജയകൃഷ്ണനും ക്ലാരയും കള്ളന്‍ പവിത്രനിലെ പവിത്രനും ലോലയിലെ ലോലയും മൂവന്തിയിലെ അന്ധയായ പെണ്‍കുട്ടിയും

അപരനിലെ ഉത്തമനും രതിനിര്‍വ്വേദത്തിലെ രതിയും ഇങ്ങനെയെത്രയെത്ര കഥാപാത്രങ്ങള്‍...

ഇപ്പോഴും മനസ്സില്‍ പെരുമഴ പെയ്യിക്കുന്നു.

പത്മരാജന് പ്രണാമം.

സര്‍ഗ്ഗാത്മകതയ്ക്ക് ഒരതിര്‍വരമ്പുമില്ലെന്ന് ഊറ്റത്തോടെ വിളിച്ച് പറഞ്ഞതിനും, അവതരിപ്പിച്ചതിനും.


പത്മരാജന്‍ എഴുതിയത്

മരക്കൊമ്പുകള്‍ക്കിടയില്‍ ആകാശം ത്രികോണങ്ങളായും സമചതുരങ്ങളായും വൃത്തങ്ങളായും കോഴിമുട്ടകളായും ഉടഞ്ഞൊഴുകിയ മുട്ടകളുടെ വെള്ളക്കരുവായും മുറിഞ്ഞു മുറിഞ്ഞു കിടന്നു. ഉയരെക്കൂടി മേഘമിളക്കിക്കൊണ്ടു ചുടുകാറ്റു വീശിപ്പോകുന്നു.

ശവം അകന്നു പോകുന്നതു കണ്ടപ്പോള്‍ അതിനോട് അസൂയ, ആദരവ്. പെരുവഴിയില്‍ക്കൂടി ഇതുപോലെ, നെടുനീളത്തില്‍ നിവര്‍ന്നുകിടന്നു സഞ്ചരിച്ചുകൊണ്ട്, തന്നോടൊപ്പം ഓടിയെത്തുന്ന ആകാശം കാണാന്‍ ആര്‍ക്കെങ്കിലും കഴിഞ്ഞിട്ടുണ്ടോ? ഉരുകുന്ന സൂര്യനില്‍ നിന്നിറ്റുചാടുന്ന വെയിലിന്റെ കട്ടിത്തുള്ളികള്‍ മുഖത്തേറ്റുവാങ്ങുകയും അതില്‍ത്തന്നെ ചാഞ്ചല്യമില്ലാതെ കണ്ണുനട്ടു കിടക്കുകയും കൈകാലുകള്‍ അനക്കാതെ, ഉയരങ്ങളുടെ നെടുനീളന്‍ ചതുരങ്ങള്‍ പിന്നിലാക്കിക്കൊണ്ടു മുന്‍പോട്ടുപോവുകയും-
പച്ച ജീവനോടെ അത്തരമൊരു യാത്ര ആഗ്രഹിച്ചുപോകുന്നു.
ജീവനുള്ള ഒരുത്തനും ഇതേവരെ സാധിച്ചിട്ടില്ലാത്ത ഒരു മഹാകാര്യമാണ് ഈ ആശിക്കുന്നത്. എത്ര വലിയ കാറുകള്‍ പോകുന്നു, കൊമ്പിച്ച ആളുകള്‍ ജീവിക്കുന്നു. എന്നാല്‍, ആര്‍ക്കും നെടുനീളത്തില്‍ കിടന്ന് ആകാശം നെഞ്ചിലേറ്റി, ലോകം പുല്ലാക്കി സഞ്ചരിക്കാന്‍ കഴിഞ്ഞിട്ടില്ല.
(സ്വയം)


രണ്ടാം ദിവസം ആ ചരമക്കാര്‍ഡുമെത്തി. ഞാനും കരുണാകരമേനോനും ആ കറുത്ത അക്ഷരങ്ങളും നോക്കി ഏറെ നേരം പകച്ചിരുന്നു. നോക്കുന്തോറും ഞങ്ങള്‍ക്ക് ആ കാര്‍ഡ് കൂടുതല്‍ക്കൂടുതല്‍ പരിചിതമായിക്കൊണ്ടിരുന്നു. പലയാവര്‍ത്തി നോക്കി കിഴവന്‍ കാര്‍ഡ് മേശപ്പുറത്തേയ്ക്കിട്ടു. നോക്കിക്കോളൂ, അയാള്‍ കാര്‍ഡിനെ ഉദ്ദേശിച്ച് എന്നോടു പറഞ്ഞു. മനസിലായി, അതു പറയുമ്പോള്‍ എന്‍റെ സ്വരം കണക്കുകൂട്ടലുകള്‍ക്കപ്പുറത്തു തേഞ്ഞുപോയി. ഞങ്ങള്‍ക്ക് പുതുതായി ഒന്നും തന്നെ പറയാനുണ്ടായിരുന്നില്ല. ഒരു കണക്കില്‍ അതു വലിയൊരാശ്വാസമായിരുന്നു താനും. ജനാലയ്ക്കപ്പുറത്ത് തേക്കിലകളില്‍ കാറ്റു വീശിത്തുടങ്ങിയിരുന്നു
(ഉദകപ്പോള)


രാത്രി വളരെക്കഴിഞ്ഞിരുന്നു. പ്രഭാതം വളരെ അടുത്തടുത്ത് വരുന്നത് ഞങ്ങള്‍ക്ക് കാണാമായിരുന്നു.
ഞാന്‍ കട്ടിലിലിരുന്നു. എന്റെ കാല്‍ക്കല്‍ വെറുംനിലത്തായി ലോലയും. ഇടയ്ക്കിടെ എന്റെ കൈകളില്‍ അവള്‍ മൃദുവായി ചുംബിച്ചു. മറ്റു ചിലപ്പോള്‍ നിശ്ശബ്ദയായി അവള്‍ എന്റെ മുഖത്തേക്ക് നോക്കി.
അവള്‍ ഒരമേരിക്കക്കാരിയാണെന്ന് വിശ്വസിക്കാന്‍ ആ നിമിഷങ്ങളില്‍ പ്രയാസം തോന്നി.
രാവിലെ തമ്മില്‍ പിരിഞ്ഞു വീണ്ടും കാണുക എന്നൊന്നുണ്ടാവില്ല. നീ മരിച്ചതായി ഞാനും, ഞാന്‍ മരിച്ചതായി നീയും കണക്കാക്കുക. ചുംബിച്ച ചുണ്ടുകള്‍ക്ക് വിടതരിക.
(ലോല)


ഞാന്‍, ഗന്ധര്‍വന്‍. ചിത്രശലഭമാകാനും മേഘമാലകളാകാനും പാവയാകാനും പറവയാകാനും മാനാകാനും മനുഷ്യനാകാനും- നിന്റെ ചുണ്ടിന്റെ മുത്തമാകാനും നിമിഷാര്‍ദ്ധം പോലും ആവശ്യമില്ലാത്ത ഗഗനചാരി
(ഞാന്‍ ഗന്ധര്‍വന്‍)


എനിക്ക് ആ ഭ്രാന്തന്റെ കാലിലെ മുറിവാകാന്‍ കൊതിയാവുകയാ.ചങ്ങലയിലെ ഒരൊറ്റ കണ്ണിയുമായിട്ട് മാത്രം ബന്ധമുള്ള ഉണങ്ങാത്ത ഒരു മുറിവ്.
(തൂവാനത്തുമ്പികള്‍)


ഈ മഴ അവസാനിക്കുന്ന മട്ടില്ല.
ശോഭ വാതില്‍ തുറന്നു മുറ്റത്തേക്ക് നോക്കി. ഒന്നും വ്യക്തമല്ല. സന്ധ്യയുടെ നിറം വെളുപ്പോ, കറുപ്പോ? ശബ്ദം ഇരമ്പലോ അലര്‍ച്ചയോ?
ഇടയ്ക്കിടെ ഇടിവെട്ടി. അതിനുശേഷം മഴയ്ക്ക് അല്പംകൂടി ശക്തി വര്‍ദ്ധിക്കുന്നു. ഒരിക്കലും അവരോഹണത്തെക്കുറിച്ച് ചിന്തിക്കാതെ, ഉയരങ്ങളിലേക്ക്, വീണ്ടും ഉയരങ്ങളിലേക്ക്, കുതിച്ചുകയറുന്ന ഒരു സാഹസികനായ മല കയറ്റക്കാരനെപ്പോലെ മഴ അങ്ങനെ കയറിപ്പോവുകയാണ്.
മനുഷ്യന്റെ സ്വഭാവവും ഇതുതന്നെയല്ലേ? ശോഭ ആലോചിച്ചു. കിട്ടിയതു കൊണ്ടൊന്നും തൃപ്തിയാകാതെ വീണ്ടും വീണ്ടും കിട്ടാന്‍ വേണ്ടി, കിട്ടിയില്ലെങ്കില്‍ പിടിച്ചുപറിക്കാന്‍ വേണ്ടി, അവന്‍ കാട്ടിക്കൂട്ടുന്ന ബദ്ധപ്പാടുകള്‍ എന്തെല്ലാമാണ്..?(നക്ഷത്രങ്ങളേ കാവല്‍)
ഓര്‍ത്തു, മഴക്കാലം. പുരയിടത്തിലെ തെങ്ങിന്‍തടങ്ങളില്‍ കൊതുമ്പില്‍ നിന്നുതിര്‍ന്നുവീണുണങ്ങിയ പൂഞെട്ടുകള്‍ പൊങ്ങിക്കിടക്കുന്ന കലങ്ങിയ തടാകങ്ങള്‍. പൂഴിമണല്‍ നിറഞ്ഞ മുറ്റത്തുകൂടി, നീലത്തരികള്‍ പുറത്താക്കിക്കൊണ്ട് ഒലിച്ച് പോകുന്ന പുഴകള്‍, പറമ്പിന്റെ കിഴക്കേ കോണില്‍ നിന്ന് ഓവുവഴി കുതിച്ചുനനഞ്ഞ നെല്‍ച്ചെടികള്‍ക്കു ചോട്ടിലുള്ള കടലില്‍ ചെന്നു ചേരുന്ന കറുത്ത വെള്ളച്ചാട്ടം.
(പളുങ്കുമാളിക)


വിവാഹദിവസം രാത്രിയില്‍, ഭര്‍ത്താവിന്റെ അടുത്തേക്കു നടന്നുകയറുന്ന പെണ്‍കുട്ടികളെല്ലാവരും, ഉള്ളില്‍ ഒരു തേങ്ങല്‍ അടക്കിവെച്ചിട്ടുണ്ടാവുമോ..?
ഉണ്ടാകാനാണ് സാദ്ധ്യത.
(വാടകയ്ക്ക് ഒരു ഹൃദയം)


രാവിലെ പുറപ്പെടുമ്പോള്‍ മകള്‍ ശപിച്ചു.
ഒടുക്കത്തെ പോക്കാണ്
അവസാനത്തെ യാത്ര.
പലപ്പോഴും കേട്ടിട്ടുണ്ടെങ്കിലും ഇന്നു വാക്കുകള്‍ക്കുള്ളില്‍ പ്രത്യേകമായ ഒരര്‍ത്ഥം കൂടി കേള്‍ക്കുക്കയുണ്ടായി.
മടങ്ങിവരാത്ത ഒരു യാത്ര.
അവള്‍ പറഞ്ഞ പോലെ നടക്കാന്‍ പോകുന്നു.
തോട്ടുവക്കില്‍ ചൂണ്ടിയിട്ട് നടക്കുമ്പോള്‍ ഒരു മരണം സംഭവിച്ചുകൂടായ്കയില്ല. ശവം അവിടെ കിടക്കും. വൈകുന്നേരമാണ് മരിക്കുന്നതെങ്കില്‍ പിറ്റേന്നു മാത്രമേ അളിഞ്ഞുതുടങ്ങിയ ശവം തേടി ആളുകള്‍ വരികയുള്ളൂ (ചൂണ്ടല്‍)


ചൊരിമണലില്‍ ചേര്‍ന്നുകിടക്കുന്ന ജയകൃഷ്ണനും ക്ലാരയും. രണ്ടാളുടെയും ദേഹത്തും കഴുത്തിലും മണല്‍ത്തരികളുടെ തിളക്കമുണ്ട്.
ജയകൃഷ്ണന്‍: ആ നേരത്ത് രാധയങ്ങനെ പറഞ്ഞില്ലാരുന്നെങ്കീ, ഞാന്‍ ക്ലാരേക്കാണുകില്ലാരുന്നു.ചെലപ്പോ കണ്ടേനേ.പക്ഷേ എന്തായാലും ഇങ്ങനെ കാണുകില്ലായിരുന്നു. ഇത്രേം കാലോം ഒരു പെണ്ണിനേം കാണാന്‍ കൂട്ടാക്കാതെ ഞാന്‍ പിടിച്ചു നിന്നത്.
ക്ലാര അയാളെ ശ്രദ്ധിച്ചു. അയാള്‍ ലേശം ഇമോഷണല്‍ ആയിട്ടുണ്ടെന്നവള്‍ക്കും മനസ്സിലായി.
ജയകൃഷ്ണന്‍: എനിക്ക് ഉള്ളീത്തട്ടി മോഹം തോന്നുന്ന ഒരു പെണ്‍കുട്ടിക്കു കൊടുക്കാന്‍വേണ്ടി, ഞാനെന്നെത്തന്നെ സൂക്ഷിച്ച് വച്ചത്.
ഒരു സ്വയംനിന്ദപോലെ (സ്വയം) ഇനീപ്പോ ഞാനെല്ലാരേം കാണാന്‍ തൊടങ്ങുമോ ന്നാ, ഇപ്പഴന്റെ പേടി.
ക്ലാര: അതൊന്നുമില്ല. രാധേയായിട്ട് ഒന്നൂടെ കാണ്. (ചിരിച്ച്) ഇനി കോളേജീപ്പോയിട്ടു വേണ്ടാ. വേറെ എവിടെയെങ്കിലും വച്ച്.
അയാള്‍ അതു നടപ്പില്ല എന്ന ടോണില്‍ ഒന്നു തലയാട്ടി. എഴുന്നേറ്റിരുന്നു.
അയാളെ പിടിച്ചെഴുന്നേല്പിച്ചുകൊണ്ട്.
ക്ലാര:അതൊക്കെ വരും. ഒരു ദിവസം കാണാം രാധ മണ്ണാറത്തൊടീലിരിക്കുന്നതു മൂന്നാല് ബൊമ്മയ്ക്കന്‍ തമ്പ്‌രാന്‍ കുഞ്ഞുങ്ങളുമായിട്ട്.
(അയാളും അവളുടെ ചിരിയില്‍ പങ്കുചേര്‍ന്നുപോയി.)
ക്ലാര: അതുകാണാന്‍ ഞാനൊരു ദിവസം അവിടെ വരുന്നുണ്ട്.
രണ്ടടി നടന്ന് പെട്ടെന്നവളെ പിടിച്ചുനിര്‍ത്തി സീരിയസ് ആയി.
ജയകൃഷ്ണന്‍: കൊറെ കൊച്ചുവാശികളും കൊറച്ച് അന്ധവിശ്വാസങ്ങളും, കൊച്ചു ദുശ്ശീലങ്ങളും അതാ ഞാന്‍.
ക്ലാര: തോന്നി
ജയകൃഷ്ണന്‍: എന്റെ രണ്ടാമതൊരു വാശി കൂടി ക്ലാര ഇന്നു തകര്‍ത്തു.
ക്ലാര (ംവമ േീേിലല്‍): മ്?
ജയകൃഷ്ണന്‍: ഒരു പെണ്‍കുട്ടീടേം നാശത്തിന്റെ തുടക്കം എന്നിലൂടാവരുതേഎന്നെനിക്കൊരു പ്രാര്‍ത്ഥനയുമുണ്ടായിരുന്നു.
ക്ലാര മനസ്സിലാകാതെ നില്ക്കുമ്പോള്‍
ജയകൃഷ്ണന്‍: ഒരു പെണ്‍കുട്ടീടേം വിര്‍ജിനിറ്റി ഞാന്‍ കാരണം ഇല്ലാതാവരുത് എന്നെനിക്കൊരു നിര്‍ബന്ധമുണ്ടായിരുന്നു.
ക്ലാര സീരിയസ്.
ജയകൃഷ്ണന്‍: അങ്ങനെയൊന്നു സംഭവിച്ചാല്‍, ആ പെണ്‍കുട്ടിയാവും പിന്നെയങ്ങോട്ട് അന്ത്യം വരേയ്ക്കും എന്റെയൊപ്പം ഉണ്ടാവുകാ എന്നും ഞാനൊരു
ശപഥം എടുത്തിരുന്നു.
ക്ലാര അവളുടെ ചിരി മാഞ്ഞു.
ജയകൃഷ്ണന്‍: ഞാന്‍ ക്ലാരേ..കല്യാണം ചെയ്‌തോട്ടെ?
അയാളതു പൂര്‍ണ്ണഗൗരവത്തിലാണു ചോദിച്ചത്.
ക്ലാര അവള്‍ക്കതു മനസ്സിലായി. പഴയൊരു സംഭവത്തിന്റെ അനുസ്മരണംപോലെ
പ്രത്യാശയുടെ നിറം പകര്‍ന്ന ഒരു മന്ദഹാസവുമായി.
(തൂവാനത്തുമ്പികള്‍)


ശാലമോന്റെ സോംഗ് ഓഫ് സോംഗ്‌സില്‍ പറയുന്ന പോലെ നമുക്ക് ഗ്രാമങ്ങളില്‍ ചെന്ന് രാപാര്‍ക്കാം. അതികാലത്തെഴിന്നേറ്റ് മുന്തിരിത്തോട്ടങ്ങില്‍ പോയി മുന്തിരിവള്ളികള്‍ തളിര്‍ത്ത് പൂവിടുകയും മാതളനാരങ്ങകള്‍ പൂക്കുകയും ചെയതുവോ എന്ന് നോക്കാം.
അവിടെ വെച്ച് ഞാന്‍ നിനക്ക് എന്റെ പ്രേമം തരും
(നമുക്കുപാര്‍ക്കാന്‍ മുന്തിരിത്തോപ്പുകള്‍)

 ബ്ലോഗ് എന്നാല്‍ എന്ത്?
ബ്ലോഗ് എന്നാൽ ദിനസരി (ജേർണ്ണൽ) പോലെ കുറിപ്പുകളോ ചെറുലേഖനങ്ങളോ ഉൾക്കൊള്ളുന്ന, മുഖ്യമായും വ്യക്തിഗതമായ വെബ്‌പേജുകളാണു്. ഒരു ബ്ലോഗിലെ കുറിപ്പുകൾ വിപരീതസമയക്രമത്തിൽ (അതായത് പുതിയ കുറിപ്പുകൾ പേജിന്റെ മുകൾ‌ഭാഗത്തും, പഴയവ പേജിന്റെ താഴത്തുഭാഗത്തും വരാൻ പാകത്തിന്) ആണു സാധാരണയായി ചിട്ടപ്പെടുത്താറ്.

വിവിധ വിഷയങ്ങളെക്കുറിച്ചുള്ള വാർത്തകളും അപഗ്രഥനങ്ങളും വ്യക്തിഗതമായ നിരീക്ഷണങ്ങളുമാണ് മുഖ്യമായും ബ്ലോഗുകളിൽ ഉണ്ടാകുക. ഉദാഹരണമായി ഭക്ഷണം, രാഷ്ട്രീയം, പ്രാദേശിക വാർത്തകൾ, ചടങ്ങുകൾ എന്നിവ ഒരു വ്യക്തിപരമായ ഡയറിക്കുറിപ്പുകൾ പോലെ ബ്ലോഗുകളിൽ കാണപ്പെടുന്നു. എന്നിരുന്നാലും ബ്ലോഗിന്റെ ഉള്ളടക്കം എന്തായിരിക്കണം എന്നു് വ്യവസ്ഥയൊന്നുമില്ല. സാധാരണയായി ബ്ലോഗുകളിൽ എഴുത്തുകൾ, ചിത്രങ്ങൾ, മറ്റ് ബ്ലോഗുകൾ, വെബ്സൈറ്റുകൾfആണ് പ്രസിദ്ധീകരിക്കുക. എന്നാലും ചിത്രബ്ലോഗുകൾ, വീഡിയോബ്ലോഗുകൾ, ശബ്ദബ്ലോഗുകൾ (podcasting) എന്നിവയും ഉണ്ടു്.

ബ്ലോഗ് എന്ന പദം ‘വെബ് ലോഗ്’എന്നീ രണ്ട് പദങ്ങൾ ചുരുങ്ങി ഉണ്ടായതാണ്. ബ്ലോഗ് ചെയ്യുക/ബ്ലോഗുക എന്നത് ഒരു ക്രിയ ആയും ഉപയോഗിച്ച് കാണാറുണ്ട്. അർത്ഥം: ബ്ലോഗ് എഴുതുക അല്ലെങ്കിൽ ഉള്ളടക്കത്തിൽ ഭേദഗതി വരുത്തുക.

ചരിത്രം
1994 – 2001
വ്യക്തികൾ തങ്ങളുടെ സ്വകാര്യജീ‍വിതത്തെപ്പറ്റി രേഖപ്പെടുത്താൻ ഉപയോഗിച്ചിരുന്ന ഓൺലൈൻ ഡയറി രൂപാന്തരപ്പെട്ടാണ് ആധുനിക ബ്ലോഗുകൾ ഉണ്ടായത്.ഇങ്ങനെയുള്ള എഴുത്തുകാരിൽ മിക്കവരും ഡയറിസ്റ്റ്,ജേണലിസ്റ്റ് അല്ലെങ്കിൽ ജേണലേഴ്സ് എന്നൊക്കെയാണ് സ്വയം വിശേഷിപ്പിച്ചിരുന്നത്. കുറച്ചുപേർ എസ്ക്രിബിഷനിസ്റ്റുകൾ എന്ന പേരിൽ അറിയപ്പെട്ടു.‘വെബ് റിംഗ്’ എന്ന തുറന്ന താളുകളിൽ ഓൺലൈൻ-ജേണൽ സമൂഹത്തിലെ അംഗങ്ങളും ഉൾപ്പെട്ടിരുന്നു. 1994ൽ സ്വാത്ത്മോർ കോളെജിൽ വിദ്യാർത്ഥിയായിരിക്കേ പതിനൊന്നുവർഷക്കാലം നീണ്ട വ്യക്തിപരമായ ബ്ലോഗിങ് നടത്തിയ ജസ്റ്റിൻ ഹോൾ ആണ് ആദ്യത്തെ ബ്ലോഗറായി പൊതുവിൽ അംഗീകരിക്കപ്പെട്ടിട്ടുള്ളത്.

ഓൺലൈനായി രേഖപ്പെടുത്തപ്പെട്ടിരുന്ന മറ്റു് ജേണലുകളും നിലനിന്നിരുന്നു. പ്രധാനപ്പെട്ട ഒരു ഉദാഹരണം ഫിംഗർ പ്രോട്ടോകോൾ വഴി പ്രസിദ്ധീകരിക്കപ്പെടുകയും വ്യാപകമായി വായിക്കപ്പെടുകയും ചെയ്തിരുന്ന,ജോൺ കാർമാക് എന്ന ഗെയിം പ്രോഗ്രാമർ എഴുതിയിരുന്ന ജേണലായിരുന്നു. കോർപ്പറേറ്റ് സൈറ്റുകളും പേഴ്സണൽ ഹോം പേജുകളുമടക്കമുള്ള വെബ് സൈറ്റുകൾ അവയുടെ ഉള്ളടക്കം തീയതിയനുസരിച്ച് തരം തിരിച്ച് പ്രധാനതാളിൽ ഒരു സൂചികയായി കൊടുക്കുന്ന പതിവ് പണ്ടും ഇപ്പോഴും ഉണ്ട്. ഇതിനൊരുദാഹരണം മാറ്റ് ഡ്രഡ്ജിന്റെ വാർത്തകൾ അടിസ്ഥാനമാക്കിയുള്ള “ഡ്രഡ്ജ് റിപ്പോർട്ട്” എന്ന “വെബ് ലോഗ്” ആണ്, അദ്ദേഹത്തിന് ഈ രീതി ഇഷ്ടമല്ല എന്ന് പറയുന്നുണ്ടെങ്കിലും

2001 – 2004

2001-ൽ പല പ്രശസ്ത ബ്ലോഗുകളും നിലവിൽ വന്നു. ആൻഡ്രൂ സള്ളിവന്റെ ആൻഡ്രൂസള്ളിവൻ.കോം, റോൺ ഗുൺസ്‌ബർഗറുടെ പൊളിറ്റിക്സ്1.കോം, റ്റീഗൻ ഗൊഡാർഡിന്റെ പൊളിറ്റിക്കൽ വയർ, ജെറോം ആംസ്‌ട്രോങ്ങിന്റെ മൈഡിഡി തുടങ്ങിയവയെല്ലാം രാഷ്ട്രീയം കൈകാര്യം ചെയ്യുന്ന ബ്ലോഗുകളായിരുന്നു. 1998 മുതൽ ഉണ്ടായിരുന്ന ബോബ് സോമെർബിയുടെ ഡെയ്‌ലി ഹൌളർ, 1999-ൽ തുടങ്ങിയ മിക്കി കൌ-ന്റെ കൌസ്‌ഫ്ലൈസ് തുടങ്ങിയവയായിരുന്നു ആദ്യകാല രാഷ്ട്രീയ ബ്ലോഗുകൾ.

2001 ആയപ്പോഴേയ്ക്കും ബ്ലോഗിങ്ങ് ഒരു വലിയ പ്രതിഭാസമായി വളർന്നിരുന്നു. എങ്ങനെ ബ്ലോഗ് ചെയ്യാം എന്നു പഠിപ്പിയ്ക്കുന്ന ലേഖനങ്ങൾ വന്നു തുടങ്ങി. ബ്ലോഗിങ്ങ് സമൂഹത്തിന്റെ പ്രാധാന്യവും അതിന് മുഖ്യധാരാസമൂഹത്തിലുള്ള ഇടപെടലുകളും കൂടി വന്നു. പത്രപ്രവർത്തന രംഗത്തെ പല പ്രമുഖ സ്ഥാപനങ്ങളും ബ്ലോഗിങ്ങിനെ താൽപ്പര്യത്തോടെ വീക്ഷിയ്ക്കാനും ബ്ലോഗിങ്ങും പത്രപ്രവർത്തനവും തമ്മിലുള്ള വ്യത്യാസങ്ങൾ വിലയിരുത്താനും തുടങ്ങി.

2002-ൽ ജെറോം ആംസ്‌ട്രോങ്ങിന്റെ സുഹൃത്തും വാണിജ്യപങ്കാളിയുമായ മാർക്കോസ് മൗലിറ്റ്‌സാസ് സുനിഗ “ഡെയിലികോസ്” എന്ന ബ്ലോഗ് തുടങ്ങി. പ്രധാന സംഭവങ്ങളോടനുബന്ധിച്ചുള്ള ദിവസങ്ങളിൽ ഒരു ലക്ഷം പേർ വരെ ഒരു ദിവസം സന്ദർശിയ്ക്കുന്ന ആ ബ്ലോഗ് ഇന്റർനെറ്റിലെ ഏറ്റവുമധികം സന്ദർശകരുള്ള ബ്ലോഗുകളിൽ ഒന്നാണ്.

2002-ൽ ബ്ലോഗുകd പ്രശസ്തമാവാൻ മറ്റൊരു കാരണമായിരുന്നു അമേരിക്കൻ സെനറ്റർ ട്രന്റ് ലോട്ട്-മായി ബന്ധപ്പെട്ട ബ്ലോഗ് പോസ്റ്റുകളും കമന്റുകളും. മറ്റൊരു സെനറ്റർ ആയ സ്‌ട്രോം തർമണ്ടിന്റെ ബഹുമാനാർത്ഥം നടത്തപ്പെട്ട ഒരു വിരുന്നിൽ വെച്ച് ലോട്ട്, തർമണ്ടിനെ പുകഴ്ത്തിക്കൊണ്ടിപ്രകാരം പറഞ്ഞു:“തർമണ്ട് അമേരിക്കൻ പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ടിരുന്നെങ്കിൽ അമേരിയ്ക്ക ഇന്ന് കൂടുതൽ പുരോഗമിക്കപ്പെട്ടിരുന്നേനെ”. ഇത് 1948-ൽ തർമണ്ട് അമേരിക്കൻ പ്രസിഡന്റ് തിരഞ്ഞെടുപ്പ് പ്രചാരണ സമയത്ത് ഉന്നയിച്ചിരുന്ന വംശീയ വിച്ഛേദനം എന്ന ആശയത്തോട് പിന്തുണ പ്രഖ്യാപിയ്ക്കലായി ലോട്ട്-ന്റെ വിമർശകർ വ്യാഖ്യാനിച്ചു. ബ്ലോഗെഴുത്തുകാർ പഴയ രേഖകളും രേഖപ്പെടുത്തപ്പെട്ട അഭിമുഖങ്ങളും ഒക്കെ ഉയർത്തിക്കൊണ്ടു വന്ന് ഈ വാദത്തിന് ശക്തിപകർന്നു. ലോട്ട്-ന്റെ പ്രസ്താവന മാധ്യമങ്ങൾ പലതും പങ്കെടുത്ത ഒരു പൊതുവേദിയിലാണ് നടത്തപ്പെട്ടതെങ്കിലും ബ്ലോഗെഴുത്തുകാർ ഈ കഥ പുറത്തു വിടുന്നതു വരെ മാധ്യമങ്ങൾ എല്ലാം ഇതിനെക്കുറിച്ച്‌ മൗനം പാലിച്ചിരുന്നു. ബ്ലോഗിങ്ങ് ഉണ്ടാക്കിയ ഈ രാഷ്ട്രീയ പ്രതിസന്ധി കാരണം ലോട്ട്-ന് മെജോറിറ്റി ലീഡർ സ്ഥാനത്തു നിന്നും രാജിവയ്ക്കേണ്ടി വന്നു.
ഈ സംഭവത്തോടെ വാർത്താപ്രചരണത്തിനുള്ള ഒരു മാർഗ്ഗം എന്ന വിശ്വാസ്യത ബ്ലോഗുകൾ നേടിയെടുത്തു. വെറും കൊച്ചുവർത്തമാനം പറച്ചിലായി മിക്കവാറും വീക്ഷിക്കപ്പെടാറുണ്ടെങ്കിലും ചില സമയത്ത് ബ്ലോഗെഴുത്തുകാർ പ്രധാന വാർത്തകൾ മറ്റു മാധ്യമങ്ങൾക്കു മുൻപു തന്നെ പൊതുജനത്തെ അറിയിക്കുന്നതിൽ വിജയിക്കാറുണ്ട്. എന്നാൽ മറ്റു സമയങ്ങളിൽ വാർത്താ ബ്ലോഗുകൾ മറ്റു മാധ്യമങ്ങളിൽ പ്രസിദ്ധീകരിയ്ക്കപ്പെട്ട വാർത്തകളെ അപഗ്രഥിയ്ക്കാറാണു പതിവ്.

2002 മുതൽ വാർത്തകൾ വെളിച്ചത്തു കൊണ്ടുവരാനും, രൂപപ്പെടുത്താനും, തിരിച്ചുമറിയ്ക്കാനും ഒക്കെ ബ്ലോഗുകൾക്കുള്ള കഴിവ് ശ്രദ്ധിക്കപ്പെട്ടിരുന്നു. ഇറാക്ക് യുദ്ധസമയത്ത് പല ബ്ലോഗെഴുത്തുകാരും വളരെ കൃത്യമായതും വികാരപരമായതുമായ വീക്ഷണ കോണുകൾ പങ്കുവെച്ചിരുന്നു, സാധാരണ കാണുന്ന ഇടത്-വലത് രാഷ്ട്രീയ ചർച്ചകൾക്കുപരിയായ പല വീക്ഷണങ്ങളും.

പല രാഷ്ട്രീയക്കാരും സ്ഥാനാർത്ഥികളും അവരുടെ നിലപാടുകൾ ജനങ്ങളെ അറിയിക്കാൻ ബ്ലോഗുകൾ ഉപയോഗിച്ചതും ബ്ലോഗുകളുടെ പ്രചാരം വർദ്ധിപ്പിച്ചു. ഹോവാർഡ് ഡീൻ, വെസ്ലി ക്ലാർക്ക് തുടങ്ങിയവ ഇങ്ങനത്തെ ബ്ലോഗുകളാണ്. ഡാനിയൽ ഡ്രെസ്‌നർ, ജെ. ബ്രഡ്‌ഫോർഡ് ഡിലോങ്ങ് തുടങ്ങിയ വിദഗ്ദർ ബ്ലോഗിങ്ങ് തുടങ്ങിയത് ബ്ലോഗുകളെ ഗഹനമായ വിശകലനങ്ങൾക്ക് പാത്രമാക്കി.

രണ്ടാമത്തെ ഇറാഖ്‌ യുദ്ധം ഒരർത്ഥത്തിൽ ഒരു ബ്ലോഗ് യുദ്ധത്തിനു വഴിവെച്ചു. ഇറാഖിൽ നിന്നുള്ള പല ബ്ലോഗെഴുത്തുകാരും പ്രശസ്തരായി. സലാം പാക്സ് എന്നയാൾ തന്റെ ബ്ലോഗ് ഒരു പുസ്തകമായി പ്രസിദ്ധീകരിയ്ക്കുകവരെ ചെയ്തു. യുദ്ധം ചെയ്തുകൊണ്ടിരുന്ന പല സൈനികരും ബ്ലൊഗുകൾ ഉണ്ടാക്കി. ഇത്തരം യുദ്ധബ്ലോഗൂകൾ യുദ്ധത്തിന്റെ യാഥാർത്ഥ്യങ്ങളെപ്പറ്റി വായനക്കാർക്ക് പല പുതിയ അറിവുകളും പകർന്നു കൊടുത്തു. ഔദ്യോഗിക വാർത്താമാധ്യമങ്ങളുടെതിൽ നിന്ന് വിഭിന്നമായ കാഴ്ചപ്പാടുകളാണ് പല ബ്ലോഗുകളും വായനക്കാർക്ക് നൽകിയത്.

വ്യക്തമല്ലാത്തതും അതിപ്രധാനമല്ല്ലാത്തതുമായ പല വാർത്തകളിലേയ്ക്കും പൊതുജനശ്രദ്ധ തിരിയ്ക്കാൻ ബ്ലോഗുകൾക്കായി. മാർച്ച് 11 ഭീകരാണക്രമണത്തിനെതിരെ മാഡ്രിഡിൽ നടന്ന ഒരു വൻ പ്രതിഷേധത്തിന്റെ വിവരങ്ങൾ ജനങ്ങളെ അറിയിക്കാനായി ബ്ലോഗെഴുത്തുകാർ പലരും ആ തെരുവുകളിലെ ഗതാഗത ക്യാമറകളിൽ നിന്നുള്ള വിവരങ്ങൾ വ്യക്തമാക്കിയിരുന്നു.

ടെലിവിഷനിൽ കാണിയ്ക്കുന്ന പല പരിപാടികൾക്കും ബ്ലോഗെഴുത്തുകാർ തത്സമയ വിവരണങ്ങൾ നൽകാൻ തുടങ്ങി. അങ്ങനെ ബ്ലോഗിങ്ങിന് പരിഭാഷയോടൊപ്പം എഡിറ്റിങ്ങും എന്ന ഒരു മാനം കൂടി കൈവന്നു. ഉദ്ദാഹരണത്തിന് “ഞാൻ പ്രസിഡന്റ് ബുഷിന്റെ പ്രസംഗം ബ്ലോഗ് ചെയ്യുന്നു” എന്നതിന് “ഞാൻ പ്രസിഡന്റ് ബുഷിന്റെ പ്രസംഗം ടെലിവിഷനിൽ കാണുമ്പോൾ അതിനെപ്പറ്റിയുള്ള എന്റെ പ്രതികരണം എന്റെ ബ്ലോഗിൽ എഴുതുന്നു” എന്നൊരു അർത്ഥം വരുന്നു. ബ്ലോഗിൽ തത്സമയ വിവരണം കൊടുക്കുന്നതിനെ ചിലപ്പോൾ തത്സമയ ബ്ലോഗിങ്ങ് എന്ന് പറയാറുണ്ട്.

2004 – ഇന്നുവരെ

രാഷ്ട്രീയ ഉപദേശകർ, മാധ്യമങ്ങൾ, സ്ഥാനാർത്ഥികൾ തുടങ്ങിയവർ ജനങ്ങളിലേയ്ക്ക് എത്താനും അഭിപ്രായരൂപവൽക്കരണത്തിനുമായി ബ്ലോഗുകൾ ഉപയോഗിച്ചു തുടങ്ങിയതോടെ 2004-ഓടെ ബ്ലോഗുകൾ കൂടുതൽ പൊതുധാരയിലേയ്ക്കു കടന്നുവന്നു തുടങ്ങി. ബ്രിട്ടനിലെ ലേബർ പാർട്ടി പ്രതിനിധി റ്റോം വാട്ട്‌സണെപ്പോലെ സജീ‍വ പ്രചാരണത്തിലേയ്ക്കിറങ്ങാത്ത രാഷ്ട്രീയക്കാർ കൂടി സമ്മതിദായകരുമായി ഇടപഴകനായി ബ്ലോഗുകൾ ഉപയോഗിച്ചു തുടങ്ങി.

ക്രിസ്റ്റഫർ ലിഡൺ, മാറ്റ് സ്റ്റോളർ എന്നിവർ ചേർന്ന് മിനെസൊട്ട പബ്ലിക്ക് റേഡിയോയിൽ ബ്ലോഗിങ്ങിന് രാഷ്ട്രീയത്തിൽ ഉണ്ടാവാനിടയുള്ള സ്വാധീനത്തെപ്പറ്റി ഒരു പരിപാടി അവതരിപ്പിച്ചിരുന്നു. കൊളമ്പിയ ജേർണലിസം റിവ്യൂ ബ്ലോഗുകൾക്കും ബ്ലോഗിങ്ങിനും പ്രചരണം നൽകാൻ തുടങ്ങി. ബ്ലോഗിൽ നിന്നുള്ള പ്രധാന ഭാഗങ്ങൾ അച്ചടിമാധ്യമങ്ങളിൽ എത്താനും ബ്ലോഗെഴുത്തുകാർ റേഡിയോയിലും ടെലിവിഷനിലും പ്രത്യക്ഷപ്പെടാനും തുടങ്ങി. അമേരിക്കയിലെ രണ്ട് പ്രധാനപാർട്ടികളായ ഡെമോക്രാറ്റിക്ക് പാർട്ടിയുടെയും റിപ്പബ്ലിക്കൻ പാർട്ടിയുടെയും 2004 വേനൽകാല സമ്മേളനങ്ങൾ മുതൽ ബ്ലോഗെഴുത്തുകാരെ അംഗീകരിക്കാനും ബ്ലോഗുകളെ പൊതുപ്രചാരണത്തിന്റെ ഭാഗമായി കാണാനും തുടങ്ങി. ക്രിസ് മാത്യൂസിന്റെ “ഹാർഡ് ബോൾ” പോലെയുള്ള മുഖ്യധാരാ ടെലിവിഷൻ പ്രോഗ്രാമുകൾ പലതും സ്വന്തമായി ബ്ലോഗുകൾ ഉണ്ടാക്കാൻ തുടങ്ങി. മെരിയം-വെബ്‌സ്റ്റേഴ്സ് ഡിക്ഷണറി 2004-ലെ ‘വർഷത്തിലെ പ്രധാന വാക്ക്’ ആയി തിരഞ്ഞെടുത്തത് ‘ബ്ലോഗ്’ എന്ന വാക്കായിരുന്നു.

റതെർഗേറ്റ് വിവാദം എന്ന പേരിലറിയപ്പെട്ടിരുന്ന വിവാദം വെളിച്ചത്തു കൊണ്ടുവരുന്നതിലും ബ്ലോഗുകൾ പ്രധാന പങ്ക് വഹിച്ചിട്ടുണ്ട്. പ്രസിഡന്റ് ബുഷിന്റെ സൈന്യസേവനത്തെപ്പറ്റി നിലവിലുള്ള വിവരങ്ങൾക്കെതിരായ രേഖകൾ ടെലിവിഷൻ ജേർണ്ണലിസ്റ്റ് ആയ ഡാൻ റതെർ സിബിഎസ്-ന്റെ ടെലിവിഷൻ പരിപാടിയായ 60 മിനിട്ട്സിൽ അവതരിപ്പിച്ചിരുന്നു. എന്നാൽ ഈ രേഖകൾ കള്ള രേഖകളാണെന്ന്‌ ബ്ലോഗെഴുത്തുകാർ ആരോപിയ്ക്കുകയും അതിനുള്ള തെളിവുകൾ നിരത്തുകയും ചെയ്തു. പരിപാടിയിലൂടെ അപക്വമായ വിവരങ്ങൾ നൽകിയതിന് സിബിഎസ്-നു മാപ്പ് പറയേണ്ടി വന്നു. വാർത്തയുടെയും പൊതുജനാഭിപ്രായങ്ങളുടെയും ഉറവിടങ്ങളായും അതു കൂടാതെ രാഷ്ട്രീയ സമ്മർദ്ദം ചെലുത്താനുള്ള ഒരു മാർഗ്ഗമായും ബ്ലോഗുകൾ അംഗീകരിക്കപ്പെട്ടതിന്റെ ആരംഭമായി പല ബ്ലോഗെഴുത്തുകാരും ഈ സംഭവത്തെ കാണുന്നു.

പല ബ്ലോഗെഴുത്തുകാരും മറ്റുപല മാധ്യമങ്ങളിലും കടന്നു ചെന്നു. ഡൺകൻ ബ്ലാക്ക്, ഗ്ലെൻ റെയ്‌നോൾഡ്, മാർക്കോസ് സുനിഗ, അലെക്സ് സ്റ്റെഫെൻ, അന മാരി കോക്സ് തുടങ്ങിയ പല ബ്ലോഗെഴുത്തുകാരും റേഡിയോയിലും ടെലിവിഷനിലും പ്രത്യക്ഷപ്പെട്ടു. ഹ്യു ഹെവിറ്റ് എന്ന പരമ്പരാഗത മാധ്യമക്കാരൻ ഈ ഒഴുക്കിനെതിരെ നീന്തിയ ഒരാളാണ്, അദ്ദേഹം ഒരു അറിയപ്പെടുന്ന ബ്ലോഗെഴുത്തുകാരനായി വളർന്നു.

‘മെഡെസിൻസ് സാൻസ് ഫ്രോണ്ടിയേഴ്സ്’ പോലെയുള്ള ചില ബ്ലോഗുകൾ 2004 ഡിസംബറിലെ സുനാമി സമയത്ത് വാർത്തകളുടെ ഒരു പ്രധാന ഉറവിടമായിരുന്നു. ശ്രീലങ്കയിലെയും ദക്ഷിണേന്ത്യയിലേയും സുനാമി ബാധിത പ്രദേശങ്ങളിൽ നിന്ന്‌ നേരിട്ട് മൊബൈൽ എസ്. എം. എസ്-കൾ വഴി ഈ ബ്ലോഗിൽ വാർത്തകൾ എത്തിക്കാൻ സാധിയ്ക്കുമായിരുന്നു.

2005 സെപ്റ്റംബറിൽ ബ്രിട്ടണിലെ ദി ഗാർഡിയൻ ദിനപ്പത്രം അവരുടെ കെട്ടും മട്ടും ഒന്നു പരിഷ്കരിച്ചു - രണ്ടാം പേജിൽ ബ്ലോഗുകളെപ്പറ്റിയുള്ള ഒരു ദൈനംദിന പക്തി അവർ തുടങ്ങി. മറ്റു വാർത്താ സ്ഥാപനങ്ങളെപ്പോലെ തന്നെ 2006 ജൂണോടെ ബി.ബി.സി ന്യൂസ്-ഉം അവരുടെ എഡിറ്റർമാർക്കായി ഒരു വെബ് ലോഗ് തുടങ്ങി. 2005 ജനുവരിയിൽ വ്യവസായികൾക്കു തള്ളിപ്പറയാനാവാത്തവർ എന്ന വിശേഷണത്തോടെ ഫോർച്ച്യൂൺ മാസിക 8 ബ്ലോഗെഴുത്തുകാരെ എടുത്തുകാട്ടി. പീറ്റർ റോജസ്, സെനി ജാർഡിൻ, ബെൻ ട്രോട്ട്, മെന ട്രോട്ട്, ജൊനാതൻ ഷ്വാർട്ട്സ്, ജെയ്‌സൺ ഗോൾഡ്‌മാൻ, റോബർട്ട് സ്കോബെൾ, ജെയ്‌സൺ കലക്കാനിസ് എന്നിവരണാവർ.

പല തരത്തിലുള്ള ബ്ലോഗുകളുണ്ട് ഇന്റെർനെറ്റിൽ, ഓരോന്നും അവ എങ്ങനെ എഴുതുന്നുവെന്നും എങ്ങനെ പ്രദർശിപ്പിക്കുന്നുവെന്നും ഉള്ള രീതിയിൽ വ്യത്യാസപ്പെട്ടിരിക്കുന്നു.

മാധ്യമങ്ങളനുസരിച്ച്
വീഡിയോകൾ ഉൾപ്പെട്ട ബ്ലോഗുകളെ വ്ലോഗ് എന്നു വിളിക്കുന്നു, കൊളുത്തുകൾ നിറഞ്ഞ ബ്ലോഗുകളെ ലിങ്ൿലോഗ് എന്നും ചിത്രങ്ങൾ നിറഞ്ഞതിനെ ഫോട്ടോബ്ലോഗ് എന്നും വിളിക്കുന്നു.

ഉപകരണങ്ങളനുസരിച്ച്
ബ്ലോഗ് എഴുതാൻ ഉപയോഗിക്കുന്ന ഉപകരണങ്ങളനുസരിച്ചും ബ്ലോഗുകളെ തരം തിരിക്കാം. മൊബൈൽ ഫോൺ അല്ലെങ്കിൽ PDA വച്ച് എഴുതുന്ന ബ്ലോഗുകളെ മോബ്ലോഗ് എന്ന് വിളിക്കുന്നു.

വിഷയം
ചില പ്രത്യേക വിഷയങ്ങളെക്കുറിച്ചാണ് ചില ബ്ലോഗുകൾ സംസാരിക്കുന്നത്. ഉദാഹരണം രാഷ്ട്രീയ ബ്ലോഗ്, യാത്രാ വിവരണ ബ്ലോഗ്.

പകർപ്പവകാശ നിയമങ്ങൾ അനുസരിച്ച്
അധികവും ബ്ലോഗുകൾ സ്വകാര്യംബ്ലോഗുകളായിട്ടാണ് കാണാറ്. ചിലപ്പോൾ വാണിജ്യപരമായ ഉപയോഗങ്ങൾക്കും ബ്ലോഗ് ഉപയോഗിക്കാറുണ്ട്. ഒരു തൊഴിൽ‌സംഘത്തിന്റെ അകത്ത് വാർത്താവിനിമയവും സംസ്കാരവും കൂട്ടുവാനും പുറത്ത് പരസ്യം ചെയ്യാനും, അവരുടെ വ്യക്തിമുദ്ര പതിപ്പിക്കുവാനും മറ്റുള്ളവരുമായി സംവദിക്കുവാനും ഉപയോഗിക്കുന ബ്ലോഗുകളാണ് കോർപ്പറേറ്റ് ബ്ലോഗുകൾ.

ബ്ലോഗ് സെർച്ച് എഞ്ചിനുകൾ (ബ്ലോഗോസ്ഫിയർ) അനുസരിച്ച്
ബ്ലോഗ് ഉള്ളടക്കം തിരയാനായി പല ബ്ലോഗ് സെർച്ച് എഞ്ചിനുകളും നിലവിലുണ്ട് (ഉദാഹരണം ബ്ലോഗ്‌ഡിഗ്ഗർ, ഫീഡ്‌സ്റ്റർ‍, ടെക്നൊറാറ്റി). ടെക്നൊറാറ്റി കൂടുതൽ ആളുകൾ തിരയുന്നതെന്തെന്നും ബ്ലോഗുകൾ തരം തിരിക്കാൻ ഉപയോഗിക്കുന്ന ടാഗുകൾ എന്തെന്നുംകൂടി നമുക്കു കാട്ടിത്തരുന്നു.
 
വാണിജ്യപരമായ ഉപയോഗം
മിക്ക ബ്ലോഗുകളും സ്വകാര്യസംരംഭങ്ങളാണെങ്കിലും, മുഴുസമയ ബ്ലോഗർമാരും അവരിൽ ഉണ്ട്. അവർക്ക് ബ്ലോഗിൽ നിന്ന് ലാഭം ഉണ്ടാക്കാൻ വളരെ കഷ്ടപ്പെടേണ്ടി വരുന്നു. ഏറ്റവും പ്രചാരമേറിയതും എളുപ്പമായതുമായ ഒരു വഴിയാണ് പരസ്യങ്ങൾ ബ്ലോഗിൽ ഇടുക എന്നത്. പക്ഷെ ചിലർക്ക് ഇതിൽ താല്പര്യും ഉണ്ടാകാറില്ല; വായനക്കാർക്ക് പരസ്യങ്ങളോട് നല്ലതല്ലാത്ത സമീപനമാണെന്നുള്ളതു തന്നെ കാരണം. ഏതെങ്കിലും ഉല്പന്നങ്ങളുടെ പരസ്യങ്ങൾ തങ്ങളുടെ ബ്ലോഗിൽ ഉൾപ്പെടുത്തി, പ്രസ്തുത ലിങ്കുവഴി ആ ഉല്പന്നം ആരെങ്കിലും വാങ്ങിയാൽ അതിന്റെ ലാഭവിഹിതത്തിലൊരുഭാഗം നേടുക എന്നതാണ് മറ്റൊരു പരസ്യരീതി.


ചിലർ ക്ലിക്ക് ചെയ്ത് ദാനം ചെയ്യുക എന്നതും ശ്രമിച്ചിട്ടുണ്ട്. പ്രസിദ്ധ രാഷ്ട്രീയ ബ്ലോഗർ ആൻഡ്രൂ സള്ളിവൻ ഒരിക്കൽ അവകാശപ്പെട്ടത് തന്റെ ബ്ലോഗിന് ദാനം ചോദിക്കുന്നതുവഴി കിട്ടുന്ന തുക ദ ന്യൂ റിപ്പബ്ലിക്ക്-ന് താൻ എഴുതുന്നതിൽ നിന്ന് കിട്ടുന്നതിനേക്കാൾ കൂടുതലാണെന്നാണ്. അമേരിക്കയിലെ പൊതുഉടമസ്ഥതയിലുള്ള ടെലിവിഷൻ സ്റ്റേഷനുകളുടെ മാതൃകയിൽ സള്ളിവൻ ഇടയ്ക്കിടക്ക് തന്റെ ബ്ലോഗിനുവേണ്ടിയുള്ള സംഭാവനായജ്ഞങ്ങൾ ബ്ലോഗിൽ‌ത്തന്നെ നടത്താറുണ്ടായിരുന്നു. ഇത്തരമൊരുയജ്ഞത്തിൽ ഒരുതവണ അദ്ദേഹത്തിൻ 1,20,000 ഡോളറ് (ഏകദേശം അഞ്ചരക്കോടി രൂപ) വരെ ലഭിച്ച ചരിത്രമുണ്ട്. ഈ ബ്ലോഗിന് കോർപ്പറേറ്റ് സ്പോൺസർഷിപ്പ് നേടിയെടുക്കാൻ സള്ളിവൻ ഒരിക്കൽ‍ ശ്രമിച്ചെങ്കിലും വായനക്കാരുടെ എതിർപ്പുമൂലം നടക്കുകയുണ്ടായില്ല.

സള്ളിവന്റെ ശ്രമം പാളിയതിനുശേഷം വേരെ ഒരു പ്രശസ്തനായ ബ്ലോഗറും അതിനു ശ്രമിച്ചില്ല. എന്നാലും, ഇരുപത്തൊന്നാം നൂറ്റാണ്ടിന്റെ തുടക്കത്തിൽ പല മാസികകളും പത്രങ്ങളും സ്വന്തം ജോലിക്കാരുടെ ബ്ലോഗുകളുടെ ചെലവു വഹിക്കാൻ തുടങ്ങി. ഇവിടെയുള്ള വാണിജ്യപരമായ മാതൃക പത്രങ്ങളിലെ പരമ്പരാഗത കോളം എഴുത്തുകാരുടേതു തന്നെയാ‍യിരുന്നു‍. ഇതിൽ സൃഷ്ടിപരമായ കൂട്ടിച്ചേർക്കലുകൾ നടത്തി, മറ്റു മാധ്യമങ്ങളിലെ ജോലിക്കാർ ബ്ലോഗുകൾ തുടങ്ങി തങ്ങളുടെ കമ്പനിയുടെ ഉൽപ്പനങ്ങൾക്ക് പരസ്യങ്ങൾ കൊടുത്ത് തുടങ്ങി. ഉദാഹരണത്തിന്, അശ്ലീല സിനിമകളിൽ അഭിനയിക്കുന്ന നടന്മാർ തങ്ങളുടെ സിനിമകളെക്കുറിച്ച് കമ്പനി വെബ് സൈറ്റുകളിൽ ബ്ലോഗെഴുതി, ഉപഭോക്താവിനും ഉൽപ്പന്നത്തിനും ഇടയിൽ ഒരു വ്യക്തിപരമായ ബന്ധം ഉണ്ടാക്കിയെടുക്കാൻ ശ്രമിക്കാറുണ്ട്.

ഒരു ബ്ലോഗ് പോസ്റ്റിന്റെ അപഗ്രഥനം
ഒരു മാതൃക ബ്ലോഗ്.
ബ്ലോഗ് ഉണ്ടാക്കാനും പരിപാലിക്കാനും വൈവിധ്യമാർന്ന പല രീതികളും ഉണ്ട് . ഇന്റർനെറ്റിൽ അതിനാവശ്യമായ വെബ് ആപ്ലിക്കേഷനുകൾ ഉള്ളതുകൊണ്ട് പല രീതിയിലുള്ള സോഫ്റ്റ്‌വെയറുകളുടെ ഉപയോഗം വേണ്ട എന്നുവരുന്നു. സ്വന്തമായി വെബ് സെർവർ വേണ്ട എന്നുള്ളതും, ലോകത്തിൽ എവിടെ വച്ചും ഈ വെബ് ആപ്ലിക്കേഷൻ ഉപയോഗിച്ച് ഇന്റെർനെറ്റിലൂടെ ബ്ലോഗ് എഴുതാമെന്നുള്ളതും ബ്ലോഗിങ്ങ് സൗകര്യപ്രദമാക്കുന്നു.


വെബ് ആപ്ലിക്കേഷനുകളുടെ മറ്റൊരു പ്രയോജനം ഒരു പോസ്റ്റ് എഴുതുമ്പോഴും, അതിൽ തിരുത്തലുകൾ വരുത്തുമ്പോഴും മുഴുവൻ നേരം ഓൺലൈൻ ആയിരിക്കണമെന്നില്ല എന്നുള്ളതാണ്. ഇങ്ങനെയുള്ള സൗകര്യങ്ങൾ ഒരുക്കാൻ ട്രൈപ്പോഡ് പോലെയുള്ള വെബ് ഹോസ്റ്റിങ്ങ് കമ്പനികളും, അമേരിക്ക ഓൺലൈൻ പോലെയുള്ള ഇന്റെർനെറ്റ് സേവനദാതാക്കളും, സലോൺ പോലെയുള്ള ഇന്റെർനെറ്റ് പ്രസിദ്ധീകരണങ്ങളും, യാഹൂ, ഗൂഗിൾ തുടങ്ങിയ ഇന്റർനെറ്റ് പോർട്ടലുകളും പരസ്പരം മത്സരിക്കുന്നു. . ചിലർ സ്വന്തമായി ബ്ലോഗിങ്ങ് സോഫ്റ്റ്വെയറുകൾ ഉണ്ടാക്കി അതുപയോഗിച്ചും ബ്ലോഗ് തുടങ്ങുന്നു. ബ്ലോഗും വിക്കിയും ചേർത്ത് ബ്ലിക്കി എന്ന സംവിധാനവും ഉപയോഗത്തിലുണ്ട്.

ഒരു ബ്ലോഗ് ലേഖനത്തിൽ താഴെ പറയുന്ന കാര്യങ്ങളാണു പൊതുവായി ഉണ്ടാകുക:
-തലക്കെട്ട്, ലേഖനത്തിന്റെ പേര് അല്ലെങ്കിൽ അതിനൊരു തലക്കെട്ട്.
-ഉടൽ, ലേഖനത്തിന്റെ ഉള്ളടക്കം.
-സ്ഥിരംകൊളുത്ത്, ബ്ലോഗിന്റെ അല്ലാതെ, ലേഖനത്തിന്റെ മാത്രമായ URL.
-എഴുതിയ ദിവസം, ലേഖനം പ്രസിദ്ധീകരിച്ച ദിവസവും സമയവും.
ഒരു ലേഖനത്തിൽ ഇതും കൂടി ഉള്ളത് നല്ലതാണ്:

അഭിപ്രായങ്ങൾ:
ലേഖനത്തെക്കുറിച്ച് ഒരു ചർച്ച തന്നെ നടത്താനും വായനക്കാർക്ക് തങ്ങളുടെ അഭിപ്രായങ്ങൾ രേഖപ്പെടുത്താനും ബ്ലോഗിൽ അഭിപ്രായങ്ങൾ സഹായിക്കുന്നു. വായനക്കാർക്കു ലേഖനത്തിലെ തെറ്റുകൾ ചൂണ്ടിക്കാണിക്കാനും ലേഖനത്തെക്കുറിച്ചോ ലേഖകനെക്കുറിച്ചോ പറയാനും ഇവിടെ അവസരം ലഭിക്കുന്നു. കോകമന്റ് പോലുള്ള സേവനങ്ങൾ അഭിപ്രായങ്ങൾ സ്വരീക്കൂടിവച്ച് പെട്ടെന്ന് കണ്ടുപിടിക്കാനും ചർച്ച നടത്താനും സഹായിക്കുന്നു.

പ്രചാരം:
ബ്ലോഗുകൾ ഇത്ര പ്രചാരം നേടാൻ കാരണമെന്തെന്നതിനെപ്പറ്റി അടുത്തകാലത്ത് ഗവേഷണങ്ങൾ നടക്കുകയുണ്ടായി. രണ്ടുതരത്തിലാണ് ഈ പ്രചാരം അളന്നത്. വാക്കുകളിലൂടെയുള്ള പ്രചാരവും മറ്റു സേവനങ്ങളിൽ (ഉദാ: ബ്ലോഗ്‌റോൾ) ഭാഗമാകുന്നതുകൊണ്ടുള്ള പ്രയോജനവും. ബ്ലോഗ്‌റോൾ വഴി ഒരു ബ്ലോഗിനു പ്രചാരം ലഭിക്കാൻ സമയം എടുക്കുമെന്നതും സ്ഥിരംകൊളുത്തുകൾ വഴി അതു പെട്ടെന്ന് കിട്ടുമെന്നതുമാണ് ഗവേഷണങ്ങളുടെ പ്രധാന കണ്ടെത്തൽ. ഇതിനൊരു കാരണം സ്ഥിരം കൊളുത്തുകൾ വഴി നേരിട്ടു വരുന്നവർ ആ ബ്ലോഗിന്റെ ഉള്ളടക്കം നല്ലതാണെന്നും അതു കാണാൻ മൂല്യമുള്ളതുമാണെന്നു ലേഖകനു മനസ്സിലാക്കിക്കൊടുക്കുകയും ചെയ്യും എന്നതാവാം.
 

ബ്ലോഗ്‌ഡെക്സ് പ്രൊജെക്റ്റ് എം.ഐ.റ്റി മീഡിയ ലാബിലെ ഗവേഷകർ തുടങ്ങിയത്, ഇന്റെർനെറ്റിൽ ബ്ലോഗുകൾ തിരഞ്ഞ്, അതിൽ നിന്നുള്ള വിവരങ്ങൾ ശേഖരിച്ച് സാമൂഹികമായ സ്വഭാവങ്ങൾ പഠിക്കാനാണ്. നാലുവർഷം കൊണ്ട് അവർ ബ്ലോഗുകളെപ്പറ്റി പഠിക്കുകയും ബ്ലോഗിന്റെ ലേഖകന്മാർ അറിയാതെ ബ്ലോഗുകളിൽ കൂടുതൽ ശ്രദ്ധകിട്ടുന്ന വിഷയങ്ങൾ ഏതൊക്കെ എന്നു കണ്ടുപിടിക്കാൻ ശ്രമിക്കുകയും ചെയ്തു. ഈ സംരംഭം ഇപ്പോൾ പ്രവർത്തിക്കുന്നില്ല.

ടെക്നൊറാറ്റി ബ്ലോഗുകളിലേക്കു വരുന്ന കൊളുത്തുകളുടെ എണ്ണം കണക്കാക്കി ബ്ലോഗുകൾക്ക് റാങ്ക് നൽകാറുണ്ട്. അലെക്സാ ഇന്റെനെറ്റ് അലെക്സാ ടൂൾബാർ ഉപയോഗിക്കുന്ന ആളുകൾ കൂടുതലായി സന്ദർശിക്കുന്ന ബ്ലോഗുകൾക്ക് റാങ്ക് നൽകാറുണ്ട്. 2006 ഓഗസ്റ്റിൽ, ടെക്നൊറാറ്റി ഏറ്റവും കൂടുതൽ ആളുകൾ കൊളുത്ത് കൊടുത്തിരിക്കുന്ന ബ്ലോഗായി ചൈനീസ് നടി സു ജിങ്ലേയിയുടെ ബ്ലോഗും ഏറ്റവും കൂടുതൽ ആളുകൾ വായിക്കുന്ന ബ്ലോഗായി ഒരു സംഘം ആൾക്കാർ എഴുതുന്ന ബോയിങ്ങ് ബോയിങ്ങ് എന്ന ബ്ലോഗും തിരഞ്ഞെടുത്തു.

ചൈനീസ് മാധ്യമം സിൻ‌ഹുവ, സു ജിങ്ലേയിയുടെ ബ്ലോഗ് അഞ്ച് കോടി ആളുകൾ വായിച്ചുവെന്നും, അതിനാൽ ലോകത്തിലേ ഏറ്റവും പ്രചാരമുള്ള ബ്ലോഗ് ഇതാണെന്നും അവകാശം ഉന്നയിച്ചു.[6] 2006 മധ്യത്തിൽ ഈ ബ്ലോഗിനായിരുന്നു ഇന്റർനെറ്റിൽ ഏറ്റവും കൂടുതൽ ആളുകൾ കൊളുത്തുകൾ കൊടുത്തിരുന്നത്.

ബ്ലോഗുകൾ മലയാളത്തിൽ::
യൂനിക്കോഡ് എൻകോഡിംഗിലുള്ള ഫോണ്ടുകൾ മലയാളത്തിൽ ലഭ്യമായതോടെയാണു് മലയാളത്തിൽ ബ്ലോഗിംഗ് വ്യാപകമായതു്. അതിനു മുമ്പു് ആസ്കി എൻകോഡിംഗിലുള്ള ഫോണ്ടുകളായിരുന്നു മലയാളത്തിൽ ഉപയോഗിച്ചിരുന്നതു് എന്നതിനാൽ ഓരോ ബ്ലോഗും വായിക്കാൻ പ്രസ്തുതബ്ലോഗ് എഴുതാൻ ഉപയോഗിച്ച ഫോണ്ടു് ആവശ്യമായിരുന്നു. ഇതു് ബ്ലോഗിംഗിന്റെ പ്രചാരത്തിനു് തടസ്സമായിരുന്നു. ആസ്കി എൻകോഡിംഗിലുള്ള കേരളേറ്റ് എന്ന ഫോണ്ടു് ഉപയോഗിച്ച് 2003 ജനവരിയിൽ എം.കെ.പോൾ ആരംഭിച്ച ജാലകം ആണു് മലയാളത്തിലെ ആദ്യത്തെ ബ്ലോഗ്.  ഫ്രീനോഡ് എന്ന സെർവ്വറിലായിരുന്നു ഈ ബ്ലോഗ് ആരംഭിച്ചതു്. പിന്നീട് റീഡിഫ് ഡോട്ട് കോം ബ്ലോഗർ സേവനം ആരംഭിച്ചപ്പോൾ അതിലേക്കും ചിന്ത ഡോട്ട് കോം ആരംഭിച്ചപ്പോൾ അതിലേക്കും ജാലകം മാറി. മലയാളം ബ്ലോഗിങ്ങ് പ്രചാരത്തിലായതോടെ വിദ്യാഭ്യാസ കാര്യങ്ങൾക്കു വേണ്ടിയും ഇന്നു ബ്ലോഗുകൾ ഉപയോഗിക്കുന്നു. കേരളത്തിലെ ഹൈസ്ക്കൂൾ ഗണിതശാസ്ത്ര അദ്ധ്യാപകരുടെ മേൽനോട്ടത്തിൽ ആരംഭിച്ചിട്ടുള്ള മാത്തമാറ്റിക്സ് ഇതിനൊരു ഉദാഹരണമാണ്.
 
ബ്ലോഗിങ്ങും മാധ്യമങ്ങളും:
മിക്ക ബ്ലോഗർമാരും തങ്ങളെ മുഖ്യധാരാ മാധ്യമങ്ങളിൽ നിന്നു വ്യത്യസ്തമായി കാണുന്നു. മറ്റുചിലർ മാധ്യമങ്ങളിൽ ജോലി ചെയ്തുകൊണ്ടുതന്നെ ബ്ലോഗിങ്ങ് ചെയ്യുന്നവരാണ്. ചില സ്ഥാപനങ്ങൾ ബ്ലോഗിങ്ങിനെ യാതൊരു തടസ്സങ്ങളുമില്ലാതെ തങ്ങൾക്കു പറയാനുള്ളത് പൊതുജനങ്ങളിലേക്കെത്തിക്കാനുള്ള മാർഗ്ഗമായി കാണുന്നു. എന്നാൽ പകർപ്പവകാശ നിയമങ്ങളെയോ മുഖ്യധാരാ മാധ്യമങ്ങളുടെ കർത്തവ്യങ്ങളെയോ യാതൊരു ബഹുമാനവുമില്ലാതെ, സമൂഹത്തിന് വിശ്വസനീയ വിവരങ്ങൾ നൽക്കാൻ ബ്ലോഗേർസിന് ഉത്തരവാദിത്വം ഇല്ല എന്നാണ് ഈ സംവിധാനത്തിന്റെ വിമർശകർ ചൂണ്ടിക്കാട്ടുന്നത്.


മുഖ്യധാരാ മാധ്യമപ്രവർത്തകരും ഇപ്പോൾ ബ്ലോഗ് എഴുതുന്നുണ്ട് -- ഏതാണ്ട് മുന്നൂറിനും മുകളിൽ. സൈബർ ജേർണലിസ്റ്റ് ഡോട്ട് നെറ്റിന്റെ ജെ-ബ്ലോഗ് ലിസ്റ്റ് പ്രകാരമാണിത്. 1998 ഓഗസ്റ്റിലാണ് വാർത്തകൾക്കായി ഒരു ബ്ലോഗ് പ്രശസ്തമായത്, ഇത് ഷാർ‌ലറ്റ് ഒബ്സർവറിലെ ജോനഥൻ ദൂബേ ബോണീ എന്ന ചുഴലിക്കാറ്റിനെക്കുറിച്ച് ഒരു ലേഖനം എഴുതുന്നതോടെയാണ്.

ന്യൂനപക്ഷ ഭാഷകളെ ഒന്നിച്ചു കൊണ്ടുവരാനും, അതു പഠിക്കുന്നവരേയും പഠിപ്പിക്കുന്നവരെയും ഏകോപിപ്പിക്കുവാനും ബ്ലോഗുകൾ സഹായിക്കുന്നു; ഗേലിക്ക് ഭാഷകളുടെ കാര്യത്തിൽ ഇത് പ്രത്യേകിച്ച് പറയേണ്ടതാണ്. കാരണം ഈ ഭാഷയുടെ രചയിതാക്കൾ പരമ്പരാഗത ഗേലിക്ക് പ്രദേശങ്ങളായ കസഖ്‌സ്ഥാൻ തൊട്ട് അലാസ്ക വരെയുള്ള ദൂരപ്രദേശങ്ങളിലാണു വസിക്കുന്നത്. ന്യൂനപക്ഷ ഭാഷകൾക്ക് സാമ്പത്തികമായ ലാഭം ഉണ്ടാക്കിത്തരാൻ കഴിവില്ലാത്തതിനാൽ ബ്ലോഗിങ്ങ് പോലെയുള്ള സ്വതന്ത്രമായ മേഖലകൾ വഴിയേ അവയ്ക്കു വായനക്കാരെ നേടിയെടുക്കാ‍ കഴിയൂ.

ബ്ലോഗ്ഗിങ്ങിന്റെ നിയമ വശങ്ങൾ:
ബ്ലോഗ്ഗിന്റെ പ്രശസ്തിയോടൊപ്പം പല നിയമ പ്രശ്നങ്ങളും പൊങ്ങി വന്നു. പല കമ്പനികളും അവരുടെ ജോലിക്കാർ ബ്ലൊഗ്ഗുകളിൽ കമ്പനിയെകൂറിച്ചും മറ്റും ചർച്ച ചെയ്യുന്നു എന്ന കാരണത്താൽ പിരിച്ചു വിട്ടു. പകർപ്പവകാശ പ്രശ്നങ്ങൾ, രഹസ്യ വിവരങ്ങൾ കൈകാര്യം ചെയ്യൽ, മറ്റുള്ളവരെ അവഹേളിക്കൽ ഇങ്ങനെ തുടങ്ങി പല പ്രശ്നങ്ങളും ബ്ലോഗ്ഗുകൾ ഉയർത്തി കൊണ്ടുവന്നു. പലപ്പോഴും ഇങ്ങനെയുള്ള പ്രശ്നങ്ങൾ കോടതിക്കു മുൻപിൽ എത്തുകയും ഇതിനെ അനുകൂലിച്ചും പ്രതികൂലിച്ചും ഉള്ള വിധികൾ പുറത്തുവരികയും ഉണ്ടായി.


മൂന്നാം കക്ഷികളിൽ നിന്നു വരുന്ന വിവരങ്ങൾക്ക് ഇന്റർനെറ്റ് സേവന ദാതാക്കൾ ഉത്തരവാദികൾ അല്ല എന്ന് അമേരിക്കയുടെ Communications Decency Actഉം യൂറോപ്യൻ യൂണിയന്റെ Directive 2000/31/EC ഉം പറയുന്നു.

John Doe v. Patrick Cahill (John Doe എന്ന അമേരിക്കൻ നിയമപ്രയോഗത്തിന് ‘’പേരറിയാത്ത ഒരാൾ’‘ എന്നാണർ‌ത്ഥം) എന്ന കേസിൽ അത്യപൂർ‌വ്വമായ സാഹചര്യങ്ങളിലേ അപരിചിതരായി നിന്നു ബ്ലോഗ്ഗുന്നരെ വെളിച്ചത്തു കൊണ്ടുവരാവൂ എന്ന് ഡെലവെയർ സുപ്രീം കോടതി വിധിച്ചു. പക്ഷേ, ഒരു ടൌൺ കൌൺസിലറായിരുന്ന കാഹിൽ തനിക്കെതിരെ മറഞ്ഞിരുന്നു ബ്ലോഗ്ഗുന്ന John Doe തന്റെ രാഷ്ട്രീയ എതിരാളികൂടിയായ ടൌൺ മേയറാണെന്ന് ഐ എസ് പി വിലാസം വഴി കണ്ടെത്തുന്നതിൽ വിജയിച്ചു. കാഹിൽ രണ്ടാമതും കേസു പുതുക്കി കോടതിയെ സമീപിച്ചുവെഎങ്കിലും മേയർ കോടതിക്കു പുറത്ത് ഒത്തുതീർപ്പിനു തയ്യാറായി.

സിംഗപ്പൂരിൽ മറ്റൊരു കേസിൽ ചൈനാക്കാരായ രണ്ടു പേരെ മുസ്ലീം വിരുദ്ധ കാര്യങ്ങൾ അവരുടെ ബ്ലോഗ്ഗിൽ ഇട്ടതിനു അവിടുത്തെ കോടതി ശിക്ഷിച്ചു.

ബ്രിട്ടണിൽ ഒരു കോളേജ് അദ്ധ്യാപിക അവിടുത്തെ ഒരു രാഷ്ട്രീയക്കാരനെതിരെ ഒരു ബ്ലോഗ്ഗിൽ പല പേരുകളിൽ കമെന്റുകൾ ഇട്ടു. ആ രാഷ്ട്രീയക്കാരനും ആ ബ്ലൊഗ്ഗിൽ കമെന്റ് ഇട്ടിരുന്നു. ഒരു കമെന്റിൽ അവർ അദ്ദേഹത്തെ നാസി എന്നു വരെ വിളിച്ചു. ഈ രാഷ്ടീയക്കാരൻ ISP വഴി ഇവരുടെ യഥാർത്ഥ വ്യക്തിത്വം കണ്ടെത്തി അവർക്കെതിരെ 10,000 പൗണ്ടിന്റെ നഷ്ടപരിഹാരവും 7,200 പൗണ്ടിന്റെ മറ്റു ചെലവുകളും കണക്കാക്കി കേസുകൊടുത്തു.

ലണ്ടൻ സ്കൂൾ ഓഫ് എക്കണോമിക്സിലെ എറിക് റിങ്ങ്മാർ എന്ന ഒരു മുതിർന്ന അദ്ധ്യാപകൻ തന്റെ ബ്ലോഗ്ഗിൽ വിദ്യാർത്ഥികളുടെ സ്കൂൾ ജീവിതം ചർച്ച ചെയ്യുന്നു എന്നു കണ്ട സ്കൂൾ ഓഫ് എക്കണോമിക്സിന്റെ കൺവീനർ അത് എത്രയും പെട്ടെന്ന് നിർത്താനും ബ്ലോഗ്ഗ് അടച്ചു പൂട്ടാനും ആവശ്യപ്പെട്ടു.

2006ലെ എൻ.ബി.എ. ടൂർണമെന്റിന്റെ സമയത്ത് എൻ.ബി.എ. അധികൃതരെ തന്റെ ബ്ലോഗ്ഗിലൂടെ വിമർശിച്ചു എന്നതിന്റെ പേരിൽ ഡാലസ് മാവെറിക്സ് ഉടമസ്ഥനായ മാർക്ക് ക്യൂബനെതിരെ ഈ അടുത്ത കാലത്തു പിഴയിട്ടു.

എലെൻ സിമോന്റി എന്ന എയർ ഹോസ്റ്റസിന് അവരുടെ യൂണീഫോമോടുകൂടിയ തന്റെ നഗ്നത വെളിവാക്കുന്ന ഒരു ഫോട്ടോ അവരുടെ തന്നെ The Queen of the Sky എന്ന ബ്ലോഗ്ഗിൽ ഇട്ടതിന്റെ പേരിൽ ജോലി പോയി. മതിയായ കാരണം ഇല്ലാതെ പിച്ചുവിട്ടതിനും, മാനനഷ്ടം ഉണ്ടാക്കിയതിനും, ഭാവി വേതനങ്ങൾ ഇതു മൂലം നഷ്ടമാക്കിയതിനും എതിരെ സിമോന്റി എയർലൈസിനെതിരെ കേസുകൊടുത്തു.

ഇൻഡ്യയിൽ ഗൌരവ് സാബ്‌നിസ് എന്ന ബ്ലോഗ്ഗർ ഒരു മാനേജ്‌മെന്റ് സ്കൂൾ ആയ IIPM ന്റെ ചില തെറ്റായ അവകാശവാങ്ങളെ തന്റെ ബ്ലോഗിലൂടെ പുറത്തു കൊണ്ടു വന്നു. ഇതിനു പ്രതിഷേധം എന്ന നിലയിൽ ഗൌരവ് സാബ്‌നിസ് ജോലി ചെയ്യുന്ന IBMന്റെ ലാപ് ടോപ്പുകൾ കത്തിച്ചു കളയും എന്നു IIPM ഭീഷണി മുഴക്കി. IBM നു പ്രശ്നം ഉണ്ടാകേണ്ട എന്നു വിചാരിച്ച് ഗൌരവ് സാബിൻസ് തന്റെ IBM ജോലി രാജിവച്ചു.

ചരമമടയുന്ന ബ്ലോഗുകൾ:
2006 ഒക്ടോബറിലെ കണക്കു വെച്ച്‌ ദിവസവും ഒരുലക്ഷം ബ്ലോഗു വീതമാണ്‌ സൃഷ്ടിക്കപ്പെട്ടിരുന്നത്‌. പക്ഷേ, ഇതിനൊരു മറുവശമുണ്ടെന്ന്‌ വിദഗ്‌ധർ ചൂണ്ടിക്കാട്ടുന്നു. സൃഷ്ടിക്കുന്നതിലും വേഗത്തിൽ ബ്ലോഗുകൾ ഉപേക്ഷിക്കപ്പെടുന്നതാണത്‌. അകാല ചരമമടയുന്ന ബ്ലോഗുകളുടെ ശവപ്പറമ്പ്‌ ഇന്റർനെറ്റിൽ അതിവേഗം വളരുകയാണ്‌. ഇപ്പോൾ അവിടെ 20 കോടി ബ്ലോഗുകൾ സംസ്‌കാരം കാത്തുകിടക്കുന്നു!

ബ്ലോഗുകളെക്കുറിച്ച്‌ സമീപവർഷങ്ങളിലുണ്ടായ അമിതാവേശം കെട്ടടങ്ങിത്തുടങ്ങിയതിന്റെ സൂചനയാണ്‌, ഉപേക്ഷിക്കപ്പെടുന്ന ബ്ലോഗുകളുടെ എണ്ണപ്പെരുക്കമെന്ന്‌ ചൂണ്ടിക്കാണിക്കപ്പെടുന്നു. സ്വകാര്യ ഡയറിക്കുറിപ്പെന്ന നിലയിൽ തുടങ്ങി, സമാന്തരമാധ്യമം, നവമാധ്യമം (New Media) എന്നൊക്കെ വിശേഷിപ്പിക്കപ്പെടുന്ന നിലയിലേക്ക്‌ മാറിയ 'ബ്ലോഗോസ്‌ഫിയറി' (Blogosphere) ൽ എന്തുകൊണ്ട്‌ ഇത്രയേറെ ബ്ലോഗുകൾ അനാഥമായി ഉപേക്ഷിക്കപ്പെടുന്നു എന്നകാര്യം ഇനിയും പഠനവിധേയമാക്കാനിരിക്കുന്നതേയുള്ളൂ.

ഇത്തരത്തിൽ അകലാചരമമടഞ്ഞ ബ്ലോഗുകൾ നെറ്റിൽ ശരിക്കുമൊരു ശല്യമായി മാറുകയാണെന്ന്‌ വിദഗ്‌ധർ പറയുന്നു. കാരണം, സെർച്ച്‌എഞ്ചിനുകളിൽ ഇത്തരം ബ്ലോഗുകളുടെ 'കണ്ണികൾ'(links) അവശേഷിക്കും. ബ്ലോഗർ തന്റെ ഉദ്യമം ഉപേക്ഷിച്ച കാര്യമൊന്നും സെർച്ച്‌എഞ്ചിനുകൾ അറിയണമെന്നില്ല. നെറ്റിൽ തിരച്ചിൽ നടത്തുന്നവർക്ക്‌, പ്രത്യേകിച്ച്‌ ബ്ലോഗ്‌ സെർച്ച്‌എഞ്ചിനുകളിൽ തിരയുന്നവർക്ക്‌, ഈ കണ്ണികളും സെർച്ച്‌ഫലമായി മുന്നിലെത്തും. നെറ്റിലെ ശവപ്പറമ്പിലേക്കുള്ള ഇത്തരം കണ്ണികളെ 'പ്രേതബ്ലോഗുകൾ' (ghost blogs) എന്നാണ്‌ ചില വിദഗ്‌ധർ വിശേഷിപ്പിക്കുന്നത്‌.

2007-ൽ ലോകത്താകമാനം പത്തുകോടി ബ്ലോഗർമാർ എന്ന നിലയിലേക്ക്‌ കാര്യങ്ങൾ കരയ്‌ക്കണയും എന്നാണ്‌ 'ഗാർട്ട്‌നെർ' ഗവേഷണ സ്ഥാപനം നടത്തുന്ന കണക്കു കൂട്ടൽ. എന്നാൽ, ആ സംഖ്യ മൂന്നു കോടിയിലേക്ക്‌ ചുരുങ്ങും എന്ന്‌ മറ്റു ചില സ്ഥാപനങ്ങൾ വിലയിരുത്തുന്നു. പത്തുകോടി പേർ ബ്ലോഗിങ്‌ നടത്തുന്നു എന്ന കണക്കു പരിഗണിച്ചാലും അതിലിരട്ടി ബ്ലോഗുകൾ മരണമടഞ്ഞു കഴിഞ്ഞു. ദിവസവും ആ സംഖ്യ വർദ്ധിക്കുകയും ചെയ്യുന്നു. ആരംഭത്തിലെ ആവേശമടങ്ങി ബ്ലോഗിങ്‌ പ്രതിഭാസം ഇപ്പോൾ താഴേയ്‌ക്കു വരികയല്ലേ എന്നാണ്‌ വിദഗ്‌ധർ സംശയിക്കുന്നത്‌.

-ശിയാസ് ഇബ്രാഹിം

12 മാസവും ഏകദേശം 354 ദിവസവുമുള്ളതും ചന്ദ്രനെ അടിസ്ഥാനമാക്കിയുള്ളതുമായ ഒരു കലണ്ടറാണ് ഇസ്ലാമിക് കലണ്ടർ, അഥവാ ഹിജ്റ കലണ്ടർ. കേരളത്തിൽ അറബി മാസം എന്നും അറിയപ്പെടാറുണ്ട്. ഇത് എല്ലാ വർഷവും സൂര്യനെ അടിസ്ഥാനമാക്കിയുള്ള കലണ്ടറിൽ നിന്നും എകദേശം 11 ദിവസം കുറവായിരിക്കും. ഇസ്ലാമിക് വർഷങ്ങൾ സാധാരണ ഹി ജറ വർഷം എന്ന് അറിയപ്പെടുന്നു. ഹിജ്ര വർഷം തുടങ്ങുന്നത് മുഹമ്മദ് നബി മക്കയിൽ നിന്നും മദീനയിലേക്ക് പലായനം ചെയ്ത വർഷമാണ്


ചരിത്രം
പ്രവാചകനായ മുഹമ്മദ് നബി ഖുറൈശികളുടെ അക്രമണം സഹിക്ക വയ്യാതെ മക്കയിൽ നിന്ന് മദീനയിലേക്ക് പലായനം ചെയ്തത് അടിസ്ഥാനപ്പെടുത്തിയുള്ള ചന്ദ്ര മാസ കാല ഗണനയാണ്‌ ഹിജ്റ  വർഷം. മുഹമ്മദ് നബിയുടേ അനുയായികളും മറ്റും അതിനു മുൻപേ തന്നെ പലായനം ചെയ്തിരുന്നുവെങ്കിലും നബിപലായനം ചെയ്ത എ.ഡി 622 മുതലാണു് ഹിജ്ര വർഷം തുടങ്ങുന്നതു്.

ശത്രുക്കൾ സംഘടിതമായ ആക്രമണത്തിനു ഒരുങ്ങുന്ന ഘട്ടം വന്നപ്പോൾ മുസ്ലിംകളോട് നാട് വിട്ട് പോകാനും,എതോപ്യയിലെ നജ്ജാശി രാജാവിൻറെ കീഴിൽ അഭയം തേടാനും പ്രവാചകൻ ആവശ്യപ്പെട്ടു. രണ്ടു സംഘങ്ങളായി മുസ്ലീങ്ങൾ]‍ എതോപ്യയിൽ സുരക്ഷിത സ്ഥാനം തേടി എത്തി. മദീനയിൽ ഏറെ കുറെ അനുകൂല സാഹചര്യങ്ങളൊരുങ്ങിയപ്പോൾ മക്കയിലെ മുസ്ലീങ്ങളോട് മദീനയിലേക്ക് പാലായനം ചെയ്യാൻ ആവശ്യപ്പെടുകയും എതോപ്യയിലെ അഭയാർഥികളെ മദീനയിലേക്ക് മാറ്റുകയും ചെയ്തു . അവസാനം മുഹമ്മദ് നബിയും മദീനയിലേക്ക് പാലായനം ചെയ്തു. ഈ ചരിത്ര സംഭവത്തേയാണ് ഹിജ്റഎന്ന പേരിൽ അറിയ പ്പെടുന്നത്. ഈ ചരിത്ര സംഭവത്തെ ആസ്പദമാക്കിയാണ് ഹിജ്റ വർഷം കണക്കാക്കുന്നത്.
മുഹമ്മദിന്റേയും അബൂബക്കർ സിദ്ദീഖിന്റെയും മരണശേഷം ഉമറിന്റെ(റ) ഖിലാഫത്ത് കാലത്ത് അനറബി പ്രദേശങ്ങളിൽ ഇസ്ലാം വ്യാപിച്ചപ്പോൾ ലോക മുസ്ലിംകൾക്ക് പൊതുവായി ഒരു കാലഗണനാ സമ്പ്രദായം വേണമെന്ന അഭിപ്രായം ഉയർന്നുവന്നു. ഏതു സംഭവം ആസ്പദമാക്കിയാണ് വർഷം എണ്ണിത്തുടങ്ങേണ്ടതെന്ന ചർച്ചയിൽ വിവിധ നിർദ്ദേശങ്ങൾ ഉന്നയിക്കപ്പെട്ടു. നബി (സ്വ)യുടെ ജനനം, പ്രവാചകത്വം, വഫാത് തുടങ്ങിയവ മുതൽ വർഷം എണ്ണിത്തുടങ്ങണമെന്ന പലവിധ നിർദ്ദേശങ്ങളുമുണ്ടായെങ്കിലും ഒടുവിൽ ഹിജ്റ (നബി(സ്വ) മക്കയിൽ നിന്ന മദീനയിലേക്ക് പലായനം ചെയ്ത സംഭവം) ആസ്പദമാക്കിക്കൊണ്ട് കലണ്ടർ ആരംഭിക്കണമെന്ന ഏകോപിത തീരുമാനത്തിൽ എത്തുകയായിരുന്നു.

ഒന്നാമത്തെമാസം ഏതായിരിക്കണമെന്നായി അടുത്തചർച്ച. റമളാൻ, ദുൽഹിജ്ജ എന്നിങ്ങനെ പല വാദഗതികളും ഉയർന്നു. പക്ഷേ, യുദ്ധം നിഷിദ്ധമാക്കപ്പെട്ടിരുന്ന മാസം, ഹജ്ജ് കഴിഞ്ഞ് ജനങ്ങൾ തിരിച്ചെത്തുന്ന ഘട്ടം എന്നീ പ്രാധാന്യങ്ങൾ പരിഗണിച്ച് മുഹർറം, ഒന്നാമത്തെ മാസമായി തീരുമാനിക്കപ്പെട്ടു.

ഹിജ്റ നടന്നത് റബീഉൽ അവ്വൽ 12നാണ്.എന്നാൽ ഹിജ്റ വർഷത്തിൻറെ ഒന്നാം ദിവസം തുടങ്ങുന്നത് രണ്ടുമാസവും പതിനൊന്ന് ദിവസവും മുമ്പുള്ള മുഹറം ഒന്ന് മുതലുമാണ്. ഈ വ്യത്യാസം ഗണിക്കേണ്ടതില്ലെന്ന് ഉമറി(റ)ൻറെ കൂടിയാലോചനയിൽ പങ്കെടുത്തവർ ഐകകണ്ഠ്യേന തീരുമാനിക്കുകയായിരുന്നു.
ഖുർആന്നിൽ വൽഫജ്രി എന്ന് സത്യം ചെയ്ത പറഞ്ഞത് മുഹറം ഒന്നിൻറെ പ്രഭാതത്തെയാണെന്ന് അഭിപ്രായമുണ്ട്  വൽഫജ്രിയിൽ പരാമർഷിച്ച പ്രഭാതം മുഹർറം ഒന്നിൻറെ പ്രഭാതമാണെ ന്ന് ഇമാം ഖതാദ(റ) പറഞ്ഞിട്ടുണ്ട് . അല്ലാഹു സത്യസാക്ഷ്യമായി ഉപയോഗിച്ചവയ്ക്ക് പ്രധാന്യമുണ്ടാകുമെന്ന് ഇമാം ഇബ്നു ഹജർ അൽ അസ്ഖലാനീ(റ) ഫത്ഹുൽബാരി 14/339ൽ പറഞ്ഞതായി ഹാശിയതുൽ ഇഖനാഅ് എന്ന ഗ്രന്ഥത്തിൽ കാണാം. വൽഫജ്രി എന്ന വാചകത്തിൽ അല്ലാഹു എടുത്തുപറഞ്ഞ മുഹർറം ഒന്നിൻറെ പുലരി(പുതുവർഷപ്പുലരി) മുസ്ലിംകൾക്ക് സുപ്രധാനമാണ്.

 മാസപ്പിറവി
ഇസ്‌ലാമിക കലണ്ടറിൽ പുതിയ മാസത്തിന്‌ ആരംഭം കണക്കാക്കുന്നത് ചന്ദ്രപ്പിറവി അടിസ്ഥാനമാക്കിയാണ്‌. മാസപ്പിറവി കാണുന്നതോടെ നിലവിലെ മാസം അവസാനിക്കുകയും അടുത്തത് തുടങ്ങുകയും ചെയ്തതായി കണക്കാക്കുന്നു

 മാസങ്ങളുടെ പട്ടിക
1.മുഹറം محرّم
2.സഫർ صفر
3.റബി' അൽ-അവ്വൽ (റബീഉ I) ربيع الأول
4.റബി' അൽ-താനി (അല്ലെങ്കിൽ റബീഉൽ ആഖിർ) ربيع الآخر أو ربيع الثاني
5.ജമാദ് അൽ-അവ്വൽ (ജമാദുൽ I) جمادى الأول
6.ജമാദ് അൽ-താനി (അല്ലെങ്കിൽ ജമാദുൽ ആഖിർ, ജാംദുൽ II)
7.റജബ് رجب
8.ശ'അബാൻ شعبان
9.റമദാൻ رمضان (അല്ലെങ്കിൽ റംസാൻ)
10.ശവ്വാൽ شوّال
11.ദു അൽ-ഖി'ദ ذو القعدة
12.ദുൽ അൽ-ഹിജ്ജ ذو الحجة

 ആഴ്ചയിലെ ദിവസങ്ങൾ
ഇസ്ലാമിക് കലണ്ടറിലെ ആഴ്ചകൾ ദിവസങ്ങളും ക്രിസ്ത്യൻ‍ കലണ്ടറുകൾക്ക് തുല്യമാണ്. സൂര്യസ്തമയത്തോടെയാണ് ഇസ്ലാമിക് ജൂത കലണ്ടറുകളിൽ ആഴ്ചയിലെ ദിവസങ്ങൾ തുടങ്ങുന്നത്.

1.യൌമുൽ അഹദ് -ഞായർ يوم الأحد
2.യൌമുൽ ഇത്നൈൻ-തിങ്കൾ يوم الإثنين
3.യൌമുൽ തലാത-ചൊവ്വ يوم الثُّلَاثاء
4.യൌമുൽ അർബഅ -ബുധൻ يوم الأَرْبِعاء
5.യൌമുൽ കമീസ്-വ്യാഴം يوم الخَمِيس
6.യൌമുൽ ജുമുഅ-വെള്ളി يوم الجُمُعَة
7.യൌമുൽ സബ്ത്-ശനി يوم السَّبْت

-ശിയാസ്


കവി എ.അയ്യപ്പനെ ആദ്യം കാണുന്നവരും വീണ്ടും വീണ്ടും കാണുന്നവരും അദ്ഭുതപ്പെടുക അദ്ദേഹത്തിന്റെ ആയുസ്സിന്റെ നീളത്തെക്കുറിച്ചാകും. മരണം ഉടനുണ്ടാകുമെന്ന ഓര്‍മ്മപ്പെടുത്തലായിരുന്നു അയ്യപ്പന്റെ ശരീരം. കാരണം ആ ഓരോ ജീവകോശാണുവിലും  ലഹരി പടര്‍ത്തി വേച്ചുവീഴാറായ ശരീരവുമേന്തി നിരത്തിലൂടെ ജീവിക്കുമ്ബ്ബോള്‍, നെന്ചിലെ കുറുകലുകളുമായി പീടികത്തിണ്ണയിലോ വഴിവക്കിലോ ഉള്ള ചുരുണ്ടുകൂടലാകുബ്ബോള്‍ മരണം അയ്യപ്പന്‍ ഒരു അനിവാര്യമായ ഘടകമാണെന്ന് ആര്‍ക്കും തോന്നുമായിരുന്നു.

എന്നിട്ടും 60-ലേറെ വര്‍ഷങ്ങള്‍ ആ മനുഷ്യന്‍ പൊള്ളിക്കുന്ന പ്രതിഭയുമായി നമ്മുടെ മുന്നിലുണ്ടായിരുന്നു - മരണം എന്ന വാക്ക് കേള്‍ക്കുബ്ബോള്‍ തന്നെ പേടിച്ചിരിക്കുന്നവര്‍ക്കിടയില്‍, ജീവിതം എന്ന ആസക്തിയെ നോക്കി നാവ് നുണയുന്നവര്‍ക്കിടയില്‍ അത്തരം വികാരങ്ങളെ നോക്കി കൊഞ്ഞനംകുത്തിയ കവിയായി. അതുകൊണ്ടുതന്നെ ഓരോ പകലറുതികളും കവിക്ക് പുനര്‍ജനിയുടേതായിരുന്നു.
നൂലിഴയിലൂടെ യാത്ര;
സര്‍ക്കസിന്‍ ജീവിതമായിരുന്നെന്റെ
പുനര്‍ജന്മം -(യാത്ര-അയ്യപ്പന്‍)

പി.കുഞ്ഞിരാമന്‍നായര്‍ക്കു ശേഷം മലയാളത്തില്‍ ജീവിതം കവിതക്കായി സമര്‍പ്പിച്ച കവി മാത്രമായിരുന്നില്ല അയ്യപ്പന്‍. അത് പറഞ്ഞറിയിക്കാവുന്നതിനും അപ്പുറമായിരുന്നു. അടുക്കും ചിട്ടയുമുള്ളതോ തലമുറകളില്‍നിന്നും കൈമാറി ലഭിച്ചതോ ആയ കൈത്തിരിയൊന്നുമായിരുന്നില്ല അയ്യപ്പന്‍ കവിത. ഓരോ മനുഷ്യനെയും എഴുത്തുകാരനാക്കുന്നതില്‍ അയാളുടെ അനുഭവങ്ങള്‍ക്കുള്ള പങ്ക് നിസ്തര്‍ക്കമാണ്. അയ്യപ്പന്റെ അനുഭവങ്ങളാകട്ടെ നമ്മെ നടുക്കാനും പ്രാപ്തമാണ്. അയ്യപ്പന്‍ പറയാറുണ്ട്, സ്കൂള്‍ലീഡറായി തെരഞ്ഞെടുക്കപ്പെട്ട ആ ദിവസം. എസ്.എഫ്.ഐയായിരുന്നു പുള്ളി. അന്ന് കൂട്ടുകാര്‍ തോളിലേറ്റി നാടുമുഴുവന്‍ നടന്നു. വൈകുന്നേരം വീട്ടിലെത്തിയപ്പോള്‍ ചാവുമണമെരിയുന്നു. കത്തുന്ന നിലവിളക്കിനു കീഴെ കോടി പുതച്ച് അച്ഛനുറങ്ങുന്നു. അങ്ങനെ അയ്യപ്പന്റെ ആദ്യത്തെ വിജയദിനം പരാജയത്തിന്റെതാവുകയായിരുന്നു. അവിടന്നിങ്ങോട്ട് കവിതയിലൊഴിച്ച് മറ്റെല്ലായിടത്തും അയ്യപ്പന്‍ തോല്‍ക്കുകയായിരുന്നു.ആത്മാഭിമാനം കലര്‍ന്ന ബാല്യമില്ലാതെ, യുവത്വത്തില്‍ കഴുവിലേറ്റപ്പെട്ട പ്രണയത്തിന്റെ രക്തസാക്ഷിയായി അയ്യപ്പന്‍ മാറുകയായിരുന്നു. വീടില്ലാതെ വീട്ടുകാരില്ലാതെ ജീവിതത്തെ മോഹിപ്പിക്കുന്ന ഒരു കാരണവുമില്ലാതെ അയ്യപ്പന്‍ അങ്ങനെയൊക്കെയാവുകയായിരുനു. അയ്യപ്പന്റെ കവിതതന്നെ പറയുന്നു:


'വീടില്ലാത്തവനോട് വീടിന്‍ ഒരു പേരിടാനും
മക്കളില്ലാത്തവരോട് കുട്ടിക്ക് ഒരു പേരി-
ടാനും കൂട്ടുകാരാ നീ പറയവെ
രണ്ടുമില്ലാത്തൊരുവന്റെ നെന്ചിലെത്തീ
കണ്ടുവോ.................'

അങ്ങനെയാണ് അയ്യപ്പന്‍ തെരുവ് വിലാസമായത്. യാത്രകള്‍ ദിനചര്യയായത്. അരാജകത്വം ശീലമായത്. 2007-ലെ ഓണക്കാലത്തിന്‍ തൊട്ടുമുബ്ബ് അയ്യപ്പന്‍ മരിക്കാന്‍പോകുന്നു എന്ന വാര്‍ത്ത വന്നത് ഓര്‍ക്കുന്നു. കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ കരള്‍രോഗം മൂര്‍ച്ഛിച്ച് ഇടക്കിടക്ക് ചോര ഛര്‍ദിച്ചുകൊണ്ടിരിക്കുമ്ബ്ബോള്‍ അത് സംഭവിക്കുമെന്നുതന്നെ പലരും കരുതി. വടകരയില്‍ നിന്ന് ഒഡേസ സത്യനും ഭാര്യ ജെന്നിയും മറ്റ് ചില സുഹ്രുത്തുക്കളുമായിരുന്നു അയ്യപ്പനെ പ്രാര്‍ഥനകളുമായി പരിചരിക്കാന്‍ നിന്നത്.

'കത്തീഡ്രലിലെ മണിമുഴക്കം

കാറ്റിലൂടെ നേര്‍ത്ത് വന്നു
കുര്‍ബാനയുടെ ഓര്‍മയില്‍
ഒന്നാം വാര്‍ഡില്‍
ഒരാള്‍ മരിക്കുന്നു. -(ഒന്നാംവാര്‍ഡ്-എ.അയ്യപ്പന്‍)

മരിക്കാന്‍ കിടന്ന അയ്യപ്പന്‍ കോഴിക്കോട് മെഡിക്കല്‍കോളേജില്‍ പെട്ടന്നൊരുനാള്‍ എഴുന്നേറ്റിരുന്നു. അപ്പോഴാണു വാര്‍ഡില്‍ ഒരാളുടെ മരണം കണ്ടത്. അടുത്ത നാള്‍ അയ്യപ്പന്‍ തിരുവനന്തപുരത്തെക്ക്. മടങ്ങിവന്നശേഷം അയ്യപ്പന്‍ പറഞ്ഞത് ഇങ്ങനെയാണ്. 'ഇത് എന്റെ പുനര്‍ജീവിതമാണെന്ന് എല്ലാവരും പറയുന്നു. മരണത്തെ പേടിക്കാത്ത ഒരാളാണ്‍ ഞാന്‍. ആശുപത്രിയില്‍ ഞാനൊരു ശവമായാണ്' കടന്നുചെന്നതെന്ന് ഡോക്ടര്‍മാര്‍ പറഞ്ഞു. 'കണ്ണു വീണ' കരളുമായി ഞാന്‍ വൈദ്യശാസ്ത്രത്തെ താല്‍ക്കാലികമായി തോല്‍പ്പിച്ചിരിക്കുന്നു.അയ്യപ്പന്‍ രോഗക്കിടക്കയില്‍ കിടന്നാലും യാത്രക്കിടയിലായിരുന്നാലും വിരുന്നും താവളവും നല്‍കാന്‍ ആരാധകപ്പട തയ്യാറായിരുന്നു. അവരിലേറെയും കവിയുടെ ചെറുപ്പക്കാരായ സുഹ്രുത്തുക്കളായിരുന്നു.
പക്ഷേ, അയ്യപ്പന്‍ അതിനെക്കാളേറെ ആവശ്യം കടങ്ങളായിരുന്നു. ഒരിക്കലും വീട്ടില്ലെന്നറിയാമായിരുന്നിട്ടും അതിനെ കടംവാങ്ങലുകളായിതന്നെ അയ്യപ്പന്‍ കണ്ടു. അറിയാവുന്നവരോടെല്ലാം ഈ കടംചോദിക്കല്‍ ഒരു അവകാശം പോലെ അയ്യപ്പന്‍ നോക്കികണ്ടു. തരാത്തവരില്‍ നിന്നെല്ലാം കീശയില്‍കൈയിട്ടെടുക്കുന്നതും ശീലമായിരുന്നു. അതുകൊണ്ടാവണം അയ്യപ്പനെ കാണുബ്ബോള്‍ കീശപൊത്തി ജീവനുംകൊണ്ടോടുന്ന ചില എഴുത്തുകാരും ഉണ്ടായിരുന്നു.

അതിനെയെല്ലാം അയ്യപ്പന്‍ നര്‍മത്തോടെ നോക്കിക്കണ്ടു. അയ്യപ്പന്റെ അവസരോചിതമായ നര്‍മങ്ങള്‍ പ്രശസ്തവുമാണ്. ഒരിക്കല്‍ അയ്യപ്പപണിക്കരെ കണ്ടപ്പോള്‍ അയ്യപ്പന്‍ പറഞ്ഞത് തനിക്കിപ്പോള്‍ ഏകന്തദു:ഖമാണെന്നാണ്. അതുകേട്ട് അയ്യപ്പപണിക്കര്‍ പ്രതികരിച്ചത് സമയത്തിന്‍ പെണ്ണും കുടുംബവും ഒക്കെ ഉണ്ടാകണമെന്ന് ഇപ്പോഴെങ്കിലും തോന്നുന്നത് നന്നാണെന്നായിരുന്നു. അപ്പോള്‍ അയ്യപ്പന്‍ പറഞ്ഞു: അതുകൊണ്ടല്ല, എന്റെ ഏകാന്ത ദു:ഖത്തിന്റെ കാരണം പണിക്കര്‍ സ്ഥാനം ഇല്ലാത്തതു കൊണ്ടാണ്.


ഒടുവില്‍ കവിത്വത്തിന്റെ കരുത്തുള്ള ബിംബങ്ങളും ജീവിത നര്‍മങ്ങളും തന്റേതായ അനാഥത്വങ്ങളും ഒക്കെ മലയാളത്തിന്റെ മുംബില്‍ നീക്കിവെച്ച് അയ്യപ്പന്‍ മടങ്ങിയിരിക്കുന്നു. തന്റെ പ്രിയപ്പെട്ട തെരുവികളിലൊന്നില്‍ ചിറകൊടിഞ്ഞ് വീണിരിക്കുന്നു.........

മ്ര്ത്യുവിന്

ഒരു വാക്കേയുള്ളൂ.....
വരൂ......പോകാം (മ്ര്ത്യു വചനം - എ.അയ്യപ്പന്‍)


"എന്റെ ശവപ്പെട്ടി ചുമക്കുന്നവരോട്
ഒസ്യത്തില്ലാത്ത ഒരു രഹസ്യം പറയാനുണ്ട്.
എന്റെ ഹ്ര്'ദയത്തിന്റെ സ്ഥാനത്ത്
ഒരു പൂവുണ്ടായിരിക്കും;
ജിജ്ഞാസയുടെ ദിവസങ്ങളില്‍
പ്രേമത്തിന്റെ ആത്മതത്ത്വം പറഞ്ഞുതന്നവളുടെ
ഉപഹാരം" (എ.അയ്യപ്പന്‍)

(കടപ്പാട്-ഭരതന്നൂര്‍ ഷമീറിന്) - ഷിയാസ്

അമേരിക്കയിലെ ഏറ്റവും പ്രസിദ്ധരാകാന്‍ ഭാഗ്യം ലഭിച്ച പ്രസിഡണ്ടുമാരാണ്‍ എബ്രഹാം ലിങ്കണും ജോണ്‍ എഫ് കെന്നഡിയും. 16-ആമത്തെ പ്രസിഡണ്ട് ലിങ്കണും 35-ആമത്തെ പ്രസിഡണ്ട് കെന്നഡിയും ബന്ദിപ്പിക്കുന്ന സാമ്യങ്ങള്‍ കൌതുകമാണ്.
1.എബ്രഹാം ലിങ്കണ്‍ തെരഞ്ഞെടുക്കപ്പെട്ടത് 1860ല്‍ കെന്നഡി തെരഞ്ഞെടുക്കപ്പെട്ടത് 1960ല്‍.

2.ലിങ്കണ്‍ന്റെ പ്രയിവറ്റ് സെക്രട്ടറിയുടെ പേര്‍ കെന്നഡി എന്നും കെന്നഡിയുടെ പി.എ.യുടെ പേര്‍ ലിങ്കണ്‍ എന്നുമായിരുന്നു.

3.ലിങ്കണ്‍ന്റെ മൂത്ത മകന്‍ റോബര്‍ട്ട് പിതാവിന്റെ മരണ ശേഷം പൊതുരംഗത്ത് കീര്‍ത്തി നേടി, കെന്നഡിയുടെ സഹോദരന്‍ റോബര്‍ട്ടും പൊതുരംഗത്ത് ഖ്യാതി നേടി.
4.ലിങ്കണു ശേഷം പ്രസിഡണ്ടായി തെരഞ്ഞെടുക്കപ്പെട്ടത് ആന്‍ഡ്രൂ ജോണ്‍സണ്‍ കെന്നടിയുടെ പിന്‍ഗാമിയായി വന്നത് ലിന്‍സണ്‍ ജോണ്‍സണ്‍

5.ഇരുനേതാക്കളും കൊല്ലപ്പെട്ടത് വെള്ളിയാഴ്ച്ച ,മരണ സമയത്ത് ഇരുപേരുടെയും ഭാര്യമാര്‍ ഒപ്പമുണ്ടായിരുന്നു.

6.ലിങ്കന്റെ ഘാതകന്‍ ജനിച്ചത് 1839ല്‍ ,കെന്നഡിയുടെ ഘാതകന്‍ ജനിച്ചത് 1939ല്‍

7.ലിങ്കനെ തിയറ്ററില്‍ വച്ച് വെടിയേല്‍പിച്ച് കൊലയാളി കാറിലേക്ക് ഓടികയറി, കെന്നഡി നിന്ന് പുറത്തിറങ്ങാന്‍ ഒരുങ്ങവെ വെടിവച്ച് ഘാതകന്‍ തീയറ്ററിലേക്ക് ഓടി കയറി

8.ഇരുകൊലയാളികളും പട്ടണക്കാരായിരുന്നു, ഇരുവരും കോടതിയില്‍ ഹാജരാകും മുമ്ബെ മരിച്ചു


1."മഹത്വം സ്ത്രീക്കു തന്നെയാണ്, പുരുഷന്‍ നിഷേധിച്ചാലും ഇല്ലെങ്കിലും മാതൃത്ത്വം സ്തായിയാണ്. അതിനു തെളിവുകലുടെയും, ശബ്ധങളുടെയും ആവശ്യമില്ല." -വിനയ(പൊലിസ് ഓഫിസര്‍

2."കന്യകക്കും വേഷ്യക്കും പുല്ലിങ്ഗമില്ല." -സാറ ജോസഫ്(എഴുത്തുകാരി)


"-_______ ഇവിടം നിങ്ങളുടെ അഭിപ്രായങ്ങള്‍ക്കുള്ളതാണ്...............തന്നാല്‍ അതിവിടെ തീര്‍ച്ചയായും ചേര്‍ക്കും..........അതുകൊണ്ട് ഇവിടെ എഴുതാനുള്ളവ നിങ്ങളുടേതാണ്........ഇവിടെ അവളെ കുറിച്ച് കഥ പുലംഭാം, കവിത തുപ്പാം, അലിയുന്ന തുരുത്തിനെ തേടാം.....അങ്ങനെ എന്തും ചെയ്യാം. വിട്ടുപോകരുത് ആളിപടരുക ! ! !  -ഷിയാസ്


ലിയോ നിക്കോളെവിച്ച്‌ ടോൾസ്റ്റോയ്‌ (സെപ്റ്റംബർ 9, 1828 - നവംബർ 20, 1910) റഷ്യൻ എഴുത്തുകാരനും ചിന്തകനുമായിരുന്നു. യുദ്ധവും സമാധാനവും(War and Peace), അന്നാ കരേനിന എന്നീ നോവലുകളിലൂടെ അദ്ദേഹം പ്രശസ്തനായി. റഷ്യൻ ജീവിതത്തിന്റെ തനതായ ആവിഷ്കാരത്തിന്റേയും മുനുഷ്യജീവിതത്തിലേയും ചരിത്രത്തിലേയും പ്രശ്നങ്ങളോടുള്ള സമഗ്രമായ സമീപനത്തിന്റേയും പേരിൽ ടോൾസ്റ്റോയിയുടെ രചനകൾ ശ്രദ്ധിക്കപ്പെട്ടു. ഒരു ചിന്തകനെന്ന നിലയിൽ, അക്രമാരഹിത പ്രതിരോധമെന്ന ആശയത്തിൽ അദ്ദേഹം പ്രത്യേകം ഊന്നൽ നൽകി. അഹിംസാമാർഗ്ഗം പിന്തുടർന്ന മഹാത്മാ ഗാന്ധി,മാർട്ടിൻ ലൂതർ കിംഗ്‌ തുടങ്ങിയവർ, വലിയൊരളവോളം അദ്ദേഹത്തോട് ആശയപര മായി കടപ്പെട്ടിരിക്കുന്നു.
പടിഞ്ഞാറൻ റഷ്യയിലെ റ്റൂള നഗരത്തിനടുത്തുള്ള യാസ്നയ പോല്യാനയിലാണ് ടോൾസ്റ്റോയി ജനിച്ചത്‌. അഞ്ചു മക്കളിൽ നാലാമത്തവനായിരുന്ന അദ്ദേഹത്തിന് രണ്ടുവയസ്സാകുന്നതിനു മുൻപ് അമ്മയും ഒൻപതാമത്തെ വയസ്സിൽ പിതാവും മരിച്ചു. ബന്ധുക്കളുടെ സംരക്ഷണത്തിൽ വളർന്ന ടോൾസ്റ്റോയി കസാൻ സർവകലാശാലയിൽ നിയമവും പൗരസ്ത്യ ഭാഷകളും പഠിച്ചെങ്കിലും ബിരുദമൊന്നും നേടിയില്ല. പഠനം ഇടക്കുവച്ചു മതിയാക്കിയ അദ്ദേഹം മോസ്കോയിലും സെന്റ്‌ പീറ്റേഴ്‌സ്‌ബർഗിലുമായി കുറേക്കാലം കുത്തഴിഞ്ഞ ജീവിതം നയിച്ചു. ജീവിതത്തിന്റെ ആദ്യകാലമത്രയും ഉന്നതമായ ആദർങ്ങൾക്കും അവയ്ക്കു നിരക്കാത്ത ജീവിതത്തിനും ഇടക്കു ചാഞ്ചാടുകയായിരുന്ന ടോൾസ്റ്റോയി ചൂതാട്ടം വരുത്തി വച്ച കടത്തിൽ നിന്നു രക്ഷപ്പെടാനായി 1851-ൽ മൂത്ത സഹോദരനൊപ്പം കോക്കെസസിലെത്തി റഷ്യൻ സൈന്യത്തിൽ ചേർന്നു. ക്രീമിയൻ യുദ്ധത്തിൽ ഒരു പീരങ്കിസേനാവിഭാത്തിന്റെ തലവാനായി അദ്ദേഹം പങ്കെടുത്തു. 1854-55-ൽ ഉപരോധത്തിനുവിധേയമായ സെബാസ്റ്റോപോൾ എന്ന തുറമുഖനഗരത്തിന്റെ പ്രതിരോധത്തിന് ടോൾസ്റ്റോയിയും ഉണ്ടായിരുന്നു . ഇക്കാലത്ത് തന്നെ മൂന്നു ഭാഗങ്ങളായി പ്രസിദ്ധീകരിക്കപ്പെട്ട ബാല്യം കൗമാരം യൗവ്വനം എന്ന ജീവചരിത്രസംബന്ധിയായ കൃതിയായിരുന്നു ടോൾസ്റ്റോയിയുടെ ആദ്യത്തെ പ്രധാന രചന. അത് അദ്ദേഹത്തെ എഴുത്തുകാരനെന്നുള്ള നിലയിൽ ശ്രദ്ധേയനാക്കി. സൈന്യത്തിൽ വിരമിച്ചശേഷം 1857-ൽ ടോൾസ്റ്റോയി ഫ്രാൻസ്, ജർമ്മനി, സ്വിറ്റ്സർലാന്റ് എന്നീ രാജ്യങ്ങൾ സന്ദർശിച്ചു. യൂറോപ്യൻ പര്യടനത്തിനൊടുവിൽ യാസ്നിയ പോല്യാനായിൽ തിരികെയെത്തിയ അദ്ദേഹം അവിടെ താമസമാക്കി, കർഷകരുടെ കുട്ടികൾക്കായി ഒരു വിദ്യാലയം സ്ഥാപിച്ചു.

1862-ൽ 34 വയസ്സുള്ളപ്പോൾ, ഒരു സുഹൃത്തിന്റെ സഹോദരി, 19 വയസ്സുള്ള സോഫിയ അഡ്രീനയെ അദ്ദേഹം വിവാഹം കഴിച്ചു. ടോൾസ്റ്റോയി കൃതികളുടെ കയ്യെഴുത്തുപ്രതികൾ തയ്യാറാക്കുകയും മറ്റും ചെയ്ത സോഫിയ, ഭാര്യയെന്നതിനുപുറമേ അദ്ദേഹത്തിന്റെ വിശ്വസ്തയായ സെക്രട്ടറിയുടേയും കൂടി ആയിരുന്നു. യുദ്ധവും സമാധാനവും എന്ന ബൃഹത്കൃതി അവർ ഏഴുവട്ടം പകർത്തി എഴുതിയിട്ടുണ്ടെന്ന് പറയപ്പെടുന്നു. ടോൾസ്റ്റോയ് ദമ്പതിമാർക്ക് പതിമൂന്നു കുട്ടികൾ ജനിച്ചു. വിവാഹത്തിനുമുൻപു ടോൾസ്റ്റോയി, തന്റെ പൂർ‍‌വകാലജീവിതം രേഖപ്പെടുത്തിയിരുന്ന സ്വകാര്യ ഡയറി സോഫിയക്ക് വായിക്കാൻ കൊടുത്തു. വിവാഹത്തിന് തടസ്സമായില്ലെങ്കിലും ഡയറിയിലെ വെളിപ്പെടുത്തലുകളുടെ നിഴൽ അവരുടെ ജീവിതത്തെ ഒരിക്കലും വിട്ടുപിരിഞ്ഞില്ല എന്ന് അഭിപ്രായപ്പെടുന്നവരുണ്ട്.

യുദ്ധവും സമാധാനവും-
വിവാഹത്തെ തുടർന്നുള്ള സംതൃപ്തമായ കുടുംബജീവിതത്തിന്റെ ആദ്യവർഷങ്ങളിലാണ് ടോൾസ്റ്റോയി, അദ്ദേഹത്തിന്റെ ഏറ്റവും അറിയപ്പെടുന്ന കൃതിയായ യുദ്ധവും സമാധാനവും എഴുതിയത്. പത്തൊൻപതാം നൂറ്റാണ്ടിന്റെ ആരംഭത്തിൽ റഷ്യയുടെമേലുണ്ടായ നെപ്പോളിയന്റെ ആക്രമണത്തിന്റെ പശ്ചാത്തലത്തിൽ, മനുഷ്യചരിത്രത്തിന്റെ ഗതിയെ നിശ്ചയിക്കുന്നതെന്താണെന്ന് അന്വേഷിക്കുകയാണ് ടോൾസ്റ്റോയി ഈ നോവലിൽ. ചരിത്രഗതിയിൽ എല്ലാം മുൻ‍‌നിശ്ചിതമാണെന്നും അതേസമയം സ്വതന്ത്രമനസ്സുണ്ടെന്ന് കരുതിജീവിക്കുക മാത്രമാണ് മനുഷ്യന് ചെയ്യാനൊക്കുകയെന്നുമണ് ഈ കൃതിയിൽ ടോൾസ്റ്റോയി തെളിയിക്കാൻ ശ്രമിക്കുന്നത്. ചരിത്രം സൃഷ്ടിക്കുന്നത് മഹദ്‌വ്യക്തികളായി എണ്ണപ്പെടുന്ന നെപ്പോളിയനെപ്പോലുള്ളവരുടെ ഇച്ഛാശക്തിയല്ലെന്നും സാധാരണജീവിതം നയിക്കുന്ന ജനലക്ഷങ്ങളുടെ പ്രവർത്തനങ്ങളിലാണ് ചരിത്രസംഭവങ്ങളുടെ വിശദീകരണം കണ്ടെത്താൻ ശ്രമിക്കേണ്ടതെന്നും അദ്ദേഹം വാദിക്കുന്നു. വിശ്വചരിത്രത്തിന്റെ കുത്തൊഴുക്കിൽ തങ്ങളുടെ കഴിവില്ലായ്മ തിരിച്ചറിയാതെ ഒഴുക്കിനെ നിയന്ത്രിക്കുകയാണ് തങ്ങളെന്ന് ഭാവിക്കുക മാത്രമാണ് നെപ്പോളിയനെപ്പോലുള്ളവർ. അങ്ങനെയുള്ളവരെക്കാൾ ചരിത്രത്തെ സ്വാധീനിക്കുന്നത് കിറുക്കനും കോമാളിയുമെന്നു തോന്നിച്ച റഷ്യൻ സൈന്യാധിപൻ ഖുട്ടൂസോവിനെപ്പോലെയുള്ളവരാണ്. മോസ്കോയിലും പീറ്റേഴ്സ്ബർഗ്ഗിലുമായുള്ള അഞ്ചുകുടുംബങ്ങളുടെ കഥയിലൂടെയാണ് ടോൾസ്റ്റോയി ചരിത്രത്തെക്കുറിച്ചുള്ള ഈ നിലപാട് അവതരിപ്പിക്കുന്നത്. നോവൽ എന്നു വിളിക്കപ്പെടാറുണ്ടെങ്കിലും ഇതിഹാസമാനമുള്ള ബൃഹത്‌രചനയാണ് യുദ്ധവും സമാധാനവും. ചരിത്രപുരുഷന്മാരും അല്ലാത്തവരുമായി 580-ഓളം കഥാപാത്രങ്ങളുണ്ട് അതിൽ.

അന്നാ കരേനിന-
പത്തൊൻപതാം നൂറ്റാണ്ടിലെ തന്നെ മറ്റൊരു പ്രശസ്ത നോവലായ ഗുസ്താവ് ഫ്ലോബേറിന്റെ (Gustav Flaubert)മദാം ബോവറിയെപ്പോലെ, സ്നേഹരഹിതമായ ഒരു വിവാഹത്തിന്റെ ബന്ധനം സൃഷ്ടിച്ച ശൂന്യതയിൽ വിവാഹേതരപ്രണയത്തിലേക്കും അവിശ്വസ്തതയിലേക്കും തള്ളിനീക്കപ്പെട്ട ഒരു സ്ത്രീയുടെ കഥയാണ് അന്നാ കരേനിന.സന്തുഷ്ടകുടുംബങ്ങളെല്ലാം ഒരേ മട്ടാണ്, എന്നാൽ ഓരോ അസന്തുഷ്ടകുടുംബവും അസന്തുഷ്ടമായിരുക്കുന്നത് അതിന്റെ പ്രത്യേക വഴിക്കാണ് എന്ന പ്രശസ്തമായ വാക്യത്തിൽ തുടങ്ങുന്ന നോവൽ, കുടുംബബന്ധങ്ങളിലെ പ്രതിസന്ധികളെ പിന്തുടരുന്നതിനൊപ്പം ജീവിതത്തിന്റെ അർത്ഥത്തിനും സാമൂഹ്യനീതിക്കും വേണ്ടിയുള്ള അന്വേഷണത്തിന്റെ കഥയും പറയുന്നുണട്. തീവണ്ടിക്കുമുൻപിൽ ചാടിയുള്ള കഥാനായിക അന്നയുടെ ആത്മഹത്യയിലാണ് അന്നാ കരേനിനയുടെ പ്രസിദ്ധമായ ദുരന്തസമാപ്തി.
പിന്നീടുണ്ടായ ആത്മീയ പ്രതിസന്ധിയുടെ അവസാനം പഴയതരം കഥകൾ എഴുതുന്നത് നിർത്തിയപ്പോൾ ടോൾസ്റ്റൊയി പറഞ്ഞത്, തനിക്ക് എഴുതാനുണ്ടായിരുന്നതൊക്കെ, അന്നാ കരേനിനയിൽ എഴുതിയിട്ടുണ്ട് എന്നാണ്. ഹോളിവുഡിന്റെ ഇഷ്ടകഥകളിലൊന്നായ അന്നാ കരേനിന, പലവട്ടം അവിടെ ചലച്ചിത്രവൽ‍ക്കരിക്കപ്പെട്ടിട്ടുണട്. അതിന്റെ ഏറെ പ്രശസ്തമായ ചലചിത്രാവിഷ്കരണങ്ങളിലൊന്നിൽ അന്നയായി അഭിനയിച്ചത് പ്രഖ്യാത നടി ഗ്രെറ്റ ഗാർബോ ആയിരുന്നു. 2007 ജനുവരിയിൽ അമേരിക്കയിലെ ടൈം മാസിക അന്നാ കരേനിന, യുദ്ധവും സമാധാനവും എന്നിവയെ എല്ലാക്കാലത്തേയും ഏറ്റവും നല്ല പത്തു നോവലുകളിൽ യഥാക്രമം ഒന്നാമത്തേതും മൂന്നാമത്തേതും ആയി വിലയിരത്തി.

ആത്മീയപ്രതിസന്ധി, പരിവർത്തനം-
അന്നാ കരേനിനയുടെ രചനക്കുശേഷം ടോൾസ്റ്റോയി അതികഠിനമായ ഒരു ആത്മീയ പ്രതിസന്ധിയിലൂടെ കടന്നുപോയി. അതിനൊടുവിൽ, താൻ ജനിച്ചുവളർ‍ന്ന റഷ്യൻ ഓർത്തോഡൊക്സ് സഭപോലുള്ള വ്യവസ്ഥാപിതമതങ്ങളുടെ വിശ്വാസസംഹിതയേയും ജീവിതവീക്ഷണത്തേയും അദ്ദേഹം തള്ളിപ്പറഞ്ഞു. 1901-ൽ ഒർത്തൊഡോക്സ് സഭ ടോൾസ്റ്റോയിയെ അതിന്റെ കൂട്ടായ്മയിൽ നിന്ന് പുറത്താക്കുകപോലും ചെയ്തു. മുഖ്യധാരാ സഭകളുടേതിൽ നിന്ന് വ്യത്യസ്തമായ ഒരുതരം ക്രൈസ്തവവിശ്വാസത്തിലേക്ക് അദ്ദേഹം പരിവർത്തിതനാകുകുകയാണ് ചെയ്തതെന്നു പറയാം. ബൈബിളിൽ പുതിയനിയമത്തിലെ ഗിരിപ്രാഭാഷണത്തിലൂന്നിയ, മനുഷ്യസ്നേഹത്തിന്റേയും, സഹോദരഭാവത്തിന്റേയും, ലളിതജീവിതത്തിന്റേയും സന്ദേശമായിരുന്നു അദ്ദേഹത്തിന്റെ പുതിയ മതം. അക്രമരാഹിത്യത്തോടൊപ്പം സസ്യാഹാരത്തിനും, ബ്രഹ്മചര്യനിഷ്ടക്കും അദ്ദേഹം ഊന്നൽ കൊടുത്തു. അന്നുവരെ നയിച്ചിരുന്ന ജീവിതത്തെയും, തന്റെ സാഹിത്യ രുചികളെപ്പോലും, വിമർശനബുദ്ധ്യാ വിലയരുത്തുന്ന കുംബസ്സാരങ്ങൾ എന്ന കൃതി ഈ പ്രതിസന്ധിഘട്ടത്തിനൊടുവിൽ(1879) എഴുതിയതാണ്.

പിൽക്കാല രചനകൾ-
ടോൾസ്റ്റോയിയുടെ പിന്നീടുള്ള രചനകളിൽ ഒരു മുഖ്യപങ്ക്,‍ സാധാരണ വായനക്കാർ‍ക്ക് രുചിക്കത്തക്കവണ്ണം, ലളിതമായ ശൈലിയിൽ എഴുതപ്പെട്ട കഥകളാണ്. ഒരുമനുഷ്യന് എത്രമാത്രം ഭൂമിവേണം എന്ന പ്രസിദ്ധകഥ ഇതിന് ഒരുദാഹരണമാണ്. ഇവയിൽ പലതിലും സാഹിത്യകാരനായ ടോൾസ്റ്റോയിക്കും മേലെ വായനക്കാർ കണ്ടെത്തുന്നത് ധർമ്മപ്രഭാഷകനായ ടോൾസ്റ്റോയിയെയാണ് എന്നു വാദിക്കപ്പെട്ടിട്ടുണ്ട്. അതേസമയം, അക്കാലത്തും മുന്തിയ സാഹിത്യഗുണം പ്രകടിപ്പിക്കുന്ന കഥകൾ ടോൾസ്റ്റോയി രചിച്ചിട്ടുണ്ട്. 1886-ൽ പ്രസിദ്ധീകരിക്കപ്പെട്ട ഇവാൻ ഇല്ലിച്ചിന്റെ മരണം എന്ന ലഘുനോവൽ അത്തരം രചനകളിലൊന്നാണ്. ലോകവ്യഗ്രതയിൽ ഒരു മികവുമില്ലാത്ത ജീവിതം നയിച്ച ഒരു മനുഷ്യൻ, മദ്ധ്യവയസ്സിലെത്തിയപ്പോൾ, രോഗപീഢയിലൂടെ കടന്ന് മരണത്തിന്റെ പടിവാതിക്കൽ ആത്മസാക്ഷാത്കാരം കണ്ടെത്തുന്നതിന്റെ കഥയാണത്. ലൈഗികതയോടുള്ള ടോൾസ്റ്റോയിയുടെ നിലപാട് വ്യക്തമാക്കുന്ന കൃതിയാണ് 1889-ൽ പ്രസിദ്ധീകരിച്ച ക്രൊയിറ്റ്സർ സൊണാറ്റ (Kreutzer Sonata) എന്ന ലഘുനോവൽ. റഷ്യയിൽ ഈ നോവൽ നിരോധിക്കപ്പെട്ടു. മരണത്തേയും ലൈംഗികതയേയും സംബന്ധിച്ച ടോൾസ്റ്റോയിയുടെ ആശയങ്ങൾ സ്ഥാപിക്കാൻ‌വേണ്ടി എഴുതിയവയെങ്കിലും, ഇവാൻ ഇല്ലിച്ചിന്റെ മരണവും, ക്രൊയിറ്റ്സർ സൊണാറ്റയും കഥനകലാസാമർഥ്യത്തിന്റെ മുന്തിയ ഉദാഹരണങ്ങളായി പരിഗണിക്കപ്പെടുന്നു.യുദ്ധവും സമാധാനവും, അന്നാ കരേനിന എന്നിവക്കു പുറമേയുള്ള ടോൾസ്റ്റൊയിയുടെ മൂന്നാമത്തെ മുഴുനോവലായ ഉയിർത്തെഴുന്നേല്പ്പ് (Resurrection)1901-ലാണ് പ്രസിദ്ധീകരിക്കപ്പെട്ടത്. വ്യവസ്ഥാപിത ക്രിസ്തുമതത്തിന്റെ നിശിതമായ വിമർശനം അടങ്ങിയിരുന്ന ആ കൃതിയും റഷ്യയിൽ നിരോധിക്കപ്പെട്ടു.ഓർത്തൊഡോക്സ് സഭയിൽ നിന്ന് ടോൾസ്റ്റോയിയുടെ ബഹിഷകരണത്തിന് കാരണമായത് ഉയിർത്തെഴുന്നേല്പ്പും ക്രൊയിറ്റ്സർ സൊണാറ്റയും ആണ്.ഈ കാലഘട്ടത്തിലെ മറ്റൊരു പ്രധാന രചന 1893-ൽ പ്രസിദ്ധീകരിച്ച ദൈവരാജ്യം നിങ്ങൾക്കുള്ളിലാകുന്നു എന്ന പുസ്തകമാണ്. ഇതിന്റെ പേര് പുതിയനിയമത്തിൽ നിന്ന് (ലൂക്കാ 17:21) കടമെടുത്തതാണ്. ക്രൈസ്തവവിശ്വാസത്തെക്കുറിച്ചുള്ള ടോൾസ്റ്റോയിയുടെ ബോദ്ധ്യങ്ങളാണ് ഇതിന്റെ ഉള്ളടക്കം. മഹാത്മഗാന്ധിയെ ഏറെ സ്വാധീനിച്ച കൃതിയാണിത്. 1897-ൽ പ്രസിദ്ധീകരിച്ച് എന്താണ് കല എന്ന പ്രബന്ധം പരിവർത്തിതനായ ടോൾസ്റ്റോയിയുടെ കലാവീക്ഷണത്തിന്റെ സംഗ്രഹമാണ്. ഇതിൽ അദ്ദേഹം ചരിത്രത്തിലെ എണ്ണപ്പെട്ട എഴുത്തുകാരായ ഷേക്സ്പിയർ, ഡാന്റേ, സംഗീതജ്ഞരായ വാഗ്നർ, ബീഥോവൻ തുടങ്ങിയവരുടെ കൃതികളേയും തന്റെതന്നെ മുൻ‌കൃതികളിൽ മിക്കവയേയും തള്ളിപ്പറയുന്നു. ഇക്കാലത്തുതന്നെ എഴുതിയതെങ്കിലും മേല്പറഞ്ഞകൃതികളിൽ നിന്ന് വേറിട്ടുനിൽക്കുന്ന ഹാദ്ജി മുറാദ് എന്ന ശ്രദ്ധേയമായ നോവൽ ടോൾസ്റ്റോയി പ്രസിദ്ധീകരിച്ചില്ല. കോക്കസസ്സിൽ റഷ്യൻ സാമ്രാജ്യത്തിന് വെല്ലുവിളി ഉയർത്തിയ ഗോത്രനേതാക്കളിൽ ഒരാളുടെ കഥയാണ് ഈ കൃതിക്ക് ആധാരം. ടോൾസ്റ്റോയിയുടെ അവസാനത്തെ രചനയായിരുന്നു ഇത്. അദ്ദേഹത്തിന്റെ മരണശേഷമാണ് ആ കൃതി വെളിച്ചം കണ്ടത്.

അധികാരശക്തികളുടെ നിലപാടുകളുമായി പൊരുത്തപ്പെടാത്ത ആശയങ്ങൾ പ്രചരിപ്പിച്ചതിന്റെ പേരിൽ മത-രാഷ്ട്രനേതൃത്വങ്ങളുടെ അപ്രീതിക്കുപാത്രമായെങ്കിലും സാഹിത്യനായകനെന്ന നിലയിലും, അതിലുപരി ഒരു ധാർമ്മികശക്തിയെന്ന നിലയിലും, റഷ്യക്കകത്തും പുറത്തും ടോൾസ്റ്റോയി അസാമാന്യമായ ശ്രദ്ധ പിടിച്ചു പറ്റി. അദ്ദേഹത്തിന്റെ ജീവിതകാലത്തു തന്നെ യാസ്നിയ പോലിയാന ഒരു തീർഥാടനകേന്ദ്രം പോലെയായി. എന്നാൽ പുതിയ വിശ്വാസങ്ങൾ ജീവിതത്തിൽ പ്രാവർത്തികമാക്കാനുള്ള ടോൾ‍സ്റ്റോയിയുടെ ശ്രമം കുടുംബത്തിൽ നിന്ന് അദ്ദേഹത്തെ അകറ്റി. എൺപത്തിരണ്ടാമത്തെ വയസ്സിൽ, വിശ്വാസങ്ങൾക്കനുസരിച്ച് പുതിയ ജീവിതം തുടങ്ങാൻ തീരുമാനിച്ച് വീടുവിട്ടിറങ്ങിയ അദ്ദേഹത്തിന് യാസ്നിയ പോല്യാനയിൽ നിന്ന് 80 മൈൽ അകലെ അസ്താപ്പോവ് എന്ന സ്ഥലത്തെ ചെറിയ തീവണ്ടി സ്റ്റേഷൻ വരെയേ എത്താനായുള്ളൂ. നൂമോണിയ പിടിപെട്ട് അദ്ദേഹം അസ്താപ്പോവിലെ സ്റ്റേഷൻ മാസ്റ്ററുടെ വീട്ടിൽ 1910 നവംബർ ഇരുപതാം തിയതി അന്തരിച്ചു.


വിയറ്റ്നാം യുദ്ധത്തിൽ അമേരിക്കയെ പരാജയപ്പെടുത്തുന്നതിനു നേതൃത്വം നൽകിയ വിപ്ലവകാരിയും, രാജ്യതന്ത്രജ്ഞനും യുദ്ധാനന്തരം സ്വതന്ത്ര്യ വിയറ്റ്നാമിന്റെ പ്രധാനമന്ത്രിയും പ്രസിഡൻറും ആയിരുന്നു.ഹോ ചി മിൻ (മേയ് 19, 1890 – സെപ്റ്റംബർ 2, 1969). അമേരിക്ക‍ ചരിത്രത്തിൽ ഇന്നു വരെ ഒരു യുദ്ധത്തിലേ തോറ്റിട്ടുള്ളൂ, അത് ഈ കൊച്ചുമനുഷ്യന്റെയും വിയറ്റ്നാമിൻറേയും മുന്നിലാണ് എന്ന് ഇദ്ദേഹത്തിന്റെ ചരമകോളത്തിൽ ന്യൂയോർക്ക് ടൈസ് പ്രഖ്യാപിക്കുകയുണ്ടായി ഹോചിമിൻ (Hồ Chí Minh) എന്ന പേരിനർത്ഥം ഉദ്ദീപിപ്പിക്കപ്പെട്ടവൻ എന്നാണ്.


ജീവ ചരിത്രം

 ബാല്യം

1890 മേയ് 19 നു മധ്യ വിയറ്റ്നാമിലെ എങ്ഖെ ആൻ പ്രവിശ്യയിൽ ഹോആങ് ട്രൂ എന്ന ഗ്രാമത്തിൽ ആണ് ഹോ ജനിച്ചത്. ചെറുപ്പത്തിലെ പേര് ൻ‍ഗുയെൻ സിൻ കുങ് (Nguyễn Sinh Cung) എന്നായിരുന്നു. അദ്ദേഹം വളർന്നത് കിം‍ലിയെൻ എന്ന ഗ്രാമത്തിലാണ്. അദ്ദേഹത്തിന് മൂന്നു സഹോദരങ്ങളായിരുന്നു. അന്ന് വിയറ്റ്നാം ഫ്രാൻസിന്റെ കോളനിയായിരുന്നു. 1858-1884 കാലത്തിലാണ് ഫ്രഞ്ചുകാർ വിയറ്റ്നാമിനെ കച്ചവട താല്പര്യങ്ങൾ മുൻ നിർഥ്റ്റി ഒരു കോളനിയാക്കിയത്. പത്തു വയസ്സായപ്പോൾ അദ്ദേഹത്തിന്റെ പിതാവ് അദ്ദേഹത്തിന് ൻ‍ഗുയെൻ ടാട് താൻഹ് (Nguyễn Tất Thành)എന്ന് പേർ വച്ചു (അർത്ഥം പൂർത്തിയാക്കിയവൻ). ഹോയുടെ പിതാവ്, ൻ‍ഗുയെൻ സിൻ സാക് (Nguyễn Sinh Sắc) ഒരു കടുത്ത കൺഫൂഷ്യസ് മത വിശ്വാസിയായിരുന്നു. വിയറ്റ്നാമിലെ രാജകൊട്ടാരത്തിൽ ഗുമസ്തവേല ചെയ്തിരുന്ന അദ്ദേഹം രാജസഭയിൽ ജോലി ചെയ്യുന്നതിന് വസമ്മതിച്ചതു മൂലം ജോലിയിൽ നിന്ന് പിരിച്ചുവിടൽ നേരിടേണ്ടി വന്ന വ്യക്തിയായിരുന്നു. അദ്ധേഹം ഫ്രഞ്ചു വാഴ്ചക്കെതിരായി പ്രതിഷേധിച്ചിരുന്നവരോട് ഐക്യ ദാർഢ്യം പ്രഖ്യാപിച്ച് രാജിവയ്ക്കുകയായിരുന്നു എന്നും പറയുന്നു. അദ്ദേഹം കൊച്ചു ഹോയ്ക്ക് കൺഫൂഷ്യസിന്റെ മത തത്ത്വങ്ങൾ പറഞ്ഞുകൊടുക്കുകയും സ്വന്തം കാലിൽ നിൽക്കാൻ പ്രാപ്തി നേടിക്കൊടുക്കയും ചെയ്തു. ഫ്രഞ്ച് രീതിയിലുള്ള ഔപചാരികമായ വിദ്യാഭ്യാസവും അദ്ദേഹം ആർജ്ജിച്ചു. ഹോ യും അച്ഛനെ പിന്തുടർന്ന് സ്വാതന്ത്ര്യ പ്രവർത്തനങ്ങളിൽ മുഴുകി.
1911-ൽ അദ്ദേഹം അമിറൽ ലാതോഷ്-ട്രെവിൽ എന്ന നിരാവിക്കപ്പലിൽ കുശിനിക്കാരനായ് ജോലിചെയ്ത് ഫ്രഞ്ച് മാഴ്സേയിൽ എത്തിച്ചേർന്നു. പുനർ വിദ്യാഭ്യാസം ആയിരുന്നു ലക്ഷ്യം. എന്നാൽ അദ്ദേഹത്തിന്റെ അപേക്ഷ ഫ്രഞ്ച് കൊളോണിയൽ മേൽനോട്ട വിദ്യാലയം നിരാകരിക്കുകയായിരുന്നു. അദ്ദേഹം ഈ കാലങ്ങളിൽ കൂലി വേലകളിൽ ഏർപ്പെട്ടു. അദ്ദേഹത്തിന്റെ അറിവിനായുള്ള ദാഹം തീർക്കാൻ ഒഴിവ് സമയങ്ങളിലെല്ലാം പൊതു ഗ്രന്ഥശാല സന്ദർശിക്കുക പതിവാക്കി. അവിടത്തെ പുസ്തകങ്ങളും ദിനപ്പത്രങ്ങളും അരിച്ചു പറക്കി വായിച്ചു. അദ്ദേഹം റഷ്യൻ വിപ്ലവത്തിലും മാർക്സിസ്റ്റ് ആശങ്ങളിലും ആകൃഷ്ടനായി.

അമേരിക്കയിൽ-
ഹോചിമിന്റെ ഹാനോയിയിലെ വീട്1912-ൽ മറ്റൊരു കപ്പലിലെ കുശിനിക്കാരന്റെ സഹായിയായി ഹോ അമേരിക്കൻ ഐക്യനാടുകളിൽ എത്തിച്ചേർന്നു. ഒരു വർഷക്കാലം അദ്ദേഹം കപ്പലിൽ തന്നെ ജോലി നോക്കി. ബോസ്റ്റണിലും ന്യൂ യോർക്കിലുമായി കഴിച്ചുകൂട്ടി. അതിനു ശേഷം അദ്ദേഹം പലയിടങ്ങളിലുമായി പല ജോലികൾ ചെയ്തു. 1917 മുതൽ ഒരു വർഷം ‍ബ്രൂക്ക്‌ലിനിലെ ഒരു ധനിക കുടുംബത്തിൽ ജോലി ചെയ്തു. ഈ കാലഘട്ടത്തിലാണ് അദ്ദേഹം അമേരിക്കയിൽ തമ്പടിച്ചിരുന്ന കൊറിയക്കാരായ ദേശസ്നേഹികളുമായി അടുപ്പത്തിലായതും ദേശസ്നേഹം എന്ന കാഴ്ചപ്പാട് രൂപപ്പെട്ടതും എന്ന് പറയപ്പെടുന്നു.

ഇംഗ്ലണ്ടിൽ-
1913 നും 1919 നും ഇടക്ക് അദ്ദേഹം ഇംഗ്ലണ്ടിലെ വെസ്റ്റ് ഈലിങ്ങ് എന്ന സ്ഥലത്താണ് ജീവിച്ചത്. ഇക്കാലത്ത് ലോകപ്രശസ്തനായ കേക്ക് നിർമ്മാതാവായ എസ്കോഫ്ഫിയറിന്റെ കീഴിൽ കേക്ക് നിർമ്മാണം അദ്ദേഹം പഠിച്ചു എന്ന് പറയപ്പെടുന്നു. ഇതിനു വേണ്ടത്ര തെളിവുകൾ ഇല്ലെങ്കിലും അദ്ദേഹം പഠിച്ച കാൾട്ടൺ ഹോട്ടലിലെ ഭിത്തിയിൽ ഓർമ്മക്കായി ഒരു നീല ഫലകം വച്ചിട്ടുണ്ട്.

രാഷ്ടീയ പ്രസ്ഥാനത്തിൽ-
ഇതിനകം രാജ്യത്തിന്റെ മോചനം തന്നെയെന്ന് തന്റെ ലക്ഷ്യമെന്ന് ഹോ തിരിച്ചറിഞ്ഞിരുന്നു. 1919 -ൽ ഒന്നാം ലോകമഹായുദ്ധം അവസാനിച്ചപ്പോൾ അമേരിക്കൻ പ്രസിഡൻറ് വുഡ്രോ വിത്സൺ സമാധാന സന്ധി ഒപ്പു വയ്ക്കാനായി ഫ്രാൻസിലെ വാഴ്സായിൽ എത്തിച്ചേർന്നിരുന്നു. അവിറ്റെ വച്ച് വിയറ്റ്നാമിന് സ്വാതന്ത്ര്യം ആവശ്യപ്പെട്ടുകൊണ്ടുള്ള ഒരു നിവേദനം ഹോ അദ്ദേഹത്തിന് സമർപ്പിച്ചു. രാഷ്ട്രങ്ങളുടെ സ്വയം നിർണ്ണയാവകാശം എന്ന ആദർശം ഉയർത്തിപ്പിടിച്ചിരുന്ന വിത്സണു മുന്നിൽ ഫ്രഞ്ചുകാർ വിയറ്റ്നാമിൽ നടത്തുന്ന അക്രമങ്ങളുടെ ഒരു നീണ്ട പട്ടിക തന്നെ ഹോ നിരത്തി. എന്നാൽ കാര്യമായ ഒന്നും സംഭവിച്ചില്ല.

അടുത്ത വർഷം ഫ്രഞ്ച് കമ്മ്യൂണിസ്റ്റ് പാർട്ടി രൂപവത്കരിച്ചപ്പോൾ ഹോ ൻ‍ഗുയെൻ അയ്ക്വോക്ക് എന്ന കള്ളപ്പേരിൽ അതിലെ സ്ഥാപക നേതാക്കളിലൊരാളായി. തുടർന്ന് മൂന്ന് വർഷം ഫ്രഞ്ചു കോളനികളിൽ നിന്ന് പാരീസിൽ എത്തിയ വിപ്ലവകാരികളുമായി പ്രവർത്തിച്ച അദ്ദേഹം ‘ദ പാരിയ’ എന്ന ഫ്രഞ്ച് പ്രസിദ്ധീകരണവും അരംഭിച്ചു.
ലെനിൻ രചിച്ച “തിസീസ് ഓൺ ദ നാഷണൽ ആന്ഡ് കൊളോണിയൽ ക്വസ്ത്യൻ‘ എന്ന പ്രബന്ധം ഹോയുടെ രാഷ്ട്രീയ വിശ്വാസങ്ങൾക്ക് ബലം നല്കി. 1923-ല് മോസ്കോയിലെത്തി ഹോ മാർക്സിസം പഠിച്ചു. അടുത്ത വർഷം ഇൻഡോ ചൈനയിൽ കമ്മ്യൂണിസ്റ്റ് പാർട്ടിയുണ്ടാക്കുക എന്ന രഹസ്യ ലക്ഷ്യവുമായി ഹോ ചൈനയിലെ കാൻറണിലെത്തി. അവിറ്റെ സ്വാതന്ത്ര്യമോഹികളായ വിയറ്റ്നാം കാരെ സംഘടിപ്പിച്ച് ‘റവല്യൂഷണറി യൂത്ത് ലീഗ്’ എന്ന സംഘടന രൂപവത്കരിച്ചു. ദേശീയബോധവും കോളനി വിരുദ്ധ വികാരവും ജനങ്ങൾക്കിടയിൽ വളർത്തുകയായിരുന്നു ലക്ഷ്യം എങ്കിലും ചൈനയിൽ ചിയാങ്ങ് കയ്ഷെക്കമ്യൂണിസ്റ്റുകളെ വേട്ടയാടാൻ തുടങ്ങിയപ്പോൾ അദ്ദേഹം അവിടെ നിന്ന് കടന്നു. [2] പിന്നീട് മൂനു വർഷക്കാലം യുറോപ്പ്, തായ്‍ലൻഡ് എന്നിവിടങ്ങളിലെ വിയറ്റ്നാം പ്രവാസികളെ സംഘടിപ്പിച്ചു. 1930-ല് സോവിയറ്റ് യൂണിയൻ പ്രതിനിധിയായ് ഹോങ്കൊങ്ങിൽ പോവുകയും അവിടെ വച്ച് ഒരു ഔദ്യോഗിക വിയറ്റ്നാം കമ്യൂണിസ്റ്റ് പാർട്ടി രൂപവത്കരിക്കുകയും ചെയ്തു. എന്നാൽ അന്ന് ബ്രിട്ടീഷ ഭരണത്തിലായിരുന്ന ഹോങ്കോങ്ങിൽ വച്ച് അദ്ദേഹം 1931-ല് അറസ്റ്റ് ചെയ്യപ്പെട്ടു. പിന്നീട് ബ്രിട്ടീഷ് പൗരാവകാശ സംഘടനയുടെ ഇടപെടൽ മൂലം1931-ല് വിട്ടയക്കപ്പെട്ട അദ്ദേഹം നേരെ സോവിയറ്റ് യൂണിയനിലേക്ക് പോയി. തടവിൽ ആയിരുന്ന സമയത്ത് അദ്ദേഹത്തിന് ക്ഷയരോഗം പിടിപെട്ടീരുന്നു. അതിനു ചികിത്സയെല്ലാം കഴിഞ്ഞ്, അഞ്ചുവർഷം കഴിഞ്ഞാണ് അദ്ദേഹം പിന്നെ ചൈനയിൽ എത്തുന്നത്. അദ്ദേഹം വിപ്ലവാശങ്ങൾക്കൊപ്പം ആയുധ പോരാട്ടവും നടത്താൻ ഉറച്ചിരുന്നു. അദ്ദേഹം യനാൻ എന്ന സ്ഥലത്തുൾല ചൈനീസ് കമ്യൂണിസ്റ്റ് പാർട്ടിയുടെ സഹായത്തോടെ ഒരു ഒളിപ്പോർ പരിശീകനായി പ്രവർത്തിക്കാൻ ആരംഭിച്ചു.

 ജപ്പാൻ അധിനിവേശം-
ഇതിനിടക്ക് രണ്ടാം ലോക മഹായുദ്ധം തുടങ്ങി. 1940 ല് ജപ്പാൻ സൈന്യം വിയറ്റ്നാം അധിനിവേശം നടത്തി. അതോടെ ശത്രുക്കൾ രണ്ടായി ആ രാജ്യത്തിന്. ഫ്രഞ്ച് കോളനിവാഴ്ചയും ജപ്പാൻ അധിനിവേശവും. 1941 മേയ് മാസത്തിൽ വിയറ്റ്നാം അതിർത്തിക്കടുത്ത് വച്ച് കമ്യൂണിസ്റ്റ് പാർട്ടി കേന്ദ്ര സമിതി സമ്മേളിച്ചു. അവിടെ വച്ച് അദ്ദേഹം പുതിയ ഒരു മുന്നണിയുടെ ആശയം നടപ്പിൽ വരുത്തി. വിയറ്റ് മിൻ (Viet Minh} വിയറ്റ്നാമിന്റെ സ്വാതന്ത്ര്യത്തിനു വേണ്ടിയുള്ള ലീഗ് എന്നതിന്റെ ചുരുക്കെഴുത്തായിരുന്നു അത്. രണ്ടു ശത്രുക്കൾക്കുമെതിരെ ഗറില്ലാ യുദ്ധമുറ ഉപയോഗിക്കുകയായിരുന്നു വിയറ്റ് മിന്റെ ലക്ഷ്യം. ഇതിനിടെ ജപ്പാൻ സൈന്യം ഫ്രഞ്ചുകാരെ തോല്പിച്ച് പഴയ രാജാവായ ബാവോ ദായിയുടെ നേതൃത്വത്തിൽ ഒരു സർക്കാരിനെ വാഴിച്ചു. ആ ഭരണകൂടത്തിനെതിരെ ഒളിപ്പോരാളികൾ പലവട്ടം നേരിട്ടു. അഞ്ചുവർഷത്തെ നിരന്തരശ്രമത്തിനൊടിവിൽ ജപ്പാൻ അടിയറവു പറഞ്ഞു. 1945ല് ഹോ ചി മിൻ പ്രസിഡൻറായി വിയറ്റ്നാം ജനാധിപത്യ റിപ്പബ്ലിക്ക് പ്രഖ്യാപിച്ചു. വിയറ്റ്നാമിലെ മാത്രമല്ല. ജപ്പാൻ ലോകമഹായുദ്ധത്തിലും തോറ്റു. പേർ‍‍ള് ഹാർബർ ആക്രമണത്തിനു തിരിച്ചടിയായി അമേരിക്ക ഹിരോഷിമ, നാഗസാക്കി എന്നിവിടങ്ങളിൽ അണു ബോംബ് വർഷിച്ചതോടെ ഗത്യന്തരമില്ലാതെ ജപ്പാൻ കീഴടങ്ങി. ഈ അവസരത്തിൽ ഓടിപ്പോയ ഫ്രഞ്ചുകാർ തിരിച്ചുവന്ന് 1946 ല് വിയറ്റ്നാമിന്റെ തെക്കു ഭഗങ്ങളിൽ ആധിപത്യം ഉറപ്പിച്ചു. ജനറൽ വോൻ ഗൂയെൻ ഗിയെസിന്റെ നേതൃത്വത്തിൽ വിയറ്റ്നാം സേന ഏകദേശം ഒൻപതു വർഷത്തോളം നിരന്തരമായി പ്രതിരോധിച്ചു. അവസാനം 1954 ല് ദിയെൻ ബിയെൻ ഫൂ എന്ന സ്ഥലത്ത് വച്ച് വിയറ്റ്മിൻ സേന ഫ്രഞ്ചുകാരെ പരാജയപ്പെടുത്തി. എന്നാൽ യു.എൻ. ഇടപെട്ടു. ജനീവ കരാർ പ്രകാരം വിയറ്റ്നാമിനെ തെക്കും വടക്കും രണ്ടു രാജ്യങ്ങളായി വിഭജിച്ചശേഷമേ ഫ്രഞ്ചുകാർ പിൻ‍വാങ്ങിയുള്ളൂ.

പ്രസിഡൻറ് സ്ഥാനത്തേയ്ക്ക്-
ഹോ ചൈനീസ് അതിർത്തിക്കടുത്ത് ലിജാങ് നദി തീരത്ത്1955 ല് ഹോ ചി മിൻ വടക്കൻ വിയറ്റ്നാം അഥവാ ഡെമോക്രാറ്റിക് റിപ്പബിക്ക് ഒഫ് വിയറ്റ്നാമിന്റെ പ്രസിഡൻറായി.(DRV)1954 ലെ ജനീവാ കരാർ പ്രകാരം (അമേരിക്കയോ വിയറ്റ്നാമോ ഒപ്പുവയ്ക്കാത്ത കരാർ) 1956 ല് തിരഞ്ഞെടുപ്പു നടത്തി രണ്ടു രാജ്യങ്ങളും പുനർ ഏകീകരണം നടത്താൻ വ്യവസ്ഥയുണ്ടായിരുന്നു. എന്നാൽ അമേരിക്കയുടെ സഹായത്തിലുള്ള തെക്കൻ വിയറ്റ്നാമിൽ ൻ‍ഗോ ദിയെം എന്ന ഏകാദിപതി തിരഞ്ഞെടുപ്പിന് അനുകുലമല്ലായിരുന്നു. ഹോ ഒരു സൈനിഅക് രാഷ്ട്രമാണ് ഉണ്ടാക്കി വച്ചിരിക്കുന്നത് എന്നായിരുന്നു അദ്ദേഹം കണ്ടെത്റ്റിയ ന്യായം. അന്നത്തെ കാലത്തെ നിരീക്ഷകർ എല്ലാം തിരഞ്ഞെടുപ്പ് നടത്തിയിരുന്നെങ്കിൽ 80% പേരും ഹോ ചി മിന് അനൂകൂലമായിരിന്നേനേ എന്നാണ് കരുതിയത്. [3] യു.എസ്. പ്രസിഡൻറ് ഐസൻഹോവറും ഈ അഭിപ്രായക്കാരനായിരുന്നു. തിരഞ്ഞെടുപ്പിൽ നിന്നാൽ ദിയെം ജയിക്കില്ലെന്ന് അമേരിക്കക്കും ദിയെമിനും നന്നായി അറിയാമായിരുന്നു. അതുകൊണ്ട് തിരഞ്ഞെടുപ്പിനു പകരം തെക്കൻ അമേരിക്കയെ എന്നെന്നേയ്ക്കുമായി സ്വന്തമാക്കാനായിരുന്നു രണ്ടു കക്ഷികളും ആഗ്രഹിച്ചത് തന്നെ.
1953 മുതൽ 1956 വരെ ചൈനീസ് സർക്കാരിന്റെ സമ്മർദ്ദം മൂലം ഭൂപരിഷ്കരണം കൊണ്ടുവരാൻ ഹോ നിർബന്ധിതനായിത്തീർന്നു. ചൈനയുടേതു പോലുള്ള ഭൂ നിയമങ്ങൾ നടപ്പാക്കുകയായിരുന്നു തത്ത്വത്തിൽ നടന്നത്. വൻ‍കിട ഭൂവുടമകളിൽ നിന്ന് ഭൂമി പിടിച്ചു വാങ്ങി പാവപ്പെട്ടവർക്കായി വീതിച്ചു നൽകി. 44,444 ഭൂവുടമകളിൽ 3639 പേരെ വിചാരണ ചെയ്യുകയും 1175 പേരെ വധിക്കുകയും ചെയ്തു. എന്നാൽ ഇതിനേക്കാളേറെ എണ്ണം പുറത്ത് പറയാതെ മറച്ചു വച്ചിട്ടുണ്ട്. എന്നാൽ ഈ വധങ്ങൾക്കു ശേഷം ഹോ ചി മിൻ ജനങ്ങളോട് പരസ്യമായി മാപ്പു പറയുകയും അനുശോചിക്കുകയും ചെയ്തു.
ഹോ ചി മിന്റെ കമ്യൂണിസ്റ്റ് ഭരണത്തിൽ ഭയന്ന് അഞ്ചു ലക്ഷത്തോളം ക്രിസ്ത്യാനികൾ പ്രധാനമായും കത്തോലിക്കർ തെക്കൻ വിയറ്റ്നാമിലേക്ക് പാലായനം ചെയ്തു. 52,000 പേർ തെക്കു നിന്ന് വടക്കോട്ടും പ്രവഹിച്ചു.

1959 ഹോയുടെ സർക്കാർ ഹോ ചി മിൽ ഒളിപ്പാത വഴി നാഷണൽ ലിബെറേ ഷൻ ഫ്രണ്ട് (വിയറ്റ് കോങ്) എന്ന സംഘടനക്ക് സഹായം നൽകിപ്പോന്നു. 1960 ചൈനീസ് സൈന്യത്തേയും അദ്ദേഹം ഇറക്കുമതി ചെയ്തു. ഈ സൈന്യം പാതകൾ, വിമാനത്താവളം, എന്നിവ നിർമ്മിക്കാൻ വിയറ്റ്നാം സൈന്യത്തെ സഹായിച്ചു, അങ്ങനെ വളരേയേറേ വിയറ്റ്നാം സൈനികർക്ക് അതേ സമയത്ത് യുദ്ധത്തിൽ പങ്കെടുക്കാന് സാധിച്ചു.

വിയറ്റ്നാം യുദ്ധം-
തെക്കൻ വിയറ്റ്നാമിന്റെ പ്രസിഡൻറായിരുന്ന ൻ‍ഗോദിൻ ദിയെംഅമെരിക്കൻ യുദ്ധം എന്നാണ് വിയറ്റ്നാമിൽ പറയപ്പെടുന്നത്.ഹനോയ് ആസ്ഥാനമാക്കി ഹോ ചി മിനും സൈഗോൺ തലസ്ഥാനമാക്കി തെക്കൻ വിയറ്റ്നാമിൽ ൻ‍ഗോദിൻ ദിയെമും ഭരിച്ചു. ഒരു രാജ്യമായി ചേരാനുൾല തെക്കൻ വിയറ്റ്നാം ജനങ്ങളുടെ ആഗ്രഹത്തെ ദിയെം ഏകാദിപത്യപരമായി അടിച്ചമർത്തി.തിരഞ്ഞെടുപ്പ് നടത്താനുള്ള നിർദ്ദേശം ദിയെം തള്ളിക്കളഞ്ഞു. തെക്കൻ വിയറ്റ്നാമിൽ ചൈനയുടെ സഹായത്തോടെ ഹോ ഒരു കമ്യൂണിസ്റ്റ് വിഭാഗം സൃഷ്ടിച്ചു. ഇത് വിയറ്റ്കോങ് എന്നറിയപ്പെട്ടു. ഇവർ ദിയെമിന്റെ സൈന്യവുമായി പോരാടിക്കൊണ്ടിരുന്നു. രാജ്യങ്ങളുടെ ലയനമായിരുന്നു അവരുടെ ലക്ഷ്യം ഈ അവസരത്തിലാണ് അമേരിക്ക വിയറ്റ്നാമിൽ പ്രവേശിക്കുന്നത്. ദിയെമിന്റെ സൈന്യത്തെ സഹായിക്കാനാണ് അവർ രംഗത്തിറങ്ങിയത്. അതോടെ ലോക പ്രശസ്തമായ വിയറ്റ്നാം യുദ്ധം (1964-‘75) തുടങ്ങി. അമേരിക്കയുടെ സുശക്തവും ആധുനികവുമായ സൈന്യത്തെ തീരെ ശക്തി കുറഞ്ഞതും ദാരിദ്ര്യജടിലവുമായ വിയറ്റ്നാം സൈന്യം ഒളിപ്പോരിലൂടെ നേരിട്ടു. നിരവധി അമേരിക്കൻ ഭടന്മാർ കൊല്ലപ്പെട്ടു. അമേരിക്കൻ സൈന്യം പലഗ്രാമങ്ങളിലും തേർവാഴ്ച നടത്തി. വിയറ്റ്നാമിന് അനുകൂലമായ തരംഗം ലോകമൊട്ടുക്കും ഉണ്ടായി. ഹോയുടെ അസാധാരണമായ നേതൃത്വവും ജനറൽ വോൻ ഗൂയെൻ ഗിയെപിന്റെ പട്ടാളവും ചേർന്ന് 11 വർഷങ്ങൾക്കൊടുവിൽ അമേരിക്കയെ മുട്ടുകുത്തിച്ചു. 1975-ല് വിയറ്റ്നാം സൈന്യം സൈഗോൺ പിടിച്ചു. ആ നഗരത്തിന്റെ പേർ ഹോ ചി മിൻ സിറ്റി എന്നാക്കി.

വിയറ്റ്നാം യുദ്ധത്തിന്റെ നാഴികക്കല്ലുകൾ
-1964 ടോങ്‍കിൻ ഉൾക്കടലിൽ അമേരിക്കൻ കപ്പലുകളെ വടക്കൻ വിയറ്റ്നാം ആക്രമിച്ചു എന്നാരോപിച്ച് അമേരിക്ക യുദ്ധം ആരംഭിക്കുന്നു. യഥാർത്ഥത്തിൽ അത് തെക്കൻ വിയറ്റ്നാമിനെ സഹായിക്കാനായിരുന്നു.
-1965 മാർച്ച്: വടക്കൻ വിയറ്റ്നാമിൽ അമേരിക്ക നിർദാക്ഷിണ്യം ബോംബുകൾ വർഷിക്കുന്നു.
-ജൂലൈ: യു.എസ്. കരസേന വിയറ്റ്നാമിൽ ഇറങ്ങുന്നു. അമേരിക്കയിൽ എതിർപ്പ്
-1966 പ്രസിഡൻറ് ലിൻഡർ ബി. ജോൺസൺ അമേരിക്കൻ പട്ടാളക്കാരുടെ എണ്ണം കൂട്ടാൻ തിരുമാനിക്കുന്നു.
-1968 ജനുവരി: വിയറ്റ് കോങ് സൈന്യം ഗറില്ലാ യുദ്ധം വഴി അമേരിക്കൻ ഭടന്മാർക്ക് കനത്ത നാശനഷ്ടങ്ങൾ വരുത്തുന്നു.
-മാർച്ച്: കുപ്രസിദ്ധമായ മൈ ലയ് കൂട്ടക്കുരുതി നടത്തി യു.എസ്. സൈന്യം തിരിച്ചടിക്കുന്നു. നാടെങ്ങും യു.എസ്. വിരുദ്ധ തരംഗം
-മേയ്: പാരീസിൽ സമാധാനം സംഭാഷണം
-1969 സെപ്റ്റംബർ: യു.എസ്. പ്രസിഡൻറ് അഞ്ചര ലക്ഷം സൈനികരെ പിൻ‍വലിക്കുമെന്ന് പ്രഖ്യാപിക്കുന്നു. വിയറ്റ്നാംകാർ തമ്മിൽ പൊരുതട്ടേ എന്ന ധ്വനിയിൽ. ഹോ ചി മിൻ അന്തരിച്ചു. അമേരിക്കക്ക് പുതിയ കച്ചിത്തുരുമ്പ്.
-ഡിസംബർ: യു.എസിൽ വിയറ്റ്നാം യുദ്ധവിരുദ്ധ പ്രതിഷേധ ജാഥകൾ
-1970 കമ്യൂണിസ്റ്റ് കേന്ദ്രങ്ങൾ തകർക്കാൻ കംബോഡിയയിലും യു.എസ്. ആക്രമിക്കുന്നു.
-1971 തെക്കൻ വിയറ്റ്നാം പട്ടാളക്കാരെ അമേരിക്കക്കാർ ലാവോസ് പട്ടണത്തിലെത്തിക്കുന്നു. സമാധാന ചർച്ചയിൽ നിന്ന് വടക്കൻ വിയറ്റ്നാം പിൻ‍വാങ്ങ്നുന്നു.
-1972 അമേരിക്ക ബോംബാക്രമണം തുടരുന്നു. കര സൈന്യം ഏതാണ്ട് മുഴുവനുമായി പിൻ‍വലിഞ്ഞു.
-1973 വെടിനിർത്തലിനും പിൻ‍വാങ്ങാനും അമേരിക്ക സമ്മതിക്കുന്നു
-1974 അമേരിക്ക പരാജയം സമ്മതിക്കുന്നു. പിൻ‍വാങ്ങൾ
-1975 വടക്കൻ വിയറ്റ്നാം സൈഗോൺ പിടിച്ചടക്കി

അവസാനകാലം-
വീയറ്റ്നാം സൈന്യം സൈഗോൺ കീഴടക്കുന്നതും രാജ്യങ്ങൾ തമ്മിൽ ലയിക്കുന്നതും അമേരിക്ക പിൻ‍വാങ്ങുന്നതും കാണാനുള്ള ഭാഗ്യം ഹോ ചി മിനുണ്ടായില്ല. 1969 സെപ്റ്റംബർ 3 ന് അദ്ദേഹം 79ആം വയസ്സിൽ ഹൃദയാഘാതം മൂലം അന്തരിച്ചു. 1954 വടക്കൻ വിയറ്റ്നാമിന്റെ പ്രസിഡൻറായി സ്ഥാനമേറ്റ ഹോ മരിക്കുന്നതു വരെ ആ സ്ഥാനത്ത് തുടരുകയായിരുന്നു. 1958 ല് അദ്ദേഹം ഇന്ത്യ സന്ദർശിച്ചു. മഹാത്മാഗാന്ധിയെ അതിരറ്റു ബഹുമാനിച്ചിരുന്ന അദ്ദേഹം ഇന്ത്യൻ പ്രധാനമന്ത്രി ജവഹർലാൽ നെഹ്രു വുമായി ഗാഢമായ സുഹൃദ് ബന്ധം പുലർത്തിയിരുന്നു.

ഒരിക്കലും തളരാത്ത കീഴടങ്ങാത്ത വ്യക്തിത്വമായിരുന്ന അദ്ദേഹത്തിന്റേത്. യുദ്ധത്തിനിടക്ക് അടവു മാറ്റാനായി നയതന്ത്രം പ്രയോഗിച്ച അന്നത്തെ അമേരിക്കൻ പ്രസിഡൻറ് ലിൻഡർ ബി. ജോൺസണോട് ചർച്ചക്ക് ഒരുക്കമല്ലെന്ന് അദ്ദേഹം തുറന്നടിച്ചു. ഒരു പക്ഷേ അന്ന് ചർച്ച നടത്തിയിരുന്നെങ്കിൽ ഒരിക്കലും വിയറ്റ്നാം ഒന്നാകില്ലായിരുന്നു. ഏറ്റവും വലിയ സാമ്രാജ്യ ശക്തിയെ മുട്ടുകുത്തിച്ച ആ ദരിദ്രരാഷ്ട്രത്തിന് അദ്ദേഹത്തിൻറേതു പോലുള്ള ധീരമായ മനസ്സുകൾ മാത്രമായിരുന്നു കൈമുതലായുണ്ടായിരുന്നത്.



ഹോ ചി മിൻന്റെ പ്രശസ്തമായ വരികൾ

“ ഒന്നിനും സ്വാതന്ത്ര്യത്തിന്റെ അത്ര പ്രധാന്യം ഇല്ല ”


“ ഞാൻ ഒരു പാർട്ടിയെ അനുഗമിക്കുന്നു. വിയറ്റനാം പാർട്ടി ”


“ ദേശസ്നേഹമാണ് കമ്യൂണിസമല്ല എന്നെ ത്രസിപ്പിക്കുന്നത് ”


“ ത്റോങ് സൊൺ മല ഉരുക്കിയാണെങ്കിലും നമുക്ക് സ്വാതന്ത്ര്യം കിട്ടിയേ തീരൂ ”

ഹോ ചൈനീസ് അതിർത്തിക്കടുത്ത് ലിജാങ് നദി തീരത്ത്

ഗിൽബർട്ട് കീത്ത് ചെസ്റ്റർട്ടൺ (ജനനം: 29 മേയ് 1874; മരണം 14 ജൂൺ 1936) ഒരു ഇംഗ്ലീഷ് എഴുത്തുകാരനായിരുന്നു. അദ്ദേഹത്തിന്റെ ബഹുലവും, വൈവിധ്യപൂർണ്ണവുമായ രചനാജീവിതം, തത്ത്വചിന്ത, സത്താമീമാംസ(ontology), കവിത, നാടകം, പത്രപ്രവർത്തനം, പ്രഭാഷണം, സം‌വാദം, ജീവചരിത്രം, ക്രിസ്തീയ പക്ഷസ്ഥാപനം(Christian apologetic), ഫാന്റസി, കുറ്റാന്വേഷണകഥകൾ എന്നീ മേഖലകളെ തൊട്ടു നിൽക്കുന്നു.


"വൈരുദ്ധ്യങ്ങളുടെ രാജാവ്" എന്നു ചെസ്റ്റർട്ടൺ വിശേഷിപ്പിക്കപ്പെട്ടിട്ടുണ്ട്. ചെസ്റ്റർട്ടന്റെ ജീവചരിത്രങ്ങളിലൊന്നിനെ നിരൂപണം ചെയ്ത, ടൈം വാരിക അദ്ദേഹത്തിന്റെ രചനാശൈലിയെക്കുറിച്ച് ഇങ്ങനെ പറഞ്ഞു: "സാധിക്കുമ്പോഴൊക്കെ ചെസ്റ്റർട്ടൺ തന്റെ നിലപാടുകൾ ഉറപ്പിച്ചത് പഴമൊഴികളുടേയും, ആപ്തവാക്യങ്ങളുടേയും സഹായത്തോടെയാണ്‌. എന്നാൽ അവയെ മൂന്നേ തന്നെ "ശ്രദ്ധാപൂർ‌വം അകം‌പുറമാക്കിയ ശേഷം ആണ്‌‌ അദ്ദേഹം ഉപയോഗിച്ചത്. കള്ളന്മാർ സ്വകാര്യസ്വത്തിനെ മാനിക്കുന്നു; കൂടുതൽ മാനിക്കാൻ കഴിയുമാറ് അതിനെ തങ്ങളുടേതാകാൻ ആഗ്രഹിക്കുക മാത്രമാണ്‌ അവർ ചെയ്യുന്നത്" എന്ന അദ്ദേഹത്തിന്റെ നിരീക്ഷണം ഇതിനുദാഹരണമാണ്‌. ചെസ്റ്റർട്ടന്റെ പക്ഷസ്ഥാപനരചനകൾ(apologetics) പ്രസിദ്ധമാണ്‌. അദ്ദേഹത്തിന്റെ നിലപാടുകളോടു വിയോഗിച്ചവരിൽ ചിലർ പോലും, യാഥാസ്ഥിതികത(Orthodoxy), ചിരന്തനമനുഷ്യൻ(The Everlasting Man) മുതലായ കൃതികളുടെ സാർ‌വലൗകിക മൂല്യം അംഗീകരിച്ചു. രാഷ്ടീയചിന്തകനെന്ന നിലയിൽ ചെസ്റ്റർട്ടൺ പുരോഗമനവാദത്തേയും യാഥാസ്ഥിതികതയേയും എതിർത്തു. അതിന്‌ അദ്ദേഹം പറഞ്ഞ ന്യായം ഇതായിരുന്നു: "ആധുനികലോകം മുഴുവൻ, യാഥാസ്ഥിതിക, പുരോഗമന ചേരികളായി തിരിഞ്ഞിരിക്കുന്നു. അബദ്ധങ്ങൾ വരുത്തിക്കൊണ്ടേയിരിക്കുക എന്നത് യാഥാസ്ഥിതികരുടേയും അബദ്ധങ്ങളുടെ നിരുത്തൽ തടയുകയെന്നത് പുരോഗമനവാദികളുടേയും തൊഴിലായിരിക്കുന്നു. യാഥാസ്ഥിതിക ക്രിസ്ത്യാനിയായി സ്വയം വിശേഷിപ്പിച്ച ചെസ്റ്റർട്ടന്റെ നിലപാടുകൾ മിക്കപ്പോഴും കത്തോലിക്കാ വിശ്വാസവുമായി ഒത്തുപോയിരുന്നു. ഒടുവിൽ അദ്ദേഹം ആംഗ്ലിക്കൻ സഭയിൽ നിന്ന് കത്തോലിക്കാസഭയിലേയ്ക്ക് പരിവർത്തിതനായി. ചെസ്റ്റർട്ടന്റെ "സുഹൃദ്ശത്രു"(friendly enemy) ആയിരുന്ന ജോർജ്ജ് ബർണാർഡ് ഷാ, "അമാനുഷമായ ധിഷണയുള്ള മനുഷ്യൻ" എന്നാണ്‌ അദ്ദേഹത്തെ വിശേഷിപ്പിച്ചത്.

ചെസ്റ്റർട്ടൺ 1898-ൽ അദ്ദേഹത്തിന്റെ വിവാഹനിശ്ചയ സമയത്ത്

ലണ്ടണിൽ കെൻസിങ്ടണിലെ ക്യാമ്പ്ഡെൻ കുന്നിൽ ജനിച്ച ചെസ്റ്റർട്ടൺ പഠിച്ചത് സെയിന്റ് പാൾസ് സ്കൂളിലായിരുന്നു. തുടർന്ന് ഒരു രേഖാചിത്രകാരനാകാനായി മദ്ധ്യ ലണ്ടണിലെ സ്ലേഡ് കാലാവിദ്യാലയത്തിൽ ചേർന്ന അദ്ദേഹം, ഒപ്പം ലണ്ടൺ സർ‌വകലാശാലയിൽ സാഹിത്യം പഠിക്കാനും തുടങ്ങി. എന്നാൽ രണ്ടിടത്തും പഠനം പൂർത്തിയാക്കി ബിരുദം എടുക്കാനായില്ല. 1896-ൽ അദ്ദേഹം ലണ്ടണിലെ റെഡ്‌വേ ആൻഡ് ടി.ഫിഷർ എന്ന പ്രസാധന സ്ഥാപനത്തിൽ ജോലിക്കു ചേർന്ന്, 1902 വരെ അവിടെ തുടർന്നു. ഇക്കാലത്തു തന്നെ ഒരു സ്വതന്ത്ര കലാസാഹിത്യവിമർശകനെന്ന നിലയിൽ എഴുത്തിൽ അരങ്ങേറ്റവും നടത്തി. 1901-ൽ ഫ്രാൻസസ് ബ്ലോഗ് എന്ന വനിതയെ ചെസ്റ്റർട്ടൺ വിവാഹം കഴിച്ചു. 1902-ൽ ലണ്ടണിലെ ഡെയ്‌ലി ന്യൂസ് ദിനപ്പത്രം അദ്ദേഹത്തിന്റെ ഒരു കോളം തുടങ്ങി. "1905-ൽ ദ ഇല്ലസ്ട്രേറ്റഡ് ലണ്ടൻ ന്യൂസ്" എന്ന പത്രത്തിൽ തുടങ്ങിയ കോളം ചെസ്റ്റർട്ടൺ അടുത്ത 30 വർഷത്തേയ്ക്ക് തുടർന്നു.

ചെറുപ്പത്തിൽ താൻ നിഗൂഡശാസ്ത്രങ്ങളിൽ തത്പരനായിരുന്നെന്നും സഹോദരൻ സിസിലിനോടോത്ത്, പരേതാത്മാക്കളോട് സംസാരിക്കാൻ സഹായിക്കുന്നതായി പറയപ്പെടുന്ന ഔവിജാ പലകകളിൽ പരീക്ഷണം നടത്തിയിരുന്നെന്നും ചെസ്റ്റർട്ടൺ പറയുന്നു. എന്നാൽ വളർന്നു വന്നതോടെ അദ്ദേഹം യാഥാസ്ഥിതിക ക്രിസ്തീയതയിലേക്കു തിരിഞ്ഞു. ഒടുവിൽ ഇതു കലാശിച്ചത് 1922-ൽ കത്തോലിക്കാ മതത്തിലേയ്ക്കുള്ള അദ്ദേഹത്തിന്റെ പരിവർത്തനത്തിലാണ്‌.
തുടക്കത്തിൽ തന്നെ ചെസ്റ്റർട്ടൺ കലയിൽ താത്പര്യവും സാമർത്ഥ്യവും പ്രകടിപ്പിച്ചു. ഒരു കലാകാരനാകാനാണ്‌ അദ്ദേഹം ഉദ്ദേശിച്ചിരുന്നത്. അമൂർത്തമായ ആശയങ്ങളെ മറക്കാനാവാത്ത മൂർത്തരൂപങ്ങളായി മാറ്റിയെടുക്കാനുള്ള കഴിവ് അദ്ദേഹത്തിന്റെ രചനകളിൽ കാണാം. അദ്ദേഹത്തിന്റെ കഥകൾ പോലും അന്യാപദേശങ്ങളായാണ്‌ കാണപ്പെടുന്നത്.
പരസ്യസം‌വാദങ്ങൾ ഇഷ്ടപ്പെട്ടിരുന്ന ചെസ്റ്റർട്ടൺ, ജോർജ്ജ് ബർണാഡ് ഷാ, എച്ച്.ജി.വെൽസ്, ബെർട്രാൻഡ് റസ്സൽ, ക്ലാരൻസ് ഡാരോതുടങ്ങിയവരുമായി സം‌വാദങ്ങളിൽ ഏർപ്പെട്ടു. ഒരിക്കലും വിതരണം ചെയ്യപ്പെടാതെ പോയ ഒരു നിശ്ശബ്ദ ചലച്ചിത്രത്തിൽ താനും ഷായും കൗബോയ്‌മാരായി വേഷമിട്ടെന്ന് ചെസ്റ്റർട്ടൺ ആത്മകഥയിൽ പറയുന്നു. ചെസ്റ്റർട്ടന്റെ ആറടി നാലിഞ്ച് ഉയരവും 130 കിലോഗ്രാം ഭാരവുമുള്ള വലിയ ശരീരവും അദ്ദേഹത്തിന്റെ മറവിയും വസ്ത്രധാരണത്തിലേയും പെരുമാറ്റത്തിലേയും കിറുക്കുകളും മറ്റും ഫലിത കഥകൾക്കു വിഷയമായിട്ടുണ്ട്.
ബക്കിംഗാംഷയറിലെ ബീക്കൺസ്‌ഫീൽഡിലുള്ള വീട്ടിൽ 1936 ജൂൺ 14-ന്‌ ചെസ്റ്റർട്ടൺ മരിച്ചു. വെസ്റ്റ് മിൻസ്റ്റർ ഭദ്രാസനപ്പള്ളിയിലെ അനുസ്മരണാബലിയിൽ ചരമപ്രസംഗം നടത്തിയത് അദ്ദേഹത്തിന്റെ സുഹൃത്ത് റോണാൾഡ് നോക്സ് ആയിരുന്നു. ബീക്കൺസ്‌ഫീൽഡിൽ റോമൻ കത്തോലിക്കാ സിമിത്തേരിയിലാണ്‌ അദ്ദേഹം സംസ്കരിക്കപ്പെട്ടിരിക്കുന്നത്.

രചനാലോകം-
ചെസ്റ്റർട്ടൺ 80-ഓളം പുസ്തകങ്ങൾ എഴുതി. നൂറുകണക്കിനു കവിതകളും, 200-ഓളം ചെറുകഥകളും, 4000-ത്തിനടുത്തു വരുന്ന ലേഖനങ്ങളും അനേകം നാടകങ്ങളും അദ്ദേഹത്തിന്റേതായുണ്ട്. അദ്ദേഹം ഒരു സാമൂഹ്യവിമർശകനും, ചരിത്രകാരനും, നാടകകൃത്തും, ആഖ്യയികാകാരനും, കത്തോലിക്കാദൈവശാസ്ത്രജ്ഞനും, പക്ഷസ്ഥാപകനും, സം‌വാദകനും എല്ലാമായിരുന്നു. "ഡെയ്‌ലി ന്യൂസ്", "ഇല്ലസ്ട്രേറ്റഡ് ലണ്ടൻ ന്യൂസ്", അദ്ദേഹം തന്നെ നടത്തിയിരുന്നു "ജി.കെ-യുടെ വാരിക" എന്നീ പ്രസിദ്ധീകരണങ്ങളിൽ ചെസ്റ്റർട്ടന്റെ കോളങ്ങൾ പത്യക്ഷപ്പെട്ടു; ബ്രിട്ടാണിക്കാ വിജ്ഞാനകോശത്തിനു വേണ്ടിയും അദ്ദേഹം ലേഖനങ്ങൾ എഴുതി. 1929-ലെ പതിനാലാം പതിപ്പിൽ ചാൾസ് ഡിക്കസിനെക്കുറിച്ചുള്ള ലേഖനവും, ഹാസ്യത്തെക്കുറിച്ചുള്ള ലേഖനത്തിന്റെ ഒരു ഭാഗവും ചെസ്റ്റർട്ടൺ എഴുതിയതായിരുന്നു. അദ്ദേഹം സൃഷ്ടിച്ച കഥാപാത്രങ്ങളിൽ ഏറ്റവും അറിയപ്പെടുന്നത് അപസർപ്പക-പുരോഹിതൻ ഫാദർ ബ്രൗണാണെങ്കിലും ഏറ്റവും അറിയപ്പെടുന്ന നോവൽ വ്യഴാഴ്ച ആയിരുന്ന മനുഷ്യൻ(The Man Who Was Thursday) ആണ്‌. കത്തോലിക്കാ സഭയിൽ സ്വീകരിക്കപ്പെടുന്നതിന്‌ വളരെ മുൻപു തന്നെ അദ്ദേഹം ഉറച്ച ക്രിസ്തുമതവിശ്വാസിയായിരുന്ന അദ്ദേഹത്തിന്റെ രചനകളിൽ ക്രിസ്തീയ പ്രമേയങ്ങളും പ്രതീകങ്ങളും നിറഞ്ഞുനിൽക്കുന്നു.
ചെസ്റ്റർട്ടന്റെ വിശ്വാസങ്ങളും അഭിപ്രായങ്ങളും പ്രതിഫലിപ്പിക്കുന്നവയെങ്കിലും അദ്ദേഹത്തിന്റെ കവിതകൾക്ക് വലിയ പ്രചാരമില്ല. ഏറ്റവും നന്നായി എഴുതപ്പെട്ടിരിക്കുന്നത് ഒരുപക്ഷേ ലെപ്പാന്റോ ആയിരിക്കാം. എന്നാൽ ഏറ്റവും അറിയപ്പെടുന്നത് ദ റോളിങ്ങ് ഇംഗ്ലീഷ് റോഡ് ആണ്‌. സീക്രഡ് പീപ്പിൾ എന്ന കവിതയിലെ "നാം ഇംഗ്ലണ്ടിലെ ജനതയാണ്‌; നാം ഇതുവരേ മിണ്ടിയിട്ടില്ല"(we are the people of England; and we have not spoken yet) എന്ന വരികൾ പ്രസിദ്ധമാണ്‌. "അ ബല്ലേഡ് ഓഫ് സൂയിസൈഡ്", "ദ ബല്ലേഡ് ഓഫ് ദ വൈറ്റ് ഹോഴ്സ്" എന്നീ കവിതകളും പ്രസിദ്ധമാണ്‌.
ചാൾസ് ഡിക്കൻസിനെക്കുറിച്ചുള്ള അദ്ദേഹത്തിന്റെ 1906-ലെ വിമർശനാത്മകപഠനം പരക്കെ പ്രശംസിക്കപ്പെട്ടിട്ടുണ്ട്. പ്യൂരിറ്റൻ ഇംഗ്ലണ്ടിൽ എന്നതിനു പകരം ഉല്ലാസപ്രകൃതിയായ ഇംഗ്ലണ്ടിൽ(merry England) പെടുന്നയാളായാണ്‌ ചെസ്റ്റർട്ടൺ ഡിക്കൻസിനെ കണ്ടതെന്ന് ഇയാൻ കെർ വിലയിരുത്തി.
നർമ്മബോധവും ഫലിതവും ചെസ്റ്റർട്ടന്റെ രചനകളുടെ മുഖമുദ്രയായി നിന്നു. ലോകത്തേയും, ഭരണകൂടങ്ങളേയും, രാഷ്ട്രനീതിയേയും, ധനശാസ്ത്രത്തേയും, തത്ത്വചിന്തയേയും, ദൈവശാസ്ത്രത്തേയും മറ്റും പറ്റി ഗൗരവതരമായ നിരീക്ഷണങ്ങൾ നടത്താൻ അദ്ദേഹം വൈരുദ്ധ്യധിഷ്ടിതമായൊരു ശൈലി അവലംബിച്ചു. "ടൈംസ്" ദിനപ്പത്രം "ലോകത്തെ ബാധിച്ചിരിക്കുന്നതെന്ത്?" എന്ന വിഷയത്തെപ്പറ്റി പ്രമുഖരായ എഴുത്തുകാരിൽ നിന്ന് ലേഖനങ്ങൾ ആവശ്യപ്പെട്ടപ്പോൾ, മനുഷ്യന്റെ അധമാവസ്ഥയിലേയ്ക്കും വിനയത്തിന്റെ ആവശ്യകതയിലേക്കും വിരൽ ചൂണ്ടു അതിഹ്രസ്വമായ ഈ കത്തിലൂടെയാണ്‌ ചെസ്റ്റർട്ടൺ പ്രതികരിച്ചത്:

പ്രിയപ്പെട്ട സർ,
ഇതാ ഞാൻ.
താങ്കളുടെ വിശ്വസ്ഥൻ,
ജി.കെ.ചെസ്റ്റർട്ടൺ

ആശയങ്ങൾ-
ചെസ്റ്റർട്ടന്റെ രചനകളിൽ, ഇംഗ്ലീഷ് സാഹിത്യത്തിൽ മുന്നേയുണ്ടായിരുന്ന രണ്ടു സരണികൾ ഒത്തുചേരുന്നതായി ചില നിരീക്ഷകർ കരുതുന്നു. ഡിക്കൻസിന്റെ വീക്ഷണമാണ്‌ അതിലൊന്ന്; ഓസ്കാർ വൈൽഡിന്റേയും, ചെസ്റ്റർട്ടന്റെ സുഹൃത്തായിരുന്ന ജോർജ്ജ് ബർണാഡ് ഷായുടേയും നിലപാടാണ്‌ മറ്റൊന്ന്: സാമുവൽ ബട്ട്‌ലറുടെ മാതൃക പിന്തുടർന്ന്, വസ്തുസ്ഥിതിയെക്കുറിച്ചുള്ള അലസമായ അംഗീകൃത സങ്കല്പങ്ങളെ വൈരുദ്ധ്യാത്മകതയെ ആയുധമാക്കി ഹാസ്യവും സാമൂഹ്യവിമർശനവും വഴി വെല്ലുവിളിച്ചവരായിരുന്നു അവർ. ഇതൊക്കെയാണെങ്കിലും ചെസ്റ്റർട്ടന്റെ ശൈലിയും ചിന്തയും അദ്ദേഹത്തിന്റെ സ്വന്തമായിരുന്നു. അദ്ദേഹത്തിന്റെ നിഗമനങ്ങൾ മിക്കപ്പോഴും ഓസ്കാർ വൈൽഡിന്റേയും ഷായുടേയും കണ്ടെത്തലുകൾക്ക് വിരുദ്ധവുമായിരുന്നു. പാഷണ്ഡികൾ(Heretics) എന്ന ഗ്രന്ഥത്തിൽ ചെസ്റ്റർട്ടൺ വൈൽഡിനെക്കുറിച്ച് പറയുന്നതിതാണ്‌:
അശുഭാപ്തി ഭാവത്തോടെയുള്ള സുഖാന്വേഷണത്തിന്റെ പാഠം, ഓസ്കാർ വൈൽഡിന്റെ ഛിന്നവും ശക്തവുമായ ചിന്തയിൽ കാണാം. അത് ത്വരിതനിർ‌വൃതിയുടെ മതമാണ്‌; എന്നാൽ ത്വരിതനിർ‌വൃതിയുടെ മതം സന്തുഷ്ടരുടെയല്ല, തീരെ അസന്തുഷ്ടരായവരുടെ മതമാണ്‌. കിട്ടുമെന്നുള്ളപ്പോൾ മൊട്ടുകൾ ശേഖരിച്ചുകൂട്ടുന്നത് സന്തുഷ്ടിയുടെ ലക്ഷണമല്ല; ഡാന്റെ കണ്ട അനശ്വരമായ റോസാപ്പുഷ്പത്തെയാണ്‌ സന്തുഷ്ടി ലക്ഷ്യം വയ്ക്കുന്നത്.
കൂടുതൽ ഹ്രസ്വതയോടെയും, വൈൽഡിന്റെ തന്നെ ശൈലിയെ അനുസ്മരിപ്പിച്ചുകൊണ്ടും, സൃഷ്ടിക്കുവേണ്ടി ത്യാഗങ്ങൾ അനുഷ്ടിക്കേണ്ടതിന്റെ ആവശ്യകതയെക്കുറിച്ച് ചെസ്റ്റർട്ടൺ യാഥാസ്ഥിതികത എന്ന കൃതിയിൽ ഇങ്ങനെ എഴുതി:
സൂര്യാസ്തമയങ്ങളെ വിലകൊടുത്തുവാങ്ങാനാവത്തതു കൊണ്ട് അവ വിലമതിക്കപ്പെടുന്നില്ലെന്ന് ഓസ്കാർ വൈൽഡ് പറയുന്നു. പക്ഷേ ആ പറഞ്ഞത് തെറ്റായിരുന്നു; സൂര്യാസ്തമയത്തിനു നമുക്ക് വിലകൊടുക്കാനാകും. നാം ഓസ്കാർ വൈൽഡല്ലാതിരിക്കുക എന്നതാണ്‌ അതിനു കൊടുക്കാവുന്ന വില.
ചെറ്റർട്ടണും ബർണാഡ് ഷായും പേരുകേട്ട സുഹൃത്തുക്കളായിരുന്നു. തങ്ങളുടെ സം‌വാദങ്ങൾ അവർ ആസ്വദിച്ചു. ഒരിക്കലും അഭിപ്രായ സമന്വയത്തിൽ എത്താനായില്ലെങ്കിലും, പരസ്പരം സൗമനസ്യവും ബഹുമാനവും അവർ നിലനിർത്തി. തങ്ങൾ യോജിക്കാതിരിക്കുന്നത് എവിടെയൊക്കെയാണെന്നും എന്തുകൊണ്ടാണെന്നും ചെസ്റ്റർട്ടൺ വ്യക്തമാക്കി. പാഷണ്ഡികൾ എന്ന കൃതിയിൽ അദ്ദേഹം ഷായെക്കുറിച്ച് എഴുതി:
ഏറെക്കാലത്തേയ്ക്ക് ഒട്ടേറെ മനുഷ്യരെ പിന്തിരിപ്പന്മാരായി മുദ്രകുത്തിയ മിസ്റ്റർ ഷായുടെ ജന്മസഹജമായ നല്ലബുദ്ധി, ജീവിച്ചിരിക്കുന്ന ഇരുകാലിമൃഗങ്ങളിൽ ആരിലും പുരോഗമനചിന്ത ഇല്ലെന്നു ഒടുവിൽ കണ്ടെത്തിയിരിക്കുന്നു. മറ്റേതൊരാളും ഇതോടെ, പുരോഗമനവും മനുഷ്യനും തമ്മിൽ ചേരില്ലെന്നു ബോദ്ധ്യം വന്ന് പുരോഗമനത്തെ വേണ്ടെന്നു വച്ച് മനുഷ്യരോടൊപ്പം നിൽക്കാൻ തീരുമാനിക്കുമായിരുന്നു. അത്രയെളുപ്പം ബോദ്ധ്യം വരുന്ന ആളല്ലാത്ത മിസ്റ്റർ ഷാ, മനുഷ്യരാശിയെ അതിന്റെ കുറവുകളോടെ ദൂരെയെറിഞ്ഞ്, പുരോഗതിക്കു വേണ്ടി മാത്രമുള്ള പുരോഗതിയെ പുണരാൻ തീരുമാനിച്ചു. നമുക്കറിയാവുന്ന മനുഷ്യൻ പുരോഗമനദർശം പിന്തുടരാൻ അപ്രാപ്തനാണെന്നറിഞ്ഞപ്പോൾ, പുതിയൊരു ദർശനമല്ല, പുതിയതരം മനുഷ്യനെയാണ്‌ ഷാ ആവശ്യപ്പെടുന്നത്. ഒരു കയ്‌പൻ ഭഷണം കുഞ്ഞിനെ തീറ്റാൻ വർഷങ്ങളോളം ശ്രമിച്ച് അത് ആ കുഞ്ഞിനു ചേരില്ല എന്നു തിരിച്ചറിഞ്ഞ പോറ്റമ്മ, ആ ഭക്ഷണം ദൂരെയെറിഞ്ഞ് വേറോന്ന് അന്വേഷിക്കുന്നതിനു പകരം ആ കുഞ്ഞിനെ ദൂരെയെറിഞ്ഞ് വേറൊരു കുഞ്ഞിനെ ആവശ്യപ്പെടുന്നതു പോലെയാണിത്.
അക്കാലത്ത് തലയുയർത്തിക്കൊണ്ടിരുന്ന പുതിയ ആധുനികതയുടെ പ്രതിനിധിയായിരുന്നു ഷാ. അതിനുവിപരീതമായി നിന്ന ചെസ്റ്റർട്ടന്റെ വീക്ഷണം ക്രിസ്തുമതത്തോടു ചാഞ്ഞു നിന്നു. യാഥാസ്ഥിതികത എന്ന കൃതിയിൽ അദ്ദേഹം എഴുതി:
ഇച്ഛയുടെ പൂജ, ഇച്ഛയുടെ നിരാസമാണ്‌.. . . ബർണാർഡ് ഷാ അടുത്തു വന്നിട്ട്, "എന്തെങ്കിലും ഇച്ഛിച്ചാലും", എന്നു പറഞ്ഞാൽ അതിന്റെ അർത്ഥം, "നിന്റെ ഇച്ഛയോട് എനിക്കെതിർപ്പില്ല" എന്നാണ്‌; "ഇക്കാര്യത്തിൽ എനിക്ക് ഇച്ഛയൊന്നും ഇല്ല" എന്നു പറയുന്നതിനു തുല്യമാണത്. പൊതു ഇച്ഛയെ നിങ്ങൾക്ക് മാനിക്കാനാവില്ല; കാരണം ഇച്ഛയുടെ ഹൃദയമായിരിക്കുന്നത് അതിന്റെ വ്യക്തിനിഷ്ടസ്വഭാവമാണ്‌.
ഇമ്മാതിരി വാദശൈലിയെ ചെസ്റ്റർട്ടൺ വിശേഷിപ്പിച്ചത് "സാമാന്യമല്ലാത്ത ബുദ്ധി"-യുടെ(uncommon sense) പ്രയോഗം എന്നാണ്‌. അക്കാലത്തെ ജനകീയദർശനങ്ങളുടെ വക്താക്കൾ ബുദ്ധിമാന്മാരായി കാണപ്പെട്ടപ്പോഴും അസംബന്ധങ്ങളാണ്‌ പറഞ്ഞിരുന്നത് എന്നാണ്‌ അദ്ദേഹം സൂചിപ്പിച്ചത്. ഈ നിലപാട് യാഥാസ്ഥിതികത-യിൽ മറ്റൊരിടത്ത് അദ്ദേഹം വീണ്ടും എടുത്തുപറയുന്നുണ്ട്:
"എല്ലാ കസേരകളും വ്യത്യസ്ഥങ്ങളാണ്‌" എന്ന് മിസ്റ്റർ എച്ച്.ജി.വെൽസ് എവിടെയോ പറഞ്ഞപ്പോൾ, അദ്ദേഹം ഉരുവിട്ടത് വെറും അബദ്ധം മാത്രമല്ല, വിരുദ്ധോക്തി(contradiction in terms) കൂടിയാണ്‌. എല്ലാ കസേരകളും വ്യത്യസ്ഥങ്ങളാണെങ്കിൽ നിങ്ങൾക്ക് അവയെ "എല്ലാ കസേരകളും" എന്നു വിളിക്കുക കൂടി വയ്യ.
അതേ ഗ്രന്ഥത്തിൽ മറ്റൊരിടത്ത് അദ്ദേഹം ഇങ്ങനെ നിരീക്ഷിച്ചു:
നിയമരാഹിത്യത്തിന്റെ കാടൻ പൂജയും ഭൗതികമായ നിയമത്തിന്റെ പൂജയും ഒരേതരം ശൂന്യതയിൽ അവസാനിക്കും. കൊടുമുടികൾ കയറിയ നീച്ച ഒടുവിൽ എത്തിച്ചേർന്നത് തിബറ്റിലാണ്‌. ടോൾസ്റ്റോയ്-യോടൊപ്പം അദ്ദേഹം ഒന്നുമില്ലായ്മയുടേയും നിർ‌വാണത്തിന്റേയും നാട്ടിൽ കുത്തിയിരുന്നു. അവരിരുവരും നിസ്സഹായരായിരുന്നു — ഒരാൾക്ക് എല്ലാ ബന്ധങ്ങളും നിഷിദ്ധമായിരുന്നപ്പോൾ അപരന്‌ എല്ലാ വിടുതലും വിലക്കപ്പെട്ടിരുന്നു. ടോൾസ്റ്റോയ്-യുടെ ഇച്ഛ, എല്ലാ വിശേഷകർമ്മങ്ങളും തിന്മയാണെന്ന ബുദ്ധബോധത്തിൽ മരവിച്ചു നിന്നു. നീച്ചയുടെ ഇച്ഛയെയാകട്ടെ, എല്ലാ വിശേഷ കർമ്മങ്ങളും നന്മയാണെന്ന തോന്നലിൽ മരവിച്ചു; വിശേഷപ്പെട്ട എല്ലാ കർമ്മങ്ങളും നന്മയാണെങ്കിൽ അവയൊന്നും വിശേഷപ്പെട്ടതല്ല. ഇരുവരും വഴിത്തിരിവിൽ നിൽക്കുന്നു: ഒരാൾ എല്ലാ വഴികളേയും വെറുക്കുന്നു; അപരൻ എല്ലാ വഴികളും ഇഷ്ടപ്പെടുന്നു. ഫലം എളുപ്പം ഊഹിക്കാവുന്നതേയുള്ളു: അവർ കവലയിൽ തന്നെ തുടരുന്നു.
പുരാതനരും ആധുനികരും, പാശ്ചാത്യരും പൗരസ്ത്യരും ആയ അരോഗമനസ്സുകളെല്ലാം, കത്തിക്കാളാൻ അനുവദിച്ചാൽ വിനാശകരമായേക്കാവുന്ന ഒരു ശക്തിയാണ്‌ ലൈംഗികത എന്ന കാര്യത്തിൽ ഏകാഭിപ്രായക്കാരായിരുന്നു; അതിനെ സ്വസ്ഥവും സുന്ദരവുമാക്കി നിലനിർത്താൻ, അതിന്റെ രഹസ്യസ്വഭാവത്തെ ഒരളവുവരെ നിലനിർത്തേണ്ടത് ആവശ്യമാണെന്നും അവർ സമ്മതിച്ചിരുന്നു.
ചെസ്റ്റർട്ടന്റെ എല്ലാ രചനകളിലും അബോധപൂർ‌വമെന്നോണം, നിശിതമായ അഭിപ്രായങ്ങളും നിരീക്ഷണങ്ങളും കടന്നു വന്നു. "ബല്ലേഡ് ഓഫ് ദ വൈറ്റ് ഹോഴ്സ്" എന്ന ഇതിഹാസകാവ്യത്തിന്റെ മദ്ധ്യത്തിൽ അദ്ദേഹം നടത്തുന്ന ഒരു നിരീക്ഷണം പ്രസിദ്ധമാണ്‌:

അയർലണ്ടിലെ വമ്പന്മാരായ ഗെയ്‌ലുകൾ
ദൈവം ഭ്രാന്തു പിടിപ്പിച്ചവരാണ്‌,
കാരണം, അവരുടെ യുദ്ധങ്ങളെല്ലാം ഉല്ലാസകരവും,
ഈണങ്ങളെല്ലാം ദുഖഭരിതവുമാണ്‌.
 
നുറുങ്ങുകൾ-
•ചെസ്റ്റർട്ടന്റെ സ്ഥൂലിച്ച ശരീരപ്രകൃതിയെ സംബന്ധിച്ചുള്ള പല കഥകളിൽ ഒന്നിതാണ്‌: ഒന്നാം ലോകമഹായുദ്ധകാലത്ത് ഒരു വനിത അദ്ദേഹത്തോട് "താങ്കൾ ഇപ്പോൾ യുദ്ധമുന്നണിയിൽ അല്ലാതിരിക്കുന്നതെന്ത്" എന്നു ചോദിച്ചു. 'നിങ്ങൾ അരികിലേയ്ക്കു മാറി നോക്കിയാൽ ഞാൻ അവിടെത്തന്നെയാണെന്നു കാണാം' എന്നായിരുന്നു ഇതിന്‌ അദ്ദേഹം കൊടുത്ത മറുപടി.
•മറ്റൊരവസരത്തിൽ ചെസ്റ്റർട്ടൺ അശുപ്രകൃതിയായ സുഹൃത്ത് ബർണാഡ് ഷായെ കണ്ടപ്പോൾ "താങ്കളെ കണ്ടാൽ ഇംഗ്ലണ്ടിൽ ക്ഷാമമാണെന്നു തോന്നും" എന്നു പറഞ്ഞു. "താങ്കളെ കണ്ടാൽ, അതിനു കാരണക്കാരൻ ആരാണെന്നു മനസ്സിലാവുകയും ചെയ്യും" എന്നായിരുന്നു ഷായുടെ മറുപടി.
•ഒരു വലിയ സ്വരത്തെ നോവലിസ്റ്റ് പി.ജി.വൊഡ്‌ഹൗസ് വിവരിച്ചത്, "ജി.കെ. ചെസ്റ്റർട്ടൺ ഒരു തകരപ്പാളിയിലേയ്ക്കു വീണാൽ എന്നപോലെ" എന്നാണ്‌‌.
•താൻ എവിടെയ്ക്കു യാത്രതിരിച്ചതാണെന്നത് പലപ്പോഴും മറന്നു പോയതിനാൽ ചെസ്റ്റർട്ടണ്‌ ലക്ഷ്യസ്ഥാനത്തേക്കുള്ള വണ്ടിയിൽ കയറാൻ കഴിയാതെ വന്നിട്ടുണ്ടെന്നു പറയപ്പെടുന്നു. വിദൂരത്തുള്ള തെറ്റായ സ്ഥലത്ത് എത്തിയ ശേഷം അദ്ദേഹം ഭാര്യയ്ക്ക് ടെലഗ്രാം അയയ്ക്കുമായിരുന്നു. ഒരിക്കൽ അതിൽ എഴുതിയിരുന്നത് ഇതായിരുന്നു: "ഞാനിപ്പോൾ ഹാർബറോ ചന്തയിലാണ്‌. എവിടെയാണ്‌ ഞാൻ ആയിരിക്കേണ്ടത്?" അതിന്‌ അവർ ഒറ്റവാക്കിൽ ഇങ്ങനെ മറുപടി എഴുതി: "വീട്ടിൽ."

ഗസലുകളുടെ തുടക്കം പത്താം നൂറ്റാണ്ടിൽ ഇറാനിലാണെന്ന് കരുതിപോരുന്നു. അറേബ്യൻ ഗാനശാഖയായ ഖസിദയിൽ നിന്നുമാണ് ഗസലുകളുടെ തുടക്കം. ഗസലെന്ന വാക്കുണ്ടായത് അറബിയിൽ നിന്നുമാണ്.ഗസലുകളിൽ പ്രണയത്തിന്റെ ഭാവനങ്ങളെ വളരെ വികാരതീവ്രതയോടെ പ്രകടിപ്പിക്കുകയാണ് ചെയ്യുന്നത്.ദൈവത്തെയൊ രാജാവിനെയൊ സ്തുതിക്കുവാനായിരുന്നു എഴുതപ്പെട്ടിരുന്ന ഖസിദയുടെ ഒരു ഭാഗമായ ടാഷ്ബിബിൽ നിന്നും വേർതിരിഞ്ഞാണ് ഇന്നു കാണുന്ന രീതിയിലുള്ള ഗസലുകൾ രൂപം കൊണ്ടത്. ഒരു ഖസീദയിൽ ഈരണ്ടു വരികൾ വീതം അടങ്ങിയ നൂറോളം സ്തുതിഗാനങ്ങളായിരുന്നു. എന്നാൽ ഗസലുകളിൽ 7 മുതൽ 12 വരികൾ മാത്രമാണുള്ളത്. ഈ വരികളിൽ എല്ലാം തന്നെ അടങ്ങിയിരിക്കുന്നു.ഗസലുകളിലെ ലാളിത്യം കൊണ്ടും സാഹിത്യഭംഗികൊണ്ടും, അതിന്റെ മാധുര്യം കൊണ്ടും വളരെ പെട്ടെന്നു തന്നെ ഗസലുകൾ ഇറാനിലെ ജനമനസ്സുകളിൽ ഇടം പിടിക്കുകയും ഖസിദ ക്രമേണ അപ്രത്യക്ഷമാവുകയും ചെയ്തു. പന്ത്രണ്ടാം നൂറ്റാണ്ടിന്റെ അവസാനത്തോടെ തുർക്കികളും അഫ്ഗാനികളും വഴി ഗസലുകൾ ഇന്ത്യയിലെത്തുകയും, അതു വളരെ വേഗം തന്നെ ജനമനസ്സുകളിൽ ഇടം പിടിക്കുകയും ചെയ്തു. അതുകൊണ്ട് തന്നെ ഇന്ത്യൻ സംസ്കാരത്തിൽ ഗസലുകൾക്കുള്ള സ്ഥാനം സീമാതീതമാണ്.അഫ്ഗാനികളുടേയും, മുഗളന്മാരുടേയും ഭരണകാലത്താൺ ഗസലുകള്ക്കു ഏറ്റവും കൂടുതൽ പ്രചാരം ലഭിച്ചിരുന്നത്. ഗസൽ ഗായകർക്കും മറ്റും വളരെ പ്രധാനപ്പെട്ട സ്ഥാനമായിരുന്നു അക്കാലത്തുണ്ടായിരുന്നത്. പേർഷ്യൻ കവിയാ‍യിരുന്ന ഷിറാസ് മുഗൾ സഭയിൽ വളരെ ഉയര്ന്ന സ്ഥാനം ലഭിച്ചിരുന്നു. പതിമൂന്നാം നൂറ്റാണ്ടിൽ ജീവിച്ചിരുന്ന പേർഷ്യൻ ഗാനശാഖയിൽ വളരെയധികം പ്രാഗല്ഭ്യ മുണ്ടായിരുന്ന ഇൻ‌ഡ്യൻ കവിയായിരുന്ന അമീർ ഖുസ്രുവും പതിനെട്ടാം നൂറ്റാണ്ടിൽ ജീവിച്ചിരുന്ന മിറ്‌സാ ബേദിലും ഗസലുകളുടെ വളര്ച്ചയ്ക്ക് ഗണ്യമായ സംഭാവന നല്കിയവരാണ് . അമീർ ഖുസ്രു ഹിന്ദിയിലും ഗസലുകളെഴുതിയിരുന്നു. ഗസലിന്റെ മറ്റൊരു രൂപമാണ് ഖവാലി. ഇദ്ദേഹം സുഫിവര്യനായിരുന്ന ഹസ്രത്ത് നിസാമുദ്ദീനെ പ്രകീർ‌ത്തിച്ച് കൊണ്ട് പേറ്‌ഷ്യനിലും ഹിന്ദിയിലും ഖവാലികള് രചിച്ചിരുന്നു. നൂറ്റാണ്ടുകൾ കഴിഞ്ഞിട്ടും ഇന്നും അദ്ദേഹതിന്റെ കബറിടത്തില് ഖവാലികൾ പാടുന്നുണ്ട്. മറ്റൊരു വസ്തുത നിസാമുദ്ദ്ദീന്റെ ചരമദിനത്തില് ഖുസ്രുവിന്റെ ഖവാലിയോടെയാൺ ഇന്നും ചടങ്ങുകൾ ആരംഭിക്കുന്നത്.

അമീർ ഖുസ്രൊ ദഹ്‌ലവി
പേർഷ്യൻ കുടുംബപാരമ്പര്യത്തിൽ പെടുന്ന ഇന്ത്യയിലെ ഒരു സംഗീതജ്ഞനും, പണ്ഡിതനും,കവിയുമായിരുന്നു അമീർ ഖുസ്രൊ ദഹ്‌ലവി(1253-1325 CE). അബുൽ ഹസ്സൻ യമീനുദ്ദീൻ ഖുസ്രു എന്നതാണ്‌ ശരിയായ നാമം. ഇന്ത്യൻ ഉപഭൂഖണ്ഡത്തിലെ സാംസ്കാരിക ചരിത്രത്തിൽ അമീർ ഖുസ്രുവിന്‌ അനശ്വര സ്ഥാനമാണുള്ളത്. ഡൽഹിയിലെ സൂഫിവര്യൻ നിസാമുദ്ദീൻ ഔലിയയുടെ ശിഷ്യനായ അദ്ദേഹം ഒരു കവിമാത്രമല്ല പ്രതിഭാസമ്പന്നനായ സംഗീതജ്ഞനും കൂടിയായിരുന്നു. പേർഷ്യനിലും ഹിന്ദവിയിലും അദ്ദേഹം കവിതകൾ എഴുതി. ഖവ്വാലിയുടെ പിതാവായി ഖുസ്രുവിനെ പരിഗണിക്കപ്പെടുന്നു. ഹിന്ദുസ്ഥാനി ക്ലാസിക്കൽ സംഗീതത്തെ പേർഷ്യൻ, അറബിക് ഘടകങ്ങൾ കൊണ്ട് സമ്പുഷ്ടമാക്കിയതിലുള്ള പ്രശസ്തിയും അദ്ദേഹത്തിനുള്ളതാണ്‌. "ഖയാൽ", "തരാന" തുടങ്ങിയ സംഗീത രീതികളുടെ ഉപജ്ഞാതാവും ഖുസ്രുവാണ്‌.
 (ഖയാൽ-ചിന്ത എന്നർത്ഥം വരുന്ന പദമാണ് ഖയാൽ.വികാരപരത കൂടുതലുള്ള ശൈലിയാണിത്.നാലു മുതൽ എട്ടുവരി വരെയുള്ള കൃതികൾക്ക് വ്യക്തമായ ഈണം നൽകിയാണ് ഇത് അവതരിപ്പിയ്ക്കുന്നത്.നിരവധി വാദങ്ങൾ ഇതിന്റെ ഉത്‌ഭവത്തെ പറ്റി നിലനിൽക്കുന്നു.പതിനാറാം നൂറ്റാണ്ടിൽ അമീർ ഖുസ്രു ആണ് ഇതിന്റെ ആചാര്യൻ എന്ന് വിശ്വസിയ്ക്കുന്നു.ധ്രുപദ് ശൈലിയിൽ നിന്നും പ്രചോദനമുൾ‌ക്കൊണ്ടിട്ടുണ്ട്.

തരാന-കച്ചേരികളുടെ അവസാനം പാടുന്ന വികാരപരമായ ഗാനരൂപം ആണിത്.ഒരു പ്രത്യേകഭാവം പകരാനായി താളാത്മകമായ ബോലുകൾ അടങ്ങിയ വരികളാണിതിൽ ഉണ്ടാവുക.കർ‌ണാടകസംഗീതത്തിലെ തില്ലാനയോട് ഇതിനെ ഉപമിയ്ക്കാം.)
. തബലയുടെ കണ്ടുപിടുത്തവും പാരമ്പര്യമായി അമീർ ഖുസ്രുവിൽ ചാർത്തപ്പെടാറുണ്ട്. ഗസൽ,മസ്നവി,റൂബി,ദൊബെതി,തർ‍കിബൻദ് എന്നിവ അദ്ദേഹം എഴുതിയിട്ടുണ്ട്.സിത്താർ രൂപകല്പന ചെയ്തിരിയ്ക്കുന്നതും അമീർ ഖുസ്രു ആണെന്ന് കരുതപ്പെടുന്നു.

ഗസലുകളുടെ ഘടന
ഒരു ഗസലുകൾ ഈരണ്ട് വരികൾ വീതം അടങ്ങിയ ഒരു കവിതയാ‍ണ്. ഇതിനെ ഷേറ്(couplets). ) എന്നു പറയുന്നത് ആ വരികളിൽ എല്ലാം അടങ്ങിയിരിക്കുന്നു. എല്ലാ തരത്തിലുമുള്ള ഭാവതീവ്രതയും അവതരിപ്പിക്കാൻ ഈ രണ്ടു വരികളിലൂടെ കഴിയുന്നു. എല്ലാ ഷേറുകളും ഓരൊ കവിതകളാണ്. തുടര്ന്നു വരുന്ന വരികളെയൊ അതിനു മുന്പെയുള്ള വരികളെയൊ അതു ആശ്രയിക്കുന്നില്ല, അതുകൊണ്ട് തന്നെ ഓരൊ ഷേറുകളും പൂർണ്ണതയുള്ള ഓരോ കവിതകളാണ്. ഓരൊ ഗസലുകളും അതിന്റെ പൂർണ്ണതയിലെത്താൻ ചില നിബന്ധനകളുണ്ട്, എന്നാൽ മാത്രമേ അതിനെ പൂർണ്ണ‍മായി ഒരു ഗസലായി കണക്കുകൂട്ടാൻ സാധിക്കുകയുള്ളൂ.
ബെഹർ-ഒരു ഗസലിലുള്ള ഓരൊ ഷേറുകളിലുമൂള്ള വാക്കുകളുടെ എണ്ണം കൃത്യമായിരിക്കണം. ഉദാഹരണമായി ഒരു ഷേറിലെ ആദ്യത്തെ വരിയിൽ അഞ്ചു വാക്കുകളാണെങ്കിൽ രണ്ടാമത്തെ വരിയിലും അഞ്ചു വാക്കുകളുണ്ടായിരിക്കണം. വാക്കുകളുടെ എണ്ണം അനുസരിച്ചു ഷേറുകളെ മൂന്നായി തരം തിരിചിരിക്കുന്നു.
റാദിഫ്-വാക്കുകളെല്ലാം തന്നെ പരസ്പരം സാമ്യമുള്ളതായിരിക്കണം. അതുപോലെ തന്നെ ആദ്യത്തെ വരി അവസാനിക്കുന്ന വാക്കു കൊണ്ട് തന്നെയായിരിക്കണം രണ്ടാമത്തെ വരിയും അവസാനിക്കാൻ. ഗസലുകളുടെ തുടക്കം എല്ലാം തന്നെ റാദിഫിലായിരിക്കണം. ഈ വരികളെ മത്ല  എന്നു പറയുന്നു.
കാഫിയ-റാദിഫ് തുടങ്ങുന്നതിനു മുന്പെെ തന്നെ ഗസലുകളുടെ ഒരു രുപം നല്കുന്നതിനെയാണ് കാഫിയ എന്നു പറയുന്നത്. ഗസലുകൾ ഈ വരികളെ പിന്തുടരുകയാണ് പിന്നീട് ചെയ്യുന്നത്.
മക്ത-ഗസലുകളിലെ അവസാന ഷേറിനെയാൺ മക്ത എന്നു പറയുന്നത്. ആ ഗസൽ രചിച്ച ആളിനെക്കുറിച്ച് ഈ ഷേറിലുണ്ടായിരിക്കും. അവസാന ഷേറിലെവിടെയെങ്കിലും അതു തുടക്കത്തിലൊ, അതിന്റെ അവസാനത്തിലൊ, അല്ലെങ്കിൽ മറ്റെവിടെയെങ്കിലുമൊ വ്യംഗ്യമായെങ്കിലും അതിന്റെ രചയിതാവിനെ സൂചിപ്പിച്ചിരിക്കും. പക്ഷെ ഗസലുകളിൽ ഇതൊരു നിർബന്ധമുള്ള ഭാഗമല്ല.
ഗസലുകളിലെ ഏറ്റവും പ്രധാനപ്പെട്ട ഭാ‍ഗമാൺ അടുത്തത്. തന്റെ ഭാവനയെ സൂചിപ്പിക്കുന്ന തരത്തിലായിരിക്കണം ഷേറുകൾ ക്രമീകരിക്കേണ്ടത്. എന്നാൽ ആ ഗസലിന്റെ തനിമ നഷ്ടപെടുത്താതെ വേണം അതു ചെയ്യാൻ. നേരത്തെ പറഞ്ഞതുപോലെ ഷേറുകൾ നേരത്തെ ഉള്ള വരികളെയൊ തുടർന്നു വരുന്ന വരികളെയൊ ആശ്രയിക്കാത്തതിനാൽ ഷേറുകൾ എങ്ങനെ മാറ്റി മറിച്ചു വെച്ചാലും അതിന്റെ യഥാര്ത്ഥ ത്തിലുള്ള ആസ്വാദനം നമുക്കു ലഭിക്കുന്നു.
പ്രണയമാണ് ഗസലുകളുടെ മുഖമുദ്ര. സൂഫികളും മറ്റും ഗസലുകൾ ആലാപനം ചെയ്യുകയും ആസ്വദിക്കുകയും ചെയ്തിരുന്നു. മുഗൾ ചക്രവര്ത്തിമാരെല്ലാവരും തന്നെ ഗസലുകളുടെ പ്രിയപ്പെട്ട ആരാധകരായിരുന്നു. ആദ്യകാലങ്ങളിൽ ഗസലുകൾ രചിച്ചിരുന്നത് പേർഷ്യനിലും, ടർക്കിഷിലുമായിരുന്നു. ഇന്‌ഡ്യയിലെത്തിയതോടെ ഹിന്ദിയിലും ഉറുദുവിലും അതു രചിക്കാൻ തുടങ്ങി. ഏറ്റവും ഭാവസാന്ദ്രമായി ഗസലുകൾ രചിച്ചിരിക്കുന്നത് ഉറുദുവിലും പേർഷ്യനിലുമാണ്.

''

Followers

-NationalAnthem-