ഗസലുകളുടെ തുടക്കം പത്താം നൂറ്റാണ്ടിൽ ഇറാനിലാണെന്ന് കരുതിപോരുന്നു. അറേബ്യൻ ഗാനശാഖയായ ഖസിദയിൽ നിന്നുമാണ് ഗസലുകളുടെ തുടക്കം. ഗസലെന്ന വാക്കുണ്ടായത് അറബിയിൽ നിന്നുമാണ്.ഗസലുകളിൽ പ്രണയത്തിന്റെ ഭാവനങ്ങളെ വളരെ വികാരതീവ്രതയോടെ പ്രകടിപ്പിക്കുകയാണ് ചെയ്യുന്നത്.ദൈവത്തെയൊ രാജാവിനെയൊ സ്തുതിക്കുവാനായിരുന്നു എഴുതപ്പെട്ടിരുന്ന ഖസിദയുടെ ഒരു ഭാഗമായ ടാഷ്ബിബിൽ നിന്നും വേർതിരിഞ്ഞാണ് ഇന്നു കാണുന്ന രീതിയിലുള്ള ഗസലുകൾ രൂപം കൊണ്ടത്. ഒരു ഖസീദയിൽ ഈരണ്ടു വരികൾ വീതം അടങ്ങിയ നൂറോളം സ്തുതിഗാനങ്ങളായിരുന്നു. എന്നാൽ ഗസലുകളിൽ 7 മുതൽ 12 വരികൾ മാത്രമാണുള്ളത്. ഈ വരികളിൽ എല്ലാം തന്നെ അടങ്ങിയിരിക്കുന്നു.ഗസലുകളിലെ ലാളിത്യം കൊണ്ടും സാഹിത്യഭംഗികൊണ്ടും, അതിന്റെ മാധുര്യം കൊണ്ടും വളരെ പെട്ടെന്നു തന്നെ ഗസലുകൾ ഇറാനിലെ ജനമനസ്സുകളിൽ ഇടം പിടിക്കുകയും ഖസിദ ക്രമേണ അപ്രത്യക്ഷമാവുകയും ചെയ്തു. പന്ത്രണ്ടാം നൂറ്റാണ്ടിന്റെ അവസാനത്തോടെ തുർക്കികളും അഫ്ഗാനികളും വഴി ഗസലുകൾ ഇന്ത്യയിലെത്തുകയും, അതു വളരെ വേഗം തന്നെ ജനമനസ്സുകളിൽ ഇടം പിടിക്കുകയും ചെയ്തു. അതുകൊണ്ട് തന്നെ ഇന്ത്യൻ സംസ്കാരത്തിൽ ഗസലുകൾക്കുള്ള സ്ഥാനം സീമാതീതമാണ്.അഫ്ഗാനികളുടേയും, മുഗളന്മാരുടേയും ഭരണകാലത്താൺ ഗസലുകള്ക്കു ഏറ്റവും കൂടുതൽ പ്രചാരം ലഭിച്ചിരുന്നത്. ഗസൽ ഗായകർക്കും മറ്റും വളരെ പ്രധാനപ്പെട്ട സ്ഥാനമായിരുന്നു അക്കാലത്തുണ്ടായിരുന്നത്. പേർഷ്യൻ കവിയായിരുന്ന ഷിറാസ് മുഗൾ സഭയിൽ വളരെ ഉയര്ന്ന സ്ഥാനം ലഭിച്ചിരുന്നു. പതിമൂന്നാം നൂറ്റാണ്ടിൽ ജീവിച്ചിരുന്ന പേർഷ്യൻ ഗാനശാഖയിൽ വളരെയധികം പ്രാഗല്ഭ്യ മുണ്ടായിരുന്ന ഇൻഡ്യൻ കവിയായിരുന്ന അമീർ ഖുസ്രുവും പതിനെട്ടാം നൂറ്റാണ്ടിൽ ജീവിച്ചിരുന്ന മിറ്‌സാ ബേദിലും ഗസലുകളുടെ വളര്ച്ചയ്ക്ക് ഗണ്യമായ സംഭാവന നല്കിയവരാണ് . അമീർ ഖുസ്രു ഹിന്ദിയിലും ഗസലുകളെഴുതിയിരുന്നു. ഗസലിന്റെ മറ്റൊരു രൂപമാണ് ഖവാലി. ഇദ്ദേഹം സുഫിവര്യനായിരുന്ന ഹസ്രത്ത് നിസാമുദ്ദീനെ പ്രകീർത്തിച്ച് കൊണ്ട് പേറ്‌ഷ്യനിലും ഹിന്ദിയിലും ഖവാലികള് രചിച്ചിരുന്നു. നൂറ്റാണ്ടുകൾ കഴിഞ്ഞിട്ടും ഇന്നും അദ്ദേഹതിന്റെ കബറിടത്തില് ഖവാലികൾ പാടുന്നുണ്ട്. മറ്റൊരു വസ്തുത നിസാമുദ്ദ്ദീന്റെ ചരമദിനത്തില് ഖുസ്രുവിന്റെ ഖവാലിയോടെയാൺ ഇന്നും ചടങ്ങുകൾ ആരംഭിക്കുന്നത്.
അമീർ ഖുസ്രൊ ദഹ്‌ലവി
പേർഷ്യൻ കുടുംബപാരമ്പര്യത്തിൽ പെടുന്ന ഇന്ത്യയിലെ ഒരു സംഗീതജ്ഞനും, പണ്ഡിതനും,കവിയുമായിരുന്നു അമീർ ഖുസ്രൊ ദഹ്‌ലവി(1253-1325 CE). അബുൽ ഹസ്സൻ യമീനുദ്ദീൻ ഖുസ്രു എന്നതാണ് ശരിയായ നാമം. ഇന്ത്യൻ ഉപഭൂഖണ്ഡത്തിലെ സാംസ്കാരിക ചരിത്രത്തിൽ അമീർ ഖുസ്രുവിന് അനശ്വര സ്ഥാനമാണുള്ളത്. ഡൽഹിയിലെ സൂഫിവര്യൻ നിസാമുദ്ദീൻ ഔലിയയുടെ ശിഷ്യനായ അദ്ദേഹം ഒരു കവിമാത്രമല്ല പ്രതിഭാസമ്പന്നനായ സംഗീതജ്ഞനും കൂടിയായിരുന്നു. പേർഷ്യനിലും ഹിന്ദവിയിലും അദ്ദേഹം കവിതകൾ എഴുതി. ഖവ്വാലിയുടെ പിതാവായി ഖുസ്രുവിനെ പരിഗണിക്കപ്പെടുന്നു. ഹിന്ദുസ്ഥാനി ക്ലാസിക്കൽ സംഗീതത്തെ പേർഷ്യൻ, അറബിക് ഘടകങ്ങൾ കൊണ്ട് സമ്പുഷ്ടമാക്കിയതിലുള്ള പ്രശസ്തിയും അദ്ദേഹത്തിനുള്ളതാണ്. "ഖയാൽ", "തരാന" തുടങ്ങിയ സംഗീത രീതികളുടെ ഉപജ്ഞാതാവും ഖുസ്രുവാണ്.
(ഖയാൽ-ചിന്ത എന്നർത്ഥം വരുന്ന പദമാണ് ഖയാൽ.വികാരപരത കൂടുതലുള്ള ശൈലിയാണിത്.നാലു മുതൽ എട്ടുവരി വരെയുള്ള കൃതികൾക്ക് വ്യക്തമായ ഈണം നൽകിയാണ് ഇത് അവതരിപ്പിയ്ക്കുന്നത്.നിരവധി വാദങ്ങൾ ഇതിന്റെ ഉത്‌ഭവത്തെ പറ്റി നിലനിൽക്കുന്നു.പതിനാറാം നൂറ്റാണ്ടിൽ അമീർ ഖുസ്രു ആണ് ഇതിന്റെ ആചാര്യൻ എന്ന് വിശ്വസിയ്ക്കുന്നു.ധ്രുപദ് ശൈലിയിൽ നിന്നും പ്രചോദനമുൾക്കൊണ്ടിട്ടുണ്ട്.
തരാന-കച്ചേരികളുടെ അവസാനം പാടുന്ന വികാരപരമായ ഗാനരൂപം ആണിത്.ഒരു പ്രത്യേകഭാവം പകരാനായി താളാത്മകമായ ബോലുകൾ അടങ്ങിയ വരികളാണിതിൽ ഉണ്ടാവുക.കർണാടകസംഗീതത്തിലെ തില്ലാനയോട് ഇതിനെ ഉപമിയ്ക്കാം.)
. തബലയുടെ കണ്ടുപിടുത്തവും പാരമ്പര്യമായി അമീർ ഖുസ്രുവിൽ ചാർത്തപ്പെടാറുണ്ട്. ഗസൽ,മസ്നവി,റൂബി,ദൊബെതി,തർകിബൻദ് എന്നിവ അദ്ദേഹം എഴുതിയിട്ടുണ്ട്.സിത്താർ രൂപകല്പന ചെയ്തിരിയ്ക്കുന്നതും അമീർ ഖുസ്രു ആണെന്ന് കരുതപ്പെടുന്നു.
ഗസലുകളുടെ ഘടന
ഒരു ഗസലുകൾ ഈരണ്ട് വരികൾ വീതം അടങ്ങിയ ഒരു കവിതയാണ്. ഇതിനെ ഷേറ്(couplets). ) എന്നു പറയുന്നത് ആ വരികളിൽ എല്ലാം അടങ്ങിയിരിക്കുന്നു. എല്ലാ തരത്തിലുമുള്ള ഭാവതീവ്രതയും അവതരിപ്പിക്കാൻ ഈ രണ്ടു വരികളിലൂടെ കഴിയുന്നു. എല്ലാ ഷേറുകളും ഓരൊ കവിതകളാണ്. തുടര്ന്നു വരുന്ന വരികളെയൊ അതിനു മുന്പെയുള്ള വരികളെയൊ അതു ആശ്രയിക്കുന്നില്ല, അതുകൊണ്ട് തന്നെ ഓരൊ ഷേറുകളും പൂർണ്ണതയുള്ള ഓരോ കവിതകളാണ്. ഓരൊ ഗസലുകളും അതിന്റെ പൂർണ്ണതയിലെത്താൻ ചില നിബന്ധനകളുണ്ട്, എന്നാൽ മാത്രമേ അതിനെ പൂർണ്ണമായി ഒരു ഗസലായി കണക്കുകൂട്ടാൻ സാധിക്കുകയുള്ളൂ.
ബെഹർ-ഒരു ഗസലിലുള്ള ഓരൊ ഷേറുകളിലുമൂള്ള വാക്കുകളുടെ എണ്ണം കൃത്യമായിരിക്കണം. ഉദാഹരണമായി ഒരു ഷേറിലെ ആദ്യത്തെ വരിയിൽ അഞ്ചു വാക്കുകളാണെങ്കിൽ രണ്ടാമത്തെ വരിയിലും അഞ്ചു വാക്കുകളുണ്ടായിരിക്കണം. വാക്കുകളുടെ എണ്ണം അനുസരിച്ചു ഷേറുകളെ മൂന്നായി തരം തിരിചിരിക്കുന്നു.
റാദിഫ്-വാക്കുകളെല്ലാം തന്നെ പരസ്പരം സാമ്യമുള്ളതായിരിക്കണം. അതുപോലെ തന്നെ ആദ്യത്തെ വരി അവസാനിക്കുന്ന വാക്കു കൊണ്ട് തന്നെയായിരിക്കണം രണ്ടാമത്തെ വരിയും അവസാനിക്കാൻ. ഗസലുകളുടെ തുടക്കം എല്ലാം തന്നെ റാദിഫിലായിരിക്കണം. ഈ വരികളെ മത്ല എന്നു പറയുന്നു.
കാഫിയ-റാദിഫ് തുടങ്ങുന്നതിനു മുന്പെെ തന്നെ ഗസലുകളുടെ ഒരു രുപം നല്കുന്നതിനെയാണ് കാഫിയ എന്നു പറയുന്നത്. ഗസലുകൾ ഈ വരികളെ പിന്തുടരുകയാണ് പിന്നീട് ചെയ്യുന്നത്.
മക്ത-ഗസലുകളിലെ അവസാന ഷേറിനെയാൺ മക്ത എന്നു പറയുന്നത്. ആ ഗസൽ രചിച്ച ആളിനെക്കുറിച്ച് ഈ ഷേറിലുണ്ടായിരിക്കും. അവസാന ഷേറിലെവിടെയെങ്കിലും അതു തുടക്കത്തിലൊ, അതിന്റെ അവസാനത്തിലൊ, അല്ലെങ്കിൽ മറ്റെവിടെയെങ്കിലുമൊ വ്യംഗ്യമായെങ്കിലും അതിന്റെ രചയിതാവിനെ സൂചിപ്പിച്ചിരിക്കും. പക്ഷെ ഗസലുകളിൽ ഇതൊരു നിർബന്ധമുള്ള ഭാഗമല്ല.
ഗസലുകളിലെ ഏറ്റവും പ്രധാനപ്പെട്ട ഭാഗമാൺ അടുത്തത്. തന്റെ ഭാവനയെ സൂചിപ്പിക്കുന്ന തരത്തിലായിരിക്കണം ഷേറുകൾ ക്രമീകരിക്കേണ്ടത്. എന്നാൽ ആ ഗസലിന്റെ തനിമ നഷ്ടപെടുത്താതെ വേണം അതു ചെയ്യാൻ. നേരത്തെ പറഞ്ഞതുപോലെ ഷേറുകൾ നേരത്തെ ഉള്ള വരികളെയൊ തുടർന്നു വരുന്ന വരികളെയൊ ആശ്രയിക്കാത്തതിനാൽ ഷേറുകൾ എങ്ങനെ മാറ്റി മറിച്ചു വെച്ചാലും അതിന്റെ യഥാര്ത്ഥ ത്തിലുള്ള ആസ്വാദനം നമുക്കു ലഭിക്കുന്നു.
പ്രണയമാണ് ഗസലുകളുടെ മുഖമുദ്ര. സൂഫികളും മറ്റും ഗസലുകൾ ആലാപനം ചെയ്യുകയും ആസ്വദിക്കുകയും ചെയ്തിരുന്നു. മുഗൾ ചക്രവര്ത്തിമാരെല്ലാവരും തന്നെ ഗസലുകളുടെ പ്രിയപ്പെട്ട ആരാധകരായിരുന്നു. ആദ്യകാലങ്ങളിൽ ഗസലുകൾ രചിച്ചിരുന്നത് പേർഷ്യനിലും, ടർക്കിഷിലുമായിരുന്നു. ഇന്‌ഡ്യയിലെത്തിയതോടെ ഹിന്ദിയിലും ഉറുദുവിലും അതു രചിക്കാൻ തുടങ്ങി. ഏറ്റവും ഭാവസാന്ദ്രമായി ഗസലുകൾ രചിച്ചിരിക്കുന്നത് ഉറുദുവിലും പേർഷ്യനിലുമാണ്.





1 അഭിപ്രായ(ങ്ങള്‍):
വിലപ്പെട്ട അറിവ് ishq dear♥
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ