Ind disable

ഉള്ളറകള്‍-

ഉള്ളറകള്‍ എപ്പോഴും നിഗൂടമാണ് , ഓരൊ വസ്തുവിന്റെയും ജനനം അതില്‍ നിന്നും മരണം അതിലെക്കുമാണ് .ആ കാലയളവിന്റെ ഇടയിലൂടെയുള്ള ഇരുട്ടറകളിലൂടെ അറിവിന്റെ ലോകത്തേക്കുള്ള ഒരു സഞ്ചാരമാണിത് , ഇവിടം നിങ്ങള്‍ക്കുമുള്ളതാണ്.................ചിന്തകളിലൂടെ ആളിക്കത്തുക...........വിട്ടുപോകരുത്........ചിന്തിക്കുന്നവര്‍ക്കാണത്രെ ധ്രിഷ്ട്ടാന്തങ്ങള്‍

എന്നെക്കുറിച്ച്

എന്റെ ഫോട്ടോ
ഉള്ളറകള്‍ എപ്പോഴും നിഗൂടമാണ് , ഒരു വസ്തുവിന്റെയും ജനനം അധില്‍ നിന്നും മരണം അധിലെക്കുമാണ് . ആ കാലയളവിന്റെ ഇടയിലൂടെയുള്ള ഇരുട്ടറകളിലൂടെ ഈ വിനീതന്റെ അറിവിന്റെ ലോകത്തേക്കുള്ള ഒരു സഞ്ചാരമാണിത് , ഇവിടം നിങ്ങള്‍ക്കുമുള്ളധാണ് , ചിന്തകളിലൂടെ ആളിക്കത്തുക, വിട്ടുപോകരുത്.....

ഗിൽബർട്ട് കീത്ത് ചെസ്റ്റർട്ടൺ (ജനനം: 29 മേയ് 1874; മരണം 14 ജൂൺ 1936) ഒരു ഇംഗ്ലീഷ് എഴുത്തുകാരനായിരുന്നു. അദ്ദേഹത്തിന്റെ ബഹുലവും, വൈവിധ്യപൂർണ്ണവുമായ രചനാജീവിതം, തത്ത്വചിന്ത, സത്താമീമാംസ(ontology), കവിത, നാടകം, പത്രപ്രവർത്തനം, പ്രഭാഷണം, സം‌വാദം, ജീവചരിത്രം, ക്രിസ്തീയ പക്ഷസ്ഥാപനം(Christian apologetic), ഫാന്റസി, കുറ്റാന്വേഷണകഥകൾ എന്നീ മേഖലകളെ തൊട്ടു നിൽക്കുന്നു.


"വൈരുദ്ധ്യങ്ങളുടെ രാജാവ്" എന്നു ചെസ്റ്റർട്ടൺ വിശേഷിപ്പിക്കപ്പെട്ടിട്ടുണ്ട്. ചെസ്റ്റർട്ടന്റെ ജീവചരിത്രങ്ങളിലൊന്നിനെ നിരൂപണം ചെയ്ത, ടൈം വാരിക അദ്ദേഹത്തിന്റെ രചനാശൈലിയെക്കുറിച്ച് ഇങ്ങനെ പറഞ്ഞു: "സാധിക്കുമ്പോഴൊക്കെ ചെസ്റ്റർട്ടൺ തന്റെ നിലപാടുകൾ ഉറപ്പിച്ചത് പഴമൊഴികളുടേയും, ആപ്തവാക്യങ്ങളുടേയും സഹായത്തോടെയാണ്‌. എന്നാൽ അവയെ മൂന്നേ തന്നെ "ശ്രദ്ധാപൂർ‌വം അകം‌പുറമാക്കിയ ശേഷം ആണ്‌‌ അദ്ദേഹം ഉപയോഗിച്ചത്. കള്ളന്മാർ സ്വകാര്യസ്വത്തിനെ മാനിക്കുന്നു; കൂടുതൽ മാനിക്കാൻ കഴിയുമാറ് അതിനെ തങ്ങളുടേതാകാൻ ആഗ്രഹിക്കുക മാത്രമാണ്‌ അവർ ചെയ്യുന്നത്" എന്ന അദ്ദേഹത്തിന്റെ നിരീക്ഷണം ഇതിനുദാഹരണമാണ്‌. ചെസ്റ്റർട്ടന്റെ പക്ഷസ്ഥാപനരചനകൾ(apologetics) പ്രസിദ്ധമാണ്‌. അദ്ദേഹത്തിന്റെ നിലപാടുകളോടു വിയോഗിച്ചവരിൽ ചിലർ പോലും, യാഥാസ്ഥിതികത(Orthodoxy), ചിരന്തനമനുഷ്യൻ(The Everlasting Man) മുതലായ കൃതികളുടെ സാർ‌വലൗകിക മൂല്യം അംഗീകരിച്ചു. രാഷ്ടീയചിന്തകനെന്ന നിലയിൽ ചെസ്റ്റർട്ടൺ പുരോഗമനവാദത്തേയും യാഥാസ്ഥിതികതയേയും എതിർത്തു. അതിന്‌ അദ്ദേഹം പറഞ്ഞ ന്യായം ഇതായിരുന്നു: "ആധുനികലോകം മുഴുവൻ, യാഥാസ്ഥിതിക, പുരോഗമന ചേരികളായി തിരിഞ്ഞിരിക്കുന്നു. അബദ്ധങ്ങൾ വരുത്തിക്കൊണ്ടേയിരിക്കുക എന്നത് യാഥാസ്ഥിതികരുടേയും അബദ്ധങ്ങളുടെ നിരുത്തൽ തടയുകയെന്നത് പുരോഗമനവാദികളുടേയും തൊഴിലായിരിക്കുന്നു. യാഥാസ്ഥിതിക ക്രിസ്ത്യാനിയായി സ്വയം വിശേഷിപ്പിച്ച ചെസ്റ്റർട്ടന്റെ നിലപാടുകൾ മിക്കപ്പോഴും കത്തോലിക്കാ വിശ്വാസവുമായി ഒത്തുപോയിരുന്നു. ഒടുവിൽ അദ്ദേഹം ആംഗ്ലിക്കൻ സഭയിൽ നിന്ന് കത്തോലിക്കാസഭയിലേയ്ക്ക് പരിവർത്തിതനായി. ചെസ്റ്റർട്ടന്റെ "സുഹൃദ്ശത്രു"(friendly enemy) ആയിരുന്ന ജോർജ്ജ് ബർണാർഡ് ഷാ, "അമാനുഷമായ ധിഷണയുള്ള മനുഷ്യൻ" എന്നാണ്‌ അദ്ദേഹത്തെ വിശേഷിപ്പിച്ചത്.

ചെസ്റ്റർട്ടൺ 1898-ൽ അദ്ദേഹത്തിന്റെ വിവാഹനിശ്ചയ സമയത്ത്

ലണ്ടണിൽ കെൻസിങ്ടണിലെ ക്യാമ്പ്ഡെൻ കുന്നിൽ ജനിച്ച ചെസ്റ്റർട്ടൺ പഠിച്ചത് സെയിന്റ് പാൾസ് സ്കൂളിലായിരുന്നു. തുടർന്ന് ഒരു രേഖാചിത്രകാരനാകാനായി മദ്ധ്യ ലണ്ടണിലെ സ്ലേഡ് കാലാവിദ്യാലയത്തിൽ ചേർന്ന അദ്ദേഹം, ഒപ്പം ലണ്ടൺ സർ‌വകലാശാലയിൽ സാഹിത്യം പഠിക്കാനും തുടങ്ങി. എന്നാൽ രണ്ടിടത്തും പഠനം പൂർത്തിയാക്കി ബിരുദം എടുക്കാനായില്ല. 1896-ൽ അദ്ദേഹം ലണ്ടണിലെ റെഡ്‌വേ ആൻഡ് ടി.ഫിഷർ എന്ന പ്രസാധന സ്ഥാപനത്തിൽ ജോലിക്കു ചേർന്ന്, 1902 വരെ അവിടെ തുടർന്നു. ഇക്കാലത്തു തന്നെ ഒരു സ്വതന്ത്ര കലാസാഹിത്യവിമർശകനെന്ന നിലയിൽ എഴുത്തിൽ അരങ്ങേറ്റവും നടത്തി. 1901-ൽ ഫ്രാൻസസ് ബ്ലോഗ് എന്ന വനിതയെ ചെസ്റ്റർട്ടൺ വിവാഹം കഴിച്ചു. 1902-ൽ ലണ്ടണിലെ ഡെയ്‌ലി ന്യൂസ് ദിനപ്പത്രം അദ്ദേഹത്തിന്റെ ഒരു കോളം തുടങ്ങി. "1905-ൽ ദ ഇല്ലസ്ട്രേറ്റഡ് ലണ്ടൻ ന്യൂസ്" എന്ന പത്രത്തിൽ തുടങ്ങിയ കോളം ചെസ്റ്റർട്ടൺ അടുത്ത 30 വർഷത്തേയ്ക്ക് തുടർന്നു.

ചെറുപ്പത്തിൽ താൻ നിഗൂഡശാസ്ത്രങ്ങളിൽ തത്പരനായിരുന്നെന്നും സഹോദരൻ സിസിലിനോടോത്ത്, പരേതാത്മാക്കളോട് സംസാരിക്കാൻ സഹായിക്കുന്നതായി പറയപ്പെടുന്ന ഔവിജാ പലകകളിൽ പരീക്ഷണം നടത്തിയിരുന്നെന്നും ചെസ്റ്റർട്ടൺ പറയുന്നു. എന്നാൽ വളർന്നു വന്നതോടെ അദ്ദേഹം യാഥാസ്ഥിതിക ക്രിസ്തീയതയിലേക്കു തിരിഞ്ഞു. ഒടുവിൽ ഇതു കലാശിച്ചത് 1922-ൽ കത്തോലിക്കാ മതത്തിലേയ്ക്കുള്ള അദ്ദേഹത്തിന്റെ പരിവർത്തനത്തിലാണ്‌.
തുടക്കത്തിൽ തന്നെ ചെസ്റ്റർട്ടൺ കലയിൽ താത്പര്യവും സാമർത്ഥ്യവും പ്രകടിപ്പിച്ചു. ഒരു കലാകാരനാകാനാണ്‌ അദ്ദേഹം ഉദ്ദേശിച്ചിരുന്നത്. അമൂർത്തമായ ആശയങ്ങളെ മറക്കാനാവാത്ത മൂർത്തരൂപങ്ങളായി മാറ്റിയെടുക്കാനുള്ള കഴിവ് അദ്ദേഹത്തിന്റെ രചനകളിൽ കാണാം. അദ്ദേഹത്തിന്റെ കഥകൾ പോലും അന്യാപദേശങ്ങളായാണ്‌ കാണപ്പെടുന്നത്.
പരസ്യസം‌വാദങ്ങൾ ഇഷ്ടപ്പെട്ടിരുന്ന ചെസ്റ്റർട്ടൺ, ജോർജ്ജ് ബർണാഡ് ഷാ, എച്ച്.ജി.വെൽസ്, ബെർട്രാൻഡ് റസ്സൽ, ക്ലാരൻസ് ഡാരോതുടങ്ങിയവരുമായി സം‌വാദങ്ങളിൽ ഏർപ്പെട്ടു. ഒരിക്കലും വിതരണം ചെയ്യപ്പെടാതെ പോയ ഒരു നിശ്ശബ്ദ ചലച്ചിത്രത്തിൽ താനും ഷായും കൗബോയ്‌മാരായി വേഷമിട്ടെന്ന് ചെസ്റ്റർട്ടൺ ആത്മകഥയിൽ പറയുന്നു. ചെസ്റ്റർട്ടന്റെ ആറടി നാലിഞ്ച് ഉയരവും 130 കിലോഗ്രാം ഭാരവുമുള്ള വലിയ ശരീരവും അദ്ദേഹത്തിന്റെ മറവിയും വസ്ത്രധാരണത്തിലേയും പെരുമാറ്റത്തിലേയും കിറുക്കുകളും മറ്റും ഫലിത കഥകൾക്കു വിഷയമായിട്ടുണ്ട്.
ബക്കിംഗാംഷയറിലെ ബീക്കൺസ്‌ഫീൽഡിലുള്ള വീട്ടിൽ 1936 ജൂൺ 14-ന്‌ ചെസ്റ്റർട്ടൺ മരിച്ചു. വെസ്റ്റ് മിൻസ്റ്റർ ഭദ്രാസനപ്പള്ളിയിലെ അനുസ്മരണാബലിയിൽ ചരമപ്രസംഗം നടത്തിയത് അദ്ദേഹത്തിന്റെ സുഹൃത്ത് റോണാൾഡ് നോക്സ് ആയിരുന്നു. ബീക്കൺസ്‌ഫീൽഡിൽ റോമൻ കത്തോലിക്കാ സിമിത്തേരിയിലാണ്‌ അദ്ദേഹം സംസ്കരിക്കപ്പെട്ടിരിക്കുന്നത്.

രചനാലോകം-
ചെസ്റ്റർട്ടൺ 80-ഓളം പുസ്തകങ്ങൾ എഴുതി. നൂറുകണക്കിനു കവിതകളും, 200-ഓളം ചെറുകഥകളും, 4000-ത്തിനടുത്തു വരുന്ന ലേഖനങ്ങളും അനേകം നാടകങ്ങളും അദ്ദേഹത്തിന്റേതായുണ്ട്. അദ്ദേഹം ഒരു സാമൂഹ്യവിമർശകനും, ചരിത്രകാരനും, നാടകകൃത്തും, ആഖ്യയികാകാരനും, കത്തോലിക്കാദൈവശാസ്ത്രജ്ഞനും, പക്ഷസ്ഥാപകനും, സം‌വാദകനും എല്ലാമായിരുന്നു. "ഡെയ്‌ലി ന്യൂസ്", "ഇല്ലസ്ട്രേറ്റഡ് ലണ്ടൻ ന്യൂസ്", അദ്ദേഹം തന്നെ നടത്തിയിരുന്നു "ജി.കെ-യുടെ വാരിക" എന്നീ പ്രസിദ്ധീകരണങ്ങളിൽ ചെസ്റ്റർട്ടന്റെ കോളങ്ങൾ പത്യക്ഷപ്പെട്ടു; ബ്രിട്ടാണിക്കാ വിജ്ഞാനകോശത്തിനു വേണ്ടിയും അദ്ദേഹം ലേഖനങ്ങൾ എഴുതി. 1929-ലെ പതിനാലാം പതിപ്പിൽ ചാൾസ് ഡിക്കസിനെക്കുറിച്ചുള്ള ലേഖനവും, ഹാസ്യത്തെക്കുറിച്ചുള്ള ലേഖനത്തിന്റെ ഒരു ഭാഗവും ചെസ്റ്റർട്ടൺ എഴുതിയതായിരുന്നു. അദ്ദേഹം സൃഷ്ടിച്ച കഥാപാത്രങ്ങളിൽ ഏറ്റവും അറിയപ്പെടുന്നത് അപസർപ്പക-പുരോഹിതൻ ഫാദർ ബ്രൗണാണെങ്കിലും ഏറ്റവും അറിയപ്പെടുന്ന നോവൽ വ്യഴാഴ്ച ആയിരുന്ന മനുഷ്യൻ(The Man Who Was Thursday) ആണ്‌. കത്തോലിക്കാ സഭയിൽ സ്വീകരിക്കപ്പെടുന്നതിന്‌ വളരെ മുൻപു തന്നെ അദ്ദേഹം ഉറച്ച ക്രിസ്തുമതവിശ്വാസിയായിരുന്ന അദ്ദേഹത്തിന്റെ രചനകളിൽ ക്രിസ്തീയ പ്രമേയങ്ങളും പ്രതീകങ്ങളും നിറഞ്ഞുനിൽക്കുന്നു.
ചെസ്റ്റർട്ടന്റെ വിശ്വാസങ്ങളും അഭിപ്രായങ്ങളും പ്രതിഫലിപ്പിക്കുന്നവയെങ്കിലും അദ്ദേഹത്തിന്റെ കവിതകൾക്ക് വലിയ പ്രചാരമില്ല. ഏറ്റവും നന്നായി എഴുതപ്പെട്ടിരിക്കുന്നത് ഒരുപക്ഷേ ലെപ്പാന്റോ ആയിരിക്കാം. എന്നാൽ ഏറ്റവും അറിയപ്പെടുന്നത് ദ റോളിങ്ങ് ഇംഗ്ലീഷ് റോഡ് ആണ്‌. സീക്രഡ് പീപ്പിൾ എന്ന കവിതയിലെ "നാം ഇംഗ്ലണ്ടിലെ ജനതയാണ്‌; നാം ഇതുവരേ മിണ്ടിയിട്ടില്ല"(we are the people of England; and we have not spoken yet) എന്ന വരികൾ പ്രസിദ്ധമാണ്‌. "അ ബല്ലേഡ് ഓഫ് സൂയിസൈഡ്", "ദ ബല്ലേഡ് ഓഫ് ദ വൈറ്റ് ഹോഴ്സ്" എന്നീ കവിതകളും പ്രസിദ്ധമാണ്‌.
ചാൾസ് ഡിക്കൻസിനെക്കുറിച്ചുള്ള അദ്ദേഹത്തിന്റെ 1906-ലെ വിമർശനാത്മകപഠനം പരക്കെ പ്രശംസിക്കപ്പെട്ടിട്ടുണ്ട്. പ്യൂരിറ്റൻ ഇംഗ്ലണ്ടിൽ എന്നതിനു പകരം ഉല്ലാസപ്രകൃതിയായ ഇംഗ്ലണ്ടിൽ(merry England) പെടുന്നയാളായാണ്‌ ചെസ്റ്റർട്ടൺ ഡിക്കൻസിനെ കണ്ടതെന്ന് ഇയാൻ കെർ വിലയിരുത്തി.
നർമ്മബോധവും ഫലിതവും ചെസ്റ്റർട്ടന്റെ രചനകളുടെ മുഖമുദ്രയായി നിന്നു. ലോകത്തേയും, ഭരണകൂടങ്ങളേയും, രാഷ്ട്രനീതിയേയും, ധനശാസ്ത്രത്തേയും, തത്ത്വചിന്തയേയും, ദൈവശാസ്ത്രത്തേയും മറ്റും പറ്റി ഗൗരവതരമായ നിരീക്ഷണങ്ങൾ നടത്താൻ അദ്ദേഹം വൈരുദ്ധ്യധിഷ്ടിതമായൊരു ശൈലി അവലംബിച്ചു. "ടൈംസ്" ദിനപ്പത്രം "ലോകത്തെ ബാധിച്ചിരിക്കുന്നതെന്ത്?" എന്ന വിഷയത്തെപ്പറ്റി പ്രമുഖരായ എഴുത്തുകാരിൽ നിന്ന് ലേഖനങ്ങൾ ആവശ്യപ്പെട്ടപ്പോൾ, മനുഷ്യന്റെ അധമാവസ്ഥയിലേയ്ക്കും വിനയത്തിന്റെ ആവശ്യകതയിലേക്കും വിരൽ ചൂണ്ടു അതിഹ്രസ്വമായ ഈ കത്തിലൂടെയാണ്‌ ചെസ്റ്റർട്ടൺ പ്രതികരിച്ചത്:

പ്രിയപ്പെട്ട സർ,
ഇതാ ഞാൻ.
താങ്കളുടെ വിശ്വസ്ഥൻ,
ജി.കെ.ചെസ്റ്റർട്ടൺ

ആശയങ്ങൾ-
ചെസ്റ്റർട്ടന്റെ രചനകളിൽ, ഇംഗ്ലീഷ് സാഹിത്യത്തിൽ മുന്നേയുണ്ടായിരുന്ന രണ്ടു സരണികൾ ഒത്തുചേരുന്നതായി ചില നിരീക്ഷകർ കരുതുന്നു. ഡിക്കൻസിന്റെ വീക്ഷണമാണ്‌ അതിലൊന്ന്; ഓസ്കാർ വൈൽഡിന്റേയും, ചെസ്റ്റർട്ടന്റെ സുഹൃത്തായിരുന്ന ജോർജ്ജ് ബർണാഡ് ഷായുടേയും നിലപാടാണ്‌ മറ്റൊന്ന്: സാമുവൽ ബട്ട്‌ലറുടെ മാതൃക പിന്തുടർന്ന്, വസ്തുസ്ഥിതിയെക്കുറിച്ചുള്ള അലസമായ അംഗീകൃത സങ്കല്പങ്ങളെ വൈരുദ്ധ്യാത്മകതയെ ആയുധമാക്കി ഹാസ്യവും സാമൂഹ്യവിമർശനവും വഴി വെല്ലുവിളിച്ചവരായിരുന്നു അവർ. ഇതൊക്കെയാണെങ്കിലും ചെസ്റ്റർട്ടന്റെ ശൈലിയും ചിന്തയും അദ്ദേഹത്തിന്റെ സ്വന്തമായിരുന്നു. അദ്ദേഹത്തിന്റെ നിഗമനങ്ങൾ മിക്കപ്പോഴും ഓസ്കാർ വൈൽഡിന്റേയും ഷായുടേയും കണ്ടെത്തലുകൾക്ക് വിരുദ്ധവുമായിരുന്നു. പാഷണ്ഡികൾ(Heretics) എന്ന ഗ്രന്ഥത്തിൽ ചെസ്റ്റർട്ടൺ വൈൽഡിനെക്കുറിച്ച് പറയുന്നതിതാണ്‌:
അശുഭാപ്തി ഭാവത്തോടെയുള്ള സുഖാന്വേഷണത്തിന്റെ പാഠം, ഓസ്കാർ വൈൽഡിന്റെ ഛിന്നവും ശക്തവുമായ ചിന്തയിൽ കാണാം. അത് ത്വരിതനിർ‌വൃതിയുടെ മതമാണ്‌; എന്നാൽ ത്വരിതനിർ‌വൃതിയുടെ മതം സന്തുഷ്ടരുടെയല്ല, തീരെ അസന്തുഷ്ടരായവരുടെ മതമാണ്‌. കിട്ടുമെന്നുള്ളപ്പോൾ മൊട്ടുകൾ ശേഖരിച്ചുകൂട്ടുന്നത് സന്തുഷ്ടിയുടെ ലക്ഷണമല്ല; ഡാന്റെ കണ്ട അനശ്വരമായ റോസാപ്പുഷ്പത്തെയാണ്‌ സന്തുഷ്ടി ലക്ഷ്യം വയ്ക്കുന്നത്.
കൂടുതൽ ഹ്രസ്വതയോടെയും, വൈൽഡിന്റെ തന്നെ ശൈലിയെ അനുസ്മരിപ്പിച്ചുകൊണ്ടും, സൃഷ്ടിക്കുവേണ്ടി ത്യാഗങ്ങൾ അനുഷ്ടിക്കേണ്ടതിന്റെ ആവശ്യകതയെക്കുറിച്ച് ചെസ്റ്റർട്ടൺ യാഥാസ്ഥിതികത എന്ന കൃതിയിൽ ഇങ്ങനെ എഴുതി:
സൂര്യാസ്തമയങ്ങളെ വിലകൊടുത്തുവാങ്ങാനാവത്തതു കൊണ്ട് അവ വിലമതിക്കപ്പെടുന്നില്ലെന്ന് ഓസ്കാർ വൈൽഡ് പറയുന്നു. പക്ഷേ ആ പറഞ്ഞത് തെറ്റായിരുന്നു; സൂര്യാസ്തമയത്തിനു നമുക്ക് വിലകൊടുക്കാനാകും. നാം ഓസ്കാർ വൈൽഡല്ലാതിരിക്കുക എന്നതാണ്‌ അതിനു കൊടുക്കാവുന്ന വില.
ചെറ്റർട്ടണും ബർണാഡ് ഷായും പേരുകേട്ട സുഹൃത്തുക്കളായിരുന്നു. തങ്ങളുടെ സം‌വാദങ്ങൾ അവർ ആസ്വദിച്ചു. ഒരിക്കലും അഭിപ്രായ സമന്വയത്തിൽ എത്താനായില്ലെങ്കിലും, പരസ്പരം സൗമനസ്യവും ബഹുമാനവും അവർ നിലനിർത്തി. തങ്ങൾ യോജിക്കാതിരിക്കുന്നത് എവിടെയൊക്കെയാണെന്നും എന്തുകൊണ്ടാണെന്നും ചെസ്റ്റർട്ടൺ വ്യക്തമാക്കി. പാഷണ്ഡികൾ എന്ന കൃതിയിൽ അദ്ദേഹം ഷായെക്കുറിച്ച് എഴുതി:
ഏറെക്കാലത്തേയ്ക്ക് ഒട്ടേറെ മനുഷ്യരെ പിന്തിരിപ്പന്മാരായി മുദ്രകുത്തിയ മിസ്റ്റർ ഷായുടെ ജന്മസഹജമായ നല്ലബുദ്ധി, ജീവിച്ചിരിക്കുന്ന ഇരുകാലിമൃഗങ്ങളിൽ ആരിലും പുരോഗമനചിന്ത ഇല്ലെന്നു ഒടുവിൽ കണ്ടെത്തിയിരിക്കുന്നു. മറ്റേതൊരാളും ഇതോടെ, പുരോഗമനവും മനുഷ്യനും തമ്മിൽ ചേരില്ലെന്നു ബോദ്ധ്യം വന്ന് പുരോഗമനത്തെ വേണ്ടെന്നു വച്ച് മനുഷ്യരോടൊപ്പം നിൽക്കാൻ തീരുമാനിക്കുമായിരുന്നു. അത്രയെളുപ്പം ബോദ്ധ്യം വരുന്ന ആളല്ലാത്ത മിസ്റ്റർ ഷാ, മനുഷ്യരാശിയെ അതിന്റെ കുറവുകളോടെ ദൂരെയെറിഞ്ഞ്, പുരോഗതിക്കു വേണ്ടി മാത്രമുള്ള പുരോഗതിയെ പുണരാൻ തീരുമാനിച്ചു. നമുക്കറിയാവുന്ന മനുഷ്യൻ പുരോഗമനദർശം പിന്തുടരാൻ അപ്രാപ്തനാണെന്നറിഞ്ഞപ്പോൾ, പുതിയൊരു ദർശനമല്ല, പുതിയതരം മനുഷ്യനെയാണ്‌ ഷാ ആവശ്യപ്പെടുന്നത്. ഒരു കയ്‌പൻ ഭഷണം കുഞ്ഞിനെ തീറ്റാൻ വർഷങ്ങളോളം ശ്രമിച്ച് അത് ആ കുഞ്ഞിനു ചേരില്ല എന്നു തിരിച്ചറിഞ്ഞ പോറ്റമ്മ, ആ ഭക്ഷണം ദൂരെയെറിഞ്ഞ് വേറോന്ന് അന്വേഷിക്കുന്നതിനു പകരം ആ കുഞ്ഞിനെ ദൂരെയെറിഞ്ഞ് വേറൊരു കുഞ്ഞിനെ ആവശ്യപ്പെടുന്നതു പോലെയാണിത്.
അക്കാലത്ത് തലയുയർത്തിക്കൊണ്ടിരുന്ന പുതിയ ആധുനികതയുടെ പ്രതിനിധിയായിരുന്നു ഷാ. അതിനുവിപരീതമായി നിന്ന ചെസ്റ്റർട്ടന്റെ വീക്ഷണം ക്രിസ്തുമതത്തോടു ചാഞ്ഞു നിന്നു. യാഥാസ്ഥിതികത എന്ന കൃതിയിൽ അദ്ദേഹം എഴുതി:
ഇച്ഛയുടെ പൂജ, ഇച്ഛയുടെ നിരാസമാണ്‌.. . . ബർണാർഡ് ഷാ അടുത്തു വന്നിട്ട്, "എന്തെങ്കിലും ഇച്ഛിച്ചാലും", എന്നു പറഞ്ഞാൽ അതിന്റെ അർത്ഥം, "നിന്റെ ഇച്ഛയോട് എനിക്കെതിർപ്പില്ല" എന്നാണ്‌; "ഇക്കാര്യത്തിൽ എനിക്ക് ഇച്ഛയൊന്നും ഇല്ല" എന്നു പറയുന്നതിനു തുല്യമാണത്. പൊതു ഇച്ഛയെ നിങ്ങൾക്ക് മാനിക്കാനാവില്ല; കാരണം ഇച്ഛയുടെ ഹൃദയമായിരിക്കുന്നത് അതിന്റെ വ്യക്തിനിഷ്ടസ്വഭാവമാണ്‌.
ഇമ്മാതിരി വാദശൈലിയെ ചെസ്റ്റർട്ടൺ വിശേഷിപ്പിച്ചത് "സാമാന്യമല്ലാത്ത ബുദ്ധി"-യുടെ(uncommon sense) പ്രയോഗം എന്നാണ്‌. അക്കാലത്തെ ജനകീയദർശനങ്ങളുടെ വക്താക്കൾ ബുദ്ധിമാന്മാരായി കാണപ്പെട്ടപ്പോഴും അസംബന്ധങ്ങളാണ്‌ പറഞ്ഞിരുന്നത് എന്നാണ്‌ അദ്ദേഹം സൂചിപ്പിച്ചത്. ഈ നിലപാട് യാഥാസ്ഥിതികത-യിൽ മറ്റൊരിടത്ത് അദ്ദേഹം വീണ്ടും എടുത്തുപറയുന്നുണ്ട്:
"എല്ലാ കസേരകളും വ്യത്യസ്ഥങ്ങളാണ്‌" എന്ന് മിസ്റ്റർ എച്ച്.ജി.വെൽസ് എവിടെയോ പറഞ്ഞപ്പോൾ, അദ്ദേഹം ഉരുവിട്ടത് വെറും അബദ്ധം മാത്രമല്ല, വിരുദ്ധോക്തി(contradiction in terms) കൂടിയാണ്‌. എല്ലാ കസേരകളും വ്യത്യസ്ഥങ്ങളാണെങ്കിൽ നിങ്ങൾക്ക് അവയെ "എല്ലാ കസേരകളും" എന്നു വിളിക്കുക കൂടി വയ്യ.
അതേ ഗ്രന്ഥത്തിൽ മറ്റൊരിടത്ത് അദ്ദേഹം ഇങ്ങനെ നിരീക്ഷിച്ചു:
നിയമരാഹിത്യത്തിന്റെ കാടൻ പൂജയും ഭൗതികമായ നിയമത്തിന്റെ പൂജയും ഒരേതരം ശൂന്യതയിൽ അവസാനിക്കും. കൊടുമുടികൾ കയറിയ നീച്ച ഒടുവിൽ എത്തിച്ചേർന്നത് തിബറ്റിലാണ്‌. ടോൾസ്റ്റോയ്-യോടൊപ്പം അദ്ദേഹം ഒന്നുമില്ലായ്മയുടേയും നിർ‌വാണത്തിന്റേയും നാട്ടിൽ കുത്തിയിരുന്നു. അവരിരുവരും നിസ്സഹായരായിരുന്നു — ഒരാൾക്ക് എല്ലാ ബന്ധങ്ങളും നിഷിദ്ധമായിരുന്നപ്പോൾ അപരന്‌ എല്ലാ വിടുതലും വിലക്കപ്പെട്ടിരുന്നു. ടോൾസ്റ്റോയ്-യുടെ ഇച്ഛ, എല്ലാ വിശേഷകർമ്മങ്ങളും തിന്മയാണെന്ന ബുദ്ധബോധത്തിൽ മരവിച്ചു നിന്നു. നീച്ചയുടെ ഇച്ഛയെയാകട്ടെ, എല്ലാ വിശേഷ കർമ്മങ്ങളും നന്മയാണെന്ന തോന്നലിൽ മരവിച്ചു; വിശേഷപ്പെട്ട എല്ലാ കർമ്മങ്ങളും നന്മയാണെങ്കിൽ അവയൊന്നും വിശേഷപ്പെട്ടതല്ല. ഇരുവരും വഴിത്തിരിവിൽ നിൽക്കുന്നു: ഒരാൾ എല്ലാ വഴികളേയും വെറുക്കുന്നു; അപരൻ എല്ലാ വഴികളും ഇഷ്ടപ്പെടുന്നു. ഫലം എളുപ്പം ഊഹിക്കാവുന്നതേയുള്ളു: അവർ കവലയിൽ തന്നെ തുടരുന്നു.
പുരാതനരും ആധുനികരും, പാശ്ചാത്യരും പൗരസ്ത്യരും ആയ അരോഗമനസ്സുകളെല്ലാം, കത്തിക്കാളാൻ അനുവദിച്ചാൽ വിനാശകരമായേക്കാവുന്ന ഒരു ശക്തിയാണ്‌ ലൈംഗികത എന്ന കാര്യത്തിൽ ഏകാഭിപ്രായക്കാരായിരുന്നു; അതിനെ സ്വസ്ഥവും സുന്ദരവുമാക്കി നിലനിർത്താൻ, അതിന്റെ രഹസ്യസ്വഭാവത്തെ ഒരളവുവരെ നിലനിർത്തേണ്ടത് ആവശ്യമാണെന്നും അവർ സമ്മതിച്ചിരുന്നു.
ചെസ്റ്റർട്ടന്റെ എല്ലാ രചനകളിലും അബോധപൂർ‌വമെന്നോണം, നിശിതമായ അഭിപ്രായങ്ങളും നിരീക്ഷണങ്ങളും കടന്നു വന്നു. "ബല്ലേഡ് ഓഫ് ദ വൈറ്റ് ഹോഴ്സ്" എന്ന ഇതിഹാസകാവ്യത്തിന്റെ മദ്ധ്യത്തിൽ അദ്ദേഹം നടത്തുന്ന ഒരു നിരീക്ഷണം പ്രസിദ്ധമാണ്‌:

അയർലണ്ടിലെ വമ്പന്മാരായ ഗെയ്‌ലുകൾ
ദൈവം ഭ്രാന്തു പിടിപ്പിച്ചവരാണ്‌,
കാരണം, അവരുടെ യുദ്ധങ്ങളെല്ലാം ഉല്ലാസകരവും,
ഈണങ്ങളെല്ലാം ദുഖഭരിതവുമാണ്‌.
 
നുറുങ്ങുകൾ-
•ചെസ്റ്റർട്ടന്റെ സ്ഥൂലിച്ച ശരീരപ്രകൃതിയെ സംബന്ധിച്ചുള്ള പല കഥകളിൽ ഒന്നിതാണ്‌: ഒന്നാം ലോകമഹായുദ്ധകാലത്ത് ഒരു വനിത അദ്ദേഹത്തോട് "താങ്കൾ ഇപ്പോൾ യുദ്ധമുന്നണിയിൽ അല്ലാതിരിക്കുന്നതെന്ത്" എന്നു ചോദിച്ചു. 'നിങ്ങൾ അരികിലേയ്ക്കു മാറി നോക്കിയാൽ ഞാൻ അവിടെത്തന്നെയാണെന്നു കാണാം' എന്നായിരുന്നു ഇതിന്‌ അദ്ദേഹം കൊടുത്ത മറുപടി.
•മറ്റൊരവസരത്തിൽ ചെസ്റ്റർട്ടൺ അശുപ്രകൃതിയായ സുഹൃത്ത് ബർണാഡ് ഷായെ കണ്ടപ്പോൾ "താങ്കളെ കണ്ടാൽ ഇംഗ്ലണ്ടിൽ ക്ഷാമമാണെന്നു തോന്നും" എന്നു പറഞ്ഞു. "താങ്കളെ കണ്ടാൽ, അതിനു കാരണക്കാരൻ ആരാണെന്നു മനസ്സിലാവുകയും ചെയ്യും" എന്നായിരുന്നു ഷായുടെ മറുപടി.
•ഒരു വലിയ സ്വരത്തെ നോവലിസ്റ്റ് പി.ജി.വൊഡ്‌ഹൗസ് വിവരിച്ചത്, "ജി.കെ. ചെസ്റ്റർട്ടൺ ഒരു തകരപ്പാളിയിലേയ്ക്കു വീണാൽ എന്നപോലെ" എന്നാണ്‌‌.
•താൻ എവിടെയ്ക്കു യാത്രതിരിച്ചതാണെന്നത് പലപ്പോഴും മറന്നു പോയതിനാൽ ചെസ്റ്റർട്ടണ്‌ ലക്ഷ്യസ്ഥാനത്തേക്കുള്ള വണ്ടിയിൽ കയറാൻ കഴിയാതെ വന്നിട്ടുണ്ടെന്നു പറയപ്പെടുന്നു. വിദൂരത്തുള്ള തെറ്റായ സ്ഥലത്ത് എത്തിയ ശേഷം അദ്ദേഹം ഭാര്യയ്ക്ക് ടെലഗ്രാം അയയ്ക്കുമായിരുന്നു. ഒരിക്കൽ അതിൽ എഴുതിയിരുന്നത് ഇതായിരുന്നു: "ഞാനിപ്പോൾ ഹാർബറോ ചന്തയിലാണ്‌. എവിടെയാണ്‌ ഞാൻ ആയിരിക്കേണ്ടത്?" അതിന്‌ അവർ ഒറ്റവാക്കിൽ ഇങ്ങനെ മറുപടി എഴുതി: "വീട്ടിൽ."

ഗസലുകളുടെ തുടക്കം പത്താം നൂറ്റാണ്ടിൽ ഇറാനിലാണെന്ന് കരുതിപോരുന്നു. അറേബ്യൻ ഗാനശാഖയായ ഖസിദയിൽ നിന്നുമാണ് ഗസലുകളുടെ തുടക്കം. ഗസലെന്ന വാക്കുണ്ടായത് അറബിയിൽ നിന്നുമാണ്.ഗസലുകളിൽ പ്രണയത്തിന്റെ ഭാവനങ്ങളെ വളരെ വികാരതീവ്രതയോടെ പ്രകടിപ്പിക്കുകയാണ് ചെയ്യുന്നത്.ദൈവത്തെയൊ രാജാവിനെയൊ സ്തുതിക്കുവാനായിരുന്നു എഴുതപ്പെട്ടിരുന്ന ഖസിദയുടെ ഒരു ഭാഗമായ ടാഷ്ബിബിൽ നിന്നും വേർതിരിഞ്ഞാണ് ഇന്നു കാണുന്ന രീതിയിലുള്ള ഗസലുകൾ രൂപം കൊണ്ടത്. ഒരു ഖസീദയിൽ ഈരണ്ടു വരികൾ വീതം അടങ്ങിയ നൂറോളം സ്തുതിഗാനങ്ങളായിരുന്നു. എന്നാൽ ഗസലുകളിൽ 7 മുതൽ 12 വരികൾ മാത്രമാണുള്ളത്. ഈ വരികളിൽ എല്ലാം തന്നെ അടങ്ങിയിരിക്കുന്നു.ഗസലുകളിലെ ലാളിത്യം കൊണ്ടും സാഹിത്യഭംഗികൊണ്ടും, അതിന്റെ മാധുര്യം കൊണ്ടും വളരെ പെട്ടെന്നു തന്നെ ഗസലുകൾ ഇറാനിലെ ജനമനസ്സുകളിൽ ഇടം പിടിക്കുകയും ഖസിദ ക്രമേണ അപ്രത്യക്ഷമാവുകയും ചെയ്തു. പന്ത്രണ്ടാം നൂറ്റാണ്ടിന്റെ അവസാനത്തോടെ തുർക്കികളും അഫ്ഗാനികളും വഴി ഗസലുകൾ ഇന്ത്യയിലെത്തുകയും, അതു വളരെ വേഗം തന്നെ ജനമനസ്സുകളിൽ ഇടം പിടിക്കുകയും ചെയ്തു. അതുകൊണ്ട് തന്നെ ഇന്ത്യൻ സംസ്കാരത്തിൽ ഗസലുകൾക്കുള്ള സ്ഥാനം സീമാതീതമാണ്.അഫ്ഗാനികളുടേയും, മുഗളന്മാരുടേയും ഭരണകാലത്താൺ ഗസലുകള്ക്കു ഏറ്റവും കൂടുതൽ പ്രചാരം ലഭിച്ചിരുന്നത്. ഗസൽ ഗായകർക്കും മറ്റും വളരെ പ്രധാനപ്പെട്ട സ്ഥാനമായിരുന്നു അക്കാലത്തുണ്ടായിരുന്നത്. പേർഷ്യൻ കവിയാ‍യിരുന്ന ഷിറാസ് മുഗൾ സഭയിൽ വളരെ ഉയര്ന്ന സ്ഥാനം ലഭിച്ചിരുന്നു. പതിമൂന്നാം നൂറ്റാണ്ടിൽ ജീവിച്ചിരുന്ന പേർഷ്യൻ ഗാനശാഖയിൽ വളരെയധികം പ്രാഗല്ഭ്യ മുണ്ടായിരുന്ന ഇൻ‌ഡ്യൻ കവിയായിരുന്ന അമീർ ഖുസ്രുവും പതിനെട്ടാം നൂറ്റാണ്ടിൽ ജീവിച്ചിരുന്ന മിറ്‌സാ ബേദിലും ഗസലുകളുടെ വളര്ച്ചയ്ക്ക് ഗണ്യമായ സംഭാവന നല്കിയവരാണ് . അമീർ ഖുസ്രു ഹിന്ദിയിലും ഗസലുകളെഴുതിയിരുന്നു. ഗസലിന്റെ മറ്റൊരു രൂപമാണ് ഖവാലി. ഇദ്ദേഹം സുഫിവര്യനായിരുന്ന ഹസ്രത്ത് നിസാമുദ്ദീനെ പ്രകീർ‌ത്തിച്ച് കൊണ്ട് പേറ്‌ഷ്യനിലും ഹിന്ദിയിലും ഖവാലികള് രചിച്ചിരുന്നു. നൂറ്റാണ്ടുകൾ കഴിഞ്ഞിട്ടും ഇന്നും അദ്ദേഹതിന്റെ കബറിടത്തില് ഖവാലികൾ പാടുന്നുണ്ട്. മറ്റൊരു വസ്തുത നിസാമുദ്ദ്ദീന്റെ ചരമദിനത്തില് ഖുസ്രുവിന്റെ ഖവാലിയോടെയാൺ ഇന്നും ചടങ്ങുകൾ ആരംഭിക്കുന്നത്.

അമീർ ഖുസ്രൊ ദഹ്‌ലവി
പേർഷ്യൻ കുടുംബപാരമ്പര്യത്തിൽ പെടുന്ന ഇന്ത്യയിലെ ഒരു സംഗീതജ്ഞനും, പണ്ഡിതനും,കവിയുമായിരുന്നു അമീർ ഖുസ്രൊ ദഹ്‌ലവി(1253-1325 CE). അബുൽ ഹസ്സൻ യമീനുദ്ദീൻ ഖുസ്രു എന്നതാണ്‌ ശരിയായ നാമം. ഇന്ത്യൻ ഉപഭൂഖണ്ഡത്തിലെ സാംസ്കാരിക ചരിത്രത്തിൽ അമീർ ഖുസ്രുവിന്‌ അനശ്വര സ്ഥാനമാണുള്ളത്. ഡൽഹിയിലെ സൂഫിവര്യൻ നിസാമുദ്ദീൻ ഔലിയയുടെ ശിഷ്യനായ അദ്ദേഹം ഒരു കവിമാത്രമല്ല പ്രതിഭാസമ്പന്നനായ സംഗീതജ്ഞനും കൂടിയായിരുന്നു. പേർഷ്യനിലും ഹിന്ദവിയിലും അദ്ദേഹം കവിതകൾ എഴുതി. ഖവ്വാലിയുടെ പിതാവായി ഖുസ്രുവിനെ പരിഗണിക്കപ്പെടുന്നു. ഹിന്ദുസ്ഥാനി ക്ലാസിക്കൽ സംഗീതത്തെ പേർഷ്യൻ, അറബിക് ഘടകങ്ങൾ കൊണ്ട് സമ്പുഷ്ടമാക്കിയതിലുള്ള പ്രശസ്തിയും അദ്ദേഹത്തിനുള്ളതാണ്‌. "ഖയാൽ", "തരാന" തുടങ്ങിയ സംഗീത രീതികളുടെ ഉപജ്ഞാതാവും ഖുസ്രുവാണ്‌.
 (ഖയാൽ-ചിന്ത എന്നർത്ഥം വരുന്ന പദമാണ് ഖയാൽ.വികാരപരത കൂടുതലുള്ള ശൈലിയാണിത്.നാലു മുതൽ എട്ടുവരി വരെയുള്ള കൃതികൾക്ക് വ്യക്തമായ ഈണം നൽകിയാണ് ഇത് അവതരിപ്പിയ്ക്കുന്നത്.നിരവധി വാദങ്ങൾ ഇതിന്റെ ഉത്‌ഭവത്തെ പറ്റി നിലനിൽക്കുന്നു.പതിനാറാം നൂറ്റാണ്ടിൽ അമീർ ഖുസ്രു ആണ് ഇതിന്റെ ആചാര്യൻ എന്ന് വിശ്വസിയ്ക്കുന്നു.ധ്രുപദ് ശൈലിയിൽ നിന്നും പ്രചോദനമുൾ‌ക്കൊണ്ടിട്ടുണ്ട്.

തരാന-കച്ചേരികളുടെ അവസാനം പാടുന്ന വികാരപരമായ ഗാനരൂപം ആണിത്.ഒരു പ്രത്യേകഭാവം പകരാനായി താളാത്മകമായ ബോലുകൾ അടങ്ങിയ വരികളാണിതിൽ ഉണ്ടാവുക.കർ‌ണാടകസംഗീതത്തിലെ തില്ലാനയോട് ഇതിനെ ഉപമിയ്ക്കാം.)
. തബലയുടെ കണ്ടുപിടുത്തവും പാരമ്പര്യമായി അമീർ ഖുസ്രുവിൽ ചാർത്തപ്പെടാറുണ്ട്. ഗസൽ,മസ്നവി,റൂബി,ദൊബെതി,തർ‍കിബൻദ് എന്നിവ അദ്ദേഹം എഴുതിയിട്ടുണ്ട്.സിത്താർ രൂപകല്പന ചെയ്തിരിയ്ക്കുന്നതും അമീർ ഖുസ്രു ആണെന്ന് കരുതപ്പെടുന്നു.

ഗസലുകളുടെ ഘടന
ഒരു ഗസലുകൾ ഈരണ്ട് വരികൾ വീതം അടങ്ങിയ ഒരു കവിതയാ‍ണ്. ഇതിനെ ഷേറ്(couplets). ) എന്നു പറയുന്നത് ആ വരികളിൽ എല്ലാം അടങ്ങിയിരിക്കുന്നു. എല്ലാ തരത്തിലുമുള്ള ഭാവതീവ്രതയും അവതരിപ്പിക്കാൻ ഈ രണ്ടു വരികളിലൂടെ കഴിയുന്നു. എല്ലാ ഷേറുകളും ഓരൊ കവിതകളാണ്. തുടര്ന്നു വരുന്ന വരികളെയൊ അതിനു മുന്പെയുള്ള വരികളെയൊ അതു ആശ്രയിക്കുന്നില്ല, അതുകൊണ്ട് തന്നെ ഓരൊ ഷേറുകളും പൂർണ്ണതയുള്ള ഓരോ കവിതകളാണ്. ഓരൊ ഗസലുകളും അതിന്റെ പൂർണ്ണതയിലെത്താൻ ചില നിബന്ധനകളുണ്ട്, എന്നാൽ മാത്രമേ അതിനെ പൂർണ്ണ‍മായി ഒരു ഗസലായി കണക്കുകൂട്ടാൻ സാധിക്കുകയുള്ളൂ.
ബെഹർ-ഒരു ഗസലിലുള്ള ഓരൊ ഷേറുകളിലുമൂള്ള വാക്കുകളുടെ എണ്ണം കൃത്യമായിരിക്കണം. ഉദാഹരണമായി ഒരു ഷേറിലെ ആദ്യത്തെ വരിയിൽ അഞ്ചു വാക്കുകളാണെങ്കിൽ രണ്ടാമത്തെ വരിയിലും അഞ്ചു വാക്കുകളുണ്ടായിരിക്കണം. വാക്കുകളുടെ എണ്ണം അനുസരിച്ചു ഷേറുകളെ മൂന്നായി തരം തിരിചിരിക്കുന്നു.
റാദിഫ്-വാക്കുകളെല്ലാം തന്നെ പരസ്പരം സാമ്യമുള്ളതായിരിക്കണം. അതുപോലെ തന്നെ ആദ്യത്തെ വരി അവസാനിക്കുന്ന വാക്കു കൊണ്ട് തന്നെയായിരിക്കണം രണ്ടാമത്തെ വരിയും അവസാനിക്കാൻ. ഗസലുകളുടെ തുടക്കം എല്ലാം തന്നെ റാദിഫിലായിരിക്കണം. ഈ വരികളെ മത്ല  എന്നു പറയുന്നു.
കാഫിയ-റാദിഫ് തുടങ്ങുന്നതിനു മുന്പെെ തന്നെ ഗസലുകളുടെ ഒരു രുപം നല്കുന്നതിനെയാണ് കാഫിയ എന്നു പറയുന്നത്. ഗസലുകൾ ഈ വരികളെ പിന്തുടരുകയാണ് പിന്നീട് ചെയ്യുന്നത്.
മക്ത-ഗസലുകളിലെ അവസാന ഷേറിനെയാൺ മക്ത എന്നു പറയുന്നത്. ആ ഗസൽ രചിച്ച ആളിനെക്കുറിച്ച് ഈ ഷേറിലുണ്ടായിരിക്കും. അവസാന ഷേറിലെവിടെയെങ്കിലും അതു തുടക്കത്തിലൊ, അതിന്റെ അവസാനത്തിലൊ, അല്ലെങ്കിൽ മറ്റെവിടെയെങ്കിലുമൊ വ്യംഗ്യമായെങ്കിലും അതിന്റെ രചയിതാവിനെ സൂചിപ്പിച്ചിരിക്കും. പക്ഷെ ഗസലുകളിൽ ഇതൊരു നിർബന്ധമുള്ള ഭാഗമല്ല.
ഗസലുകളിലെ ഏറ്റവും പ്രധാനപ്പെട്ട ഭാ‍ഗമാൺ അടുത്തത്. തന്റെ ഭാവനയെ സൂചിപ്പിക്കുന്ന തരത്തിലായിരിക്കണം ഷേറുകൾ ക്രമീകരിക്കേണ്ടത്. എന്നാൽ ആ ഗസലിന്റെ തനിമ നഷ്ടപെടുത്താതെ വേണം അതു ചെയ്യാൻ. നേരത്തെ പറഞ്ഞതുപോലെ ഷേറുകൾ നേരത്തെ ഉള്ള വരികളെയൊ തുടർന്നു വരുന്ന വരികളെയൊ ആശ്രയിക്കാത്തതിനാൽ ഷേറുകൾ എങ്ങനെ മാറ്റി മറിച്ചു വെച്ചാലും അതിന്റെ യഥാര്ത്ഥ ത്തിലുള്ള ആസ്വാദനം നമുക്കു ലഭിക്കുന്നു.
പ്രണയമാണ് ഗസലുകളുടെ മുഖമുദ്ര. സൂഫികളും മറ്റും ഗസലുകൾ ആലാപനം ചെയ്യുകയും ആസ്വദിക്കുകയും ചെയ്തിരുന്നു. മുഗൾ ചക്രവര്ത്തിമാരെല്ലാവരും തന്നെ ഗസലുകളുടെ പ്രിയപ്പെട്ട ആരാധകരായിരുന്നു. ആദ്യകാലങ്ങളിൽ ഗസലുകൾ രചിച്ചിരുന്നത് പേർഷ്യനിലും, ടർക്കിഷിലുമായിരുന്നു. ഇന്‌ഡ്യയിലെത്തിയതോടെ ഹിന്ദിയിലും ഉറുദുവിലും അതു രചിക്കാൻ തുടങ്ങി. ഏറ്റവും ഭാവസാന്ദ്രമായി ഗസലുകൾ രചിച്ചിരിക്കുന്നത് ഉറുദുവിലും പേർഷ്യനിലുമാണ്.


ഇന്ന് ഓഗസ്റ്റ് 15.............

സ്വാതന്ത്ര്യത്തിന്റെ അറുപത്തിരണ്ട് വര്‍ഷങ്ങള്‍ നമുക്ക് മുന്നിലൂടെ കടന്നുപോയി. ഇപ്പോളിതാ നാം അറുപത്തിമൂന്നാം സ്വാതന്ത്ര്യദിനം കൊണ്ടാടുന്നു. ഈ അവസരത്തില്‍ സ്വാതന്ത്ര്യമെന്ന ഉദാത്ത ലക്‍ഷ്യത്തിനായി ജീവിതം നല്‍കിയ മഹാരഥന്‍‌മാര്‍ക്ക് മുന്നില്‍ നമുക്ക് ശിരസ്സ് നമിക്കാം....ഉറക്കെ പറയാം,
 മേരാ ഭാത് മഹാന്‍

ജീവിതകാലം മുഴുവന്‍ പാപമോചനത്തിനിരന്നാലും ഒരുപക്ഷേ മതിയായെന്നു വരില്ല. കാരണം അത്രയും വലിയ തെറ്റാണല്ലോ പല മനുഷ്യരും ചെയ്തുകൂട്ടുന്നത്. എന്നാല്‍ പോലും നിരാശ പാടില്ല. സര്‍വ്വപാപങ്ങളും പൊറുക്കാന്‍ പറ്റിയ ധാരാളം അവസരങ്ങള്‍ അല്ലാഹു മനുഷ്യര്‍ക്ക് നല്‍കിയിട്ടുണ്ട്.

വിശുദ്ധ ഖുര്‍ആന്‍ അവതരിച്ച മാസം. അബുഹുറൈറ(റ)യില്‍ നിന്ന്: നബി(സ) പറഞ്ഞു: റംസാന്‍ മാസം വന്നാല്‍ സ്വര്‍ഗ്ഗകവാടങ്ങള്‍ തുറക്കപ്പെടുകയും നരകവാതിലുകള്‍ അടയ്ക്കപ്പെടുകയും ചെയ്യും. പിശാചുക്കള്‍ ബന്ധനസ്ഥരാക്കപ്പെടും''. റംസാന്റെ പ്രഥമരാത്രിയില്‍ ഒരാള്‍ വിളിച്ചുപറയും: നന്മ കാംക്ഷിക്കുന്ന മനുഷ്യാ... മുന്നോട്ട്. തിന്മതേടുന്ന മനുഷ്യാ... നീ നിര്‍ത്ത്. അല്ലാഹു നരകത്തില്‍നിന്ന് മോചിപ്പിക്കുന്നവര്‍ ഏറെയുണ്ട്''. ഇങ്ങനെ എല്ലാ രാത്രിയിലും വിളിച്ചുപറയും.
അല്ലാഹുവിന്റെ മറ്റു ഗ്രന്ഥങ്ങളും അവതീര്‍ണ്ണമായത് റംസാനിലാണ്. ശഅബാന്‍ 30 ദിവസം പൂര്‍ത്തിയായതുകൊണ്ടോ, 29ന് മാസപ്പിറവി കാണുന്നതുകൊണ്ടോ വ്രതാനുഷ്ഠാനം നിര്‍ബന്ധമാകും. ഭഭപിറവി കണ്ടാല്‍ നിങ്ങള്‍ നോമ്പനുഷ്ഠിക്കുക. പിറവി കണ്ടാല്‍ നോമ്പ് മുറിക്കുക. ആകാശം മേഘാവൃതമായാല്‍ ശഅബാന്‍ 30 പൂര്‍ത്തിയാക്കുക''. (നബിവചനം).
വ്രതാനുഷ്ഠാനംകൊണ്ട് വളരെ വലിയ വിഷമതകള്‍ ഉണ്ടായേക്കാവുന്ന ഘട്ടത്തിലെത്തിയ വൃദ്ധരും ആ വിധമുള്ള രോഗികളും നോമ്പനുഷ്ഠിക്കണമെന്നില്ല. ഇവരില്‍ വൃദ്ധര്‍ പിന്നീട് നോറ്റുവീട്ടേണ്ടതുമില്ല. ഒരിക്കലും ദേഭപ്പെടാത്ത രോഗം ബാധിച്ചു നോമ്പ് ഉപേക്ഷിച്ചയാളും നോറ്റു വീട്ടേണ്ടതില്ല. അത്തരക്കാര്‍ ഓരോ നോമ്പിനും പകരം നാട്ടിലെ സാധാരണ ആഹാരസാധനം 800 മി.ലി.വീതം സാധുക്കള്‍ക്ക് നല്‍കി പ്രായശ്ചിത്തം ചെയ്യണം. 132 കിലോമീറ്ററോ അതിലധികമോ ഉള്ള അനുവദനീയമായ യാത്ര ചെയ്യുന്നവര്‍ക്കും നോമ്പ് ഉപേക്ഷിക്കാവുന്നതാണ്. എന്നാല്‍ വൈഷമ്യങ്ങളില്ലാത്ത യാത്രയാണെങ്കില്‍ അനുഷ്ഠിക്കലാണ് ഉത്തമം. യാത്രകാരണം ഉപേക്ഷിച്ച നോമ്പുകള്‍ പിന്നീട് നോറ്റുവീട്ടണം. തങ്ങളുടെയോ കുഞ്ഞുങ്ങളുടെയോ പേരില്‍ ഭയപ്പാടുള്ള ഗര്‍ഭിണികള്‍ക്കും മുലയൂട്ടുന്ന സ്ത്രീകള്‍ക്കും നോമ്പ് ഉപേക്ഷിക്കാം. കുട്ടികളുടെ പേരില്‍ വിഷമമോര്‍ത്ത് നോമ്പ് ഒഴിവാക്കിയ ഗര്‍ഭിണികളും മുലയൂട്ടുന്നവരും ഓരോ ദിവസത്തിനും 800 മി.ലി. നാട്ടിലെ സാധാരണ ആഹാരസാധനങ്ങളില്‍ നിന്ന് പ്രായശ്ചിത്തം നല്‍കേണ്ടതാണ്. അതിശക്തമായ വിശപ്പും ദാഹവും അനുഭവപ്പെട്ട് കഷ്ടപ്പെടുന്നവര്‍ക്കും ആദരണീയമെന്ന് ഗണിക്കപ്പെടുന്ന ഒരു ജീവിയെ രക്ഷിക്കാന്‍വേണ്ടിയും നോമ്പ് ഒഴിവാക്കാം. പിന്നീട് നോറ്റുവീട്ടണമെന്ന് മാത്രം.
ഖുര്‍ആന്‍ പാരായണം അധികമാക്കുക എന്നാണ് നബിവചനം. നിങ്ങള്‍ ഖുര്‍ആന്‍ ഓതുക, അതിനെ പാരായണം ചെയ്തവര്‍ക്ക് അന്ത്യനാളില്‍ അത് ശുപാര്‍ശക്കാരനാകും''(ഹദീസ്). ദാനധര്‍മ്മങ്ങള്‍ അധികരിപ്പിക്കലും വ്രതാനുഷ്ഠാനികളെ നോമ്പുതുറപ്പിക്കലും പള്ളിയില്‍ ഭജനമിരിക്കലും (ഇഅ്തിക്കാഫ്) സവിശേഷ പുണ്യമുള്ള കാര്യങ്ങളാണ്. വിശുദ്ധമാസത്തിലെ പ്രത്യേക നിസ്‌കാരമാണ് തറാവീഹ്. വിശ്വസിച്ചും പ്രതിഫലമാഗ്രഹിച്ചും ഒരാള്‍ റമദാനില്‍ നിസ്‌കരിച്ചാല്‍ അവന്റെ കഴിഞ്ഞുപോയ പാപങ്ങള്‍ പൊറുക്കപ്പെടും.''
പാപങ്ങളില്‍ മുഴുകിജീവിക്കുന്ന മനുഷ്യസമൂഹം അവര്‍ ചെയ്തുകൂട്ടിയ തെറ്റുകള്‍ക്ക് കയ്യും കണക്കുമില്ല. പാപങ്ങള്‍ പേറി അവര്‍ പ്രയാണം തുടരുന്നു. ജീവിതം നിസാരമാണെങ്കിലും ധാരാളം മനുഷ്യര്‍ ധിക്കാരികളും അഹങ്കാരികളുമാകുന്നു. കാരുണ്യവാനായ അല്ലാഹു മനുഷ്യനോട് കൃപയുള്ളവനാണ്. പാപമോചനത്തിനായി അഭ്യര്‍ത്ഥിക്കുവാനാണ് മനുഷ്യനോട് കല്‍പിക്കപ്പെട്ടിരിക്കുന്നത്. ജീവിതകാലം മുഴുവന്‍ പാപമോചനത്തിനിരന്നാലും ഒരുപക്ഷേ മതിയായെന്നു വരില്ല. കാരണം അത്രയും വലിയ തെറ്റാണല്ലോ പല മനുഷ്യരും ചെയ്തുകൂട്ടുന്നത്. എന്നാല്‍ പോലും നിരാശ പാടില്ല. സര്‍വ്വപാപങ്ങളും പൊറുക്കാന്‍ പറ്റിയ ധാരാളം അവസരങ്ങള്‍ അല്ലാഹു മനുഷ്യര്‍ക്ക് നല്‍കിയിട്ടുണ്ട്. അതിലേറ്റവും പ്രാധാന്യമുള്ളതാണ് ലൈലത്തുല്‍ ഖദ്ര്‍ (റമദാനിലെ ഒരു നിശ്ചിതരാവ്). കഴിഞ്ഞകാലത്തെ പല സമുദായങ്ങളിലും ആയിരത്തിലേറെ വര്‍ഷങ്ങള്‍ ജീവിച്ച് അല്ലാഹുവിനെ അനുസരിച്ചു സല്‍കര്‍മ്മങ്ങളില്‍ കഴിഞ്ഞിരുന്ന മഹാന്മാരുണ്ടായിരുന്നു. അല്ലാഹു ദീര്‍ഘായുസ്സ് നല്‍കിയ അവര്‍ക്ക് കൂടുതല്‍ പുണ്യം നേടാന്‍ അവസരമുണ്ടാക്കി. അറുപതോ എഴുപതോ വര്‍ഷം മാത്രം ജീവിക്കുന്ന നമുക്കും അത്തരത്തിലുള്ള പുണ്യങ്ങള്‍ നേടാന്‍ അവസരം അല്ലാഹു നല്‍കി. അല്‍പ്പായുസ്സുകൊണ്ട് അത്യുന്നതപദവികള്‍ നേടിയെടുക്കാന്‍ സര്‍വ്വശക്തനായ അല്ലാഹു മുഹമ്മദ് നബി(സ.അ.)യുടെ അനുയായികള്‍ക്ക് കനിഞ്ഞേകിയതാണ് നിശ്ചിതരാവ്(ലൈലത്തുല്‍ ഖദ്ര്‍). ആ രാത്രിയില്‍ അല്ലാഹുവിന്റെ മലക്കുകള്‍ ഭൂമിയിലിറങ്ങുന്നു. റംസാനിലെ അവസാനത്തെ പത്തിലെ ഒറ്റയായ രാവുകളില്‍ അതിനെ പ്രതീക്ഷിക്കാന്‍ നബി(സ.) പറഞ്ഞിരിക്കുന്നു. നബി(സ.) പറഞ്ഞു: ഈ വിശുദ്ധ മാസം നിങ്ങള്‍ക്ക് സമാഗതമായിരിക്കുകയാണ്. ഇതില്‍ ആയിരം മാസങ്ങളെക്കാള്‍ ഉത്തമമായൊരു രാത്രിയുണ്ട്. ആര്‍ക്കെങ്കിലും അതു നഷ്ടപ്പെട്ടാല്‍ അവന് അഖിലവും നഷ്ടമാണ്. അതിന്റെ പുണ്യം നിര്‍ഭാഗ്യവാന്മാര്‍ക്കല്ലാതെ നഷ്ടപ്പെടുകയില്ല.''
ആരാധനകള്‍ സ്വശരീരങ്ങളിലും ആത്മാവിലും വരുത്തുന്ന വിശുദ്ധി വഴി പൊതുസമൂഹത്തിലും നന്മയുടെ പ്രതിഫലനങ്ങള്‍ അനുഭവപ്പെടുന്നു. ഉപവാസ കാലത്തെ നിയന്ത്രണങ്ങള്‍ പരിശോധിക്കപ്പെടുക. പൊതുസമൂഹത്തിന് അതുവഴിലഭിക്കുന്ന ധാരാളം നല്ല സന്ദേശങ്ങള്‍ കാണാന്‍ കഴിയും. മാനവസമൂഹത്തിന്റെ സമാധാനവും ഐശ്വര്യവുമാണ് ഇസ്ലാം വിഭാവനം ചെയ്തിട്ടുള്ളത്. ഇസ്‌ലാമിലെ ക്രിമിനല്‍സിവില്‍ നിയമങ്ങള്‍ പരിശോധിച്ചാലും ഇതു വ്യക്തമാകും.
മനുഷ്യരുടെ ചെറിയ പ്രയാസങ്ങള്‍ പോലും പരിഹരിക്കുന്നത് ഏറെ പുണ്യമുള്ള സല്‍കര്‍മ്മമാണെന്ന് തിരുവചനമുണ്ട്. തന്റെ സഹോദരന് നല്‍കുന്ന പുഞ്ചിരിക്ക് ദാനത്തിന്റെ പദവിയാണ് പ്രവാചകന്‍ നല്‍കിയത്. മതത്തിന്റെ ശാസനകളും ആരാധനകളും സല്‍സ്വഭാവികളെ സൃഷ്ടിക്കുന്നതിന് കൂടിയുള്ളതാണ്. എന്റെ ബാഹ്യശരീരം ഭംഗിയാക്കിയപോലെ എന്റെ സ്വഭാവവും നീ ഭംഗിയാക്കണമേ എന്ന് പ്രവാചകന്‍ പ്രാര്‍ത്ഥിച്ചിരുന്നു. ജനങ്ങളോടുള്ള ഇടപെടലുകള്‍ അവര്‍ക്ക് ഗുണവും സന്തോഷവും നല്‍കുന്ന വിധമാവണം.
വിശുദ്ധ റംസാനിലെ പുണ്യമുള്ള ഉപവാസം മതിയായ കാരണങ്ങളാല്‍ ഉപേക്ഷിക്കേണ്ടിവന്നാല്‍ പ്രായശ്ചിത്തമായി 800 മി.ലിറ്റര്‍ ധാന്യം സാധുക്കള്‍ക്ക് നല്‍കണമെന്ന കര്‍മ്മശാസ്ത്ര വിധിയില്‍നിന്ന് സമൂഹവുമായി എത്രവലിയ ബന്ധമാണ് സ്ഥാപിക്കപ്പെടേണ്ടതെന്ന് തിരിച്ചറിയാനാവും. മനുഷ്യരില്‍ നിയന്ത്രണം വരുത്തുന്നത് മറ്റുള്ളവര്‍ക്ക് ഗുണം വരാനാണ്. തിരക്കുപിടിച്ച ഒരു അങ്ങാടിയില്‍വാഹനങ്ങള്‍ക്ക് അധികാരികള്‍ ഏര്‍പ്പെടുത്തുന്ന നിയന്ത്രണങ്ങള്‍ മറ്റുള്ളവര്‍ക്കുകൂടി ഉപകാരത്തിനാണല്ലോ.
മാനവസമൂഹം വളര്‍ന്നുവലുതായി ഇപ്പോള്‍ 600 കോടിയിലധികമായി. അവര്‍ ചന്ദ്രനില്‍പോലും താമസസൗകര്യത്തെക്കുറിച്ച് ചിന്തിച്ചുതുടങ്ങി. ബഹിരാകാശത്തില്‍ പാറിപ്പറന്നു നടന്നുതുടങ്ങി. കരയും കടലും അതിലെ പ്രതിഭാസങ്ങളും കണ്ടെത്താനും, ഉപയോഗപ്പെടുത്താനും അവര്‍ക്ക് സാധ്യമായി. ഈ മഹാപ്രവാഹത്തിനിടയില്‍ വരാനിടയുള്ള മത്സരവും സംഘര്‍ഷങ്ങളും തടയാനോ, നീതിബോധത്തോടെ വിഷയങ്ങളെ സമീപിക്കാനോ ശുദ്ധഹൃദയങ്ങള്‍ക്കേ കഴിയൂ. അത്തരം മനസ്സുകളെയാണ് കാലം കാത്തുനില്‍ക്കുന്നത്. മനുഷ്യസമൂഹം എത്രയൊക്കെ വളര്‍ന്നാലും അവരുടെ അന്വേഷണം എത്ര ഉയര്‍ന്നാലും അവര്‍ മനുഷ്യരാണ്; അഥവാ സൃഷ്ടികളാണ്. ഉദാഹരണങ്ങളധികമാണ്. നാം ആര്‍ജ്ജിച്ച എല്ലാ സാങ്കേതിക അറിവുകളും നമ്മുടെ മുഴുവന്‍ ലാബുകളും ശ്രമിച്ചാലും ഒരുതുള്ളി ജീവരക്തം കൃത്രിമമായി ഉല്‍പ്പാദിപ്പിക്കാനാവില്ല. ഇന്ത്യയില്‍ തന്നെ വര്‍ഷത്തില്‍ 60 ലക്ഷം ബോട്ടില്‍ രക്തം ആവശ്യമാണെന്ന് അധികാരികള്‍ പറയുന്നു. സ്രഷ്ടാവായ അല്ലാഹുവിന് കീഴ്‌പ്പെടാനും നിയന്ത്രണം പാലിച്ചു സമൂഹജീവിതം സുരക്ഷിതമാക്കാനും റംസാന്‍ വിശ്വാസികള്‍ക്ക് പാഠം നല്‍കുന്നുണ്ട്.
ചിലരെങ്കിലും കടുത്ത നിയന്ത്രണം ആവശ്യമാണോ എന്ന് ചിന്തിക്കുന്നവരാണ്. വനാന്തര്‍ഭാഗങ്ങളില്‍ ജീവിക്കുന്ന മൃഗങ്ങള്‍ക്കുപോലും അവരുടേതായ നിയന്ത്രിതമേഖലകളുണ്ട്. ഇഴജന്തുക്കള്‍ക്കും പറവകള്‍ക്കും സ്വയം തീര്‍ത്ത മേഖലകള്‍. കടല്‍ജീവികള്‍ക്കും നിയന്ത്രണരേഖകളുള്ളതായി തെളിയിക്കപ്പെട്ടിട്ടുണ്ട്. ഇതൊക്കെ ജീവികളുടെ ആവാസവ്യവസ്ഥ ഉറപ്പുവരുത്തുന്നതിനും, വംശനാശം ഇല്ലാതാക്കുന്നതിനുമുള്ള ദൈവനിശ്ചയങ്ങളാണ്. പ്രതിഭാസങ്ങളൊക്കെ നിയന്ത്രിതമാവണമെന്നതാണ് പ്രപഞ്ച വ്യവസ്ഥ തന്നെ. സൂര്യനും ചന്ദ്രനും നിശ്ചിത സഞ്ചാരപഥത്തിലൂടെ മാത്രം ചലിക്കുന്നതില്‍നിന്ന് എന്താണ് മനസ്സിലാക്കേണ്ടത്. പ്രാപഞ്ചിക വ്യവസ്ഥകള്‍ ലംഘിക്കപ്പെട്ടാല്‍ സമ്പൂര്‍ണ്ണ നാശമാണ് സംഭവിക്കുക. ഈ അടിസ്ഥാനതത്ത്വമാണ് ലോകത്തിന്റെ നിലനില്‍പ്പിന്റെ സിദ്ധാന്തം.
നിസ്‌കാരം, നോമ്പ്, സക്കാത്ത്, ഹജ്ജ് തുടങ്ങിയവയിലൂടെ അനിയന്ത്രിത സമൂഹത്തെ ഇല്ലാതാക്കുകയാണ് ഇസ്‌ലാം. അനിയന്ത്രിതസമൂഹത്തിന്റെ അവസാനം ഭമാസ് ഹിസ്റ്റീരിയ' (കൂട്ടഭ്രാന്ത്)യിലായിരിക്കുമെന്ന് സമൂഹശാസ്ത്രപഠനത്തിലേര്‍പ്പെട്ടവര്‍ പറഞ്ഞുവെച്ചിട്ടുണ്ട്.
വ്രതം വിശുദ്ധിയാണെന്ന് പറയുന്നത് ഇതുകൊണ്ടൊക്കെയാണ്. റംസാന്‍ ഒരു ആഘോഷകാലമല്ല. അതൊരു പരീക്ഷണനിരീക്ഷണനിയന്ത്രണപരിശീലന കാലമാണ്. വിശ്വാസികളുടെ ഈ ത്യാഗം വഴി പൊതുസമൂഹത്തിന് ലഭിക്കുന്നത് നന്മയുടെ സന്ദേശങ്ങളാണ്. ഓരോ റംസാനിലും ലോക മുസ്‌ലിംകള്‍ നല്‍കുന്ന ദാനംതന്നെ ഇതിനുള്ള സാക്ഷ്യമാണ്. എല്ലാ മനസ്സുകളിലും കരുണയും സഹാനുഭൂതിയും തളിര്‍ക്കുന്ന കാലമാണ് റംസാന്‍. നാവും മസ്തിഷ്‌കവും മനസ്സും നിയന്ത്രിച്ച് അല്ലാഹുവിന് കീഴ്‌പ്പെട്ട് കൂടുതല്‍ കരുത്തുനേടാന്‍ വിശ്വാസികള്‍ കഠിനശ്രമങ്ങള്‍ നടത്തുന്ന കാലം തീര്‍ച്ചയായും മാനവസമൂഹത്തിന് നന്മകള്‍ നല്‍കുന്ന സന്തോഷത്തിന്റെ നാളുകള്‍
മനസ് ഏകാഗ്രമാക്കാനുള്ള അവസരമാണ് പരിശുദ്ധ നോമ്പ്കാലം. ദൈവപ്രീതി മാത്രം ലക്ഷ്യം വച്ച് ഭക്ഷണ പാനീയങ്ങള്‍ വെടിഞ്ഞ് പ്രാര്‍ത്ഥനാ നിരതമായ മനസോടെ മുസ്ലീങ്ങള്‍ 30 ദിവസത്തെ നോമ്പ് ആചരിക്കുന്നു. ആന്തരികമായ അച്ചടക്കമാണ് നോമ്പിന്റെ ലക്ഷ്യം.
പരമകാരുണികനായ അല്ലാഹുമായുള്ള ആത്മസംസര്‍ഗമാണ് വ്രതം. മറ്റ് ആരാധനാക്രമങ്ങളെപ്പോലെ അതിന് പ്രത്യക്ഷമായ ചടങ്ങുകളില്ല.
റംസന്‍ വ്രതം വിശുദ്ധ ഖുറാന്‍ അവതരിച്ചതിന്റെ വാര്‍ഷികാഘോഷം കൂടെയാണ്. മാനവകുലത്തിന് മാര്‍ഗദര്‍ശകമായി വന്ന ഖുറാന്റെ അനുപമവും അതുല്യവുമായ മഹത്വം ഏറ്റുവാങ്ങാന്‍ കഴിഞ്ഞതിന് ഉടയവനോട് അടിമയ്ക്കുള്ള കൃതജ്ഞതാ പ്രകാശനം കൂടെയാണ് നോമ്പിലൂടെ സാധ്യമാകുന്നത്.
തികച്ചും അത്മീയമായ ഒരനുഷ്ഠാനമാണ് നോമ്പെങ്കിലും റംസാന്‍ വ്രതം മുസ്ലീങ്ങളുടെ ദൈനംദിന ജീവിതത്തില്‍ വമ്പിച്ച മാറ്റങ്ങള്‍ ഉണ്ടാക്കുന്നുണ്ട്. പരമകാരുണികനുമായി എപ്പോഴും സംസര്‍ഗത്തിലാകുന്ന വിശുദ്ധ ദിനങ്ങള്‍ .

ല ഇലാഹ് ഇല്ലലാഹ്...മുഹമ്മദുര്‍ റസൂലില്ലാഹ്

അറബ് ലോകത്തെ, ജീവിച്ചിരിക്കുന്ന ഏറ്റവും വലിയ കവി ആരാകുന്നു എന്ന്‍ 2008 ആഗസ്ത് ഒമ്പതു വരെ നമുക്ക് പറയാനുണ്ടായിരുന്നത് മഹ്മൂദ് ദര്‍വീഷ് എന്നായിരുന്നു. സാമ്രജ്യത്വത്തിന്നെതിരെയും അധിനിവേശത്തിനെതിരേയും നിരന്തരമായി പോരാടിയ ഈ പാലസ്തീന്‍ കവി തന്റെ അരുപത്തിയെഴാം വയസ്സില്‍ ഹൃദയ ശസ്ത്ര ക്രിയയെ തുടര്‍ന്ന്‍ അന്തരിച്ചു. ഫലസ്തീന്റെ ദേശീയ കവിയായി പരിഗണിക്കപ്പെടുന്ന ദാർ‌വീഷ് തന്റെ സാഹിത്യ സംഭാവനകൾക്ക് നിരവധി പുരസ്കാരങ്ങൾ നേടിയിട്ടുണ്ട്. ഏഥൻ നഷ്ടം, ജനനം, ഉയിർത്തെഴുന്നേല്പ്,വിപ്രവാസം,ജന്മഗേഹം നഷ്ടപ്പെട്ടവരുടെ മനോവ്യഥ തുടങ്ങിയവയുടെ രൂപകമായിട്ടാണ്‌ ദാർ‌വീഷിന്റെ സൃഷ്ടികളിൽ ഫലസ്തീൻ കടന്നുവരുന്നത്. കുടിയിറക്കപെട്ട കണ്ണുനീരാണു ദാര്‍വീഷിന്റെ കവിതകളിലെ തീയായി കത്തിപടരുന്നത്. കണ്ണുനീര്‍ത്തുള്ളികളെ മുഴുവന്‍ തീത്തുള്ളികളാക്കിത്തീര്‍ക്കുന്ന വിമോചനത്തിന്റെ കരുത്താണതില്‍ നിന്നുകുതറുന്നത്.അഭയാര്‍ത്ഥി ക്യാമ്പുകളിലേക്കും തടവറകളിലെക്കും സമാനതകളില്ലാത്ത പീഡനങ്ങളിലേക്കും വെട്ടിചുരുക്കപ്പെട്ട ഒരു രാജ്യതിന്റെ ഇപ്പോഴും സ്പന്ദിക്കുന്ന ഹ്രിധയ സത്യമാണ് ആവിഷ്കരിക്കുന്നത്. സാമ്രജ്യത്വത്തിനും സയണിസത്തിനും മുന്‍ബില്‍ സ്രഷ്ടാന്ഗ്ഗം പ്രണമിക്കാന്‍ സന്നദ്ധമല്ലാത്ത പലസ്തീന്‍ വിമോചനസമരത്തിന്റെ പതാകയാണതില്‍ നിന്നും ഉയര്‍ന്നുവരുന്നത്. 'സ്വന്തം മുറിവ് തേടുന്ന ഒരു ചോരത്തുള്ളിയുടെ' അസ്വസ്ത്ഥകളില്‍ വച്ചാണ് സ്നേഹസാന്ദ്രമായ ഒരു ലോകത്തെകുറിച് ദാര്‍വീഷ് സ്വപ്നം കാണുന്നത്. 'ഗാസ ഓറന്ചുകള്‍ വില്‍ക്കുന്നില്ല, അവ ടിന്നുകളിലാക്കിയ അവളുടെ രക്തമാകുന്നു' എന്ന ഉള്ളം പിളര്‍ക്കുന്ന പരമാര്‍ഥത്തെ പലസ്തീന്‍ വിമോചന പ്രക്ഷോഭത്തിന്റെ ഊര്‍ജ്ജമാക്കിത്തീര്‍ക്കാന്‍ കഴിഞ്ഞതുകൊണ്ടാണ്‍ മഹ്മൂദ് ദാര്‍വീഷ് പലസ്തീന്‍ പ്രതിരോധ സമരത്തിന്റെ അത്യുജ്ജല പ്രതീകമായി മാറിയത്

ഇന്ന് ഒക്ടോബര്‍ 9, ആ മഹാനായ കവിയെ അദ്ദേഹത്തിന്റെ പ്രതീക്ഷ എന്ന കവിതയിലൂടെ ഞാന്‍ സ്മരിക്കുന്നു......

പ്രതീക്ഷ(മഹ്‌മൂദ്‌ ദർവീശ്‌)

നിങ്ങളുടെ പാത്രത്തിൽ
തേനിന്റെ അംശം ബാക്കിയുണ്ടാവുമ്പോഴെല്ലാം
അതിൽ വന്നു വീഴാതിരിക്കാൻ
ഈച്ചകളെ നിങ്ങൾ ആട്ടിയോടിക്കുക.
നിങ്ങളുടെ മുന്തിരിവള്ളിയിൽ
കുലകൾ ഉള്ളപ്പോഴെല്ലാം
അതു പഴുത്തു പാകമായിത്തീരാൻ
തോട്ടം സൂക്ഷിപ്പുകാരാ,
കുറുക്കന്മാരെ തുരത്തിയോടിക്കുക
നിങ്ങളുടെ കുടിലിൽ
പായയും വാതിലും ഉള്ള കാലത്തൊക്കെയും
മരംകോച്ചുന്ന തണുപ്പേൽക്കാതെ
നിങ്ങളുടെ കുഞ്ഞുങ്ങൾ ഉറങ്ങാനായി
വാതിലുകൾ അടച്ചു വെക്കുക.
നിങ്ങളുടെ ഹൃദയത്തിൽ
രക്തം സ്രവിക്കുന്ന കാലത്തോളം
പിതാക്കന്മാരേ,
നിങ്ങളതു ചിന്തരുത്‌;
കാരണം നിങ്ങളുടെ ഉദരത്തിൽ
ഒരു കുഞ്ഞ്‌ വളരുന്നുണ്ട്‌
നിങ്ങളുടെ അടുപ്പിൽ വിറകും,
കഹ്‌വയും
ഒരു കെട്ട്‌ വിറകും
ഉള്ള കാലത്തൊക്കെയും.............

-ശിയാസ് ഇബ്രാഹീം

ലീ ഫിദല്‍ കാസ്ട്രൊക്കൊപ്പം -1965
കമ്യൂണിസ്റ്റ് രാജ്യങ്ങളിലെ ജീവിതം പകര്‍ത്തിയ വിഖ്യാത ഫോട്ടോഗ്രാഫര്‍ ലീ ലോക്ക്‌വുഡ് (78) അന്തരിച്ചു. ഫോട്ടോഗ്രാഫിയെ സാമൂഹികമാറ്റത്തിനുള്ള ഉപാധിയായിക്കണ്ട ലീ 1965 ല്‍ ക്യൂബന്‍ നേതാവ് ഫിദല്‍ കാസ്‌ട്രോയുമായി നടത്തിയ ദീര്‍ഘ അഭിമുഖത്തിലൂടെയാണ് പ്രശസ്തനായത്. കാസ്‌ട്രോയുടെ സ്വകാര്യ ജീവിതത്തെക്കുറിച്ച് അദ്ദേഹം നടത്തിയ വെളിപ്പെടുത്തലുകള്‍ ഏറെ താല്‍പര്യത്തോടെയാണ് ലോകം വായിച്ചത്. വിയറ്റ്‌നാമിലെ യുദ്ധത്തടവുകാരുടെ അവസ്ഥ പകര്‍ത്തിയ ചിത്രങ്ങളും ഏറെ പ്രസിദ്ധമാണ്. ഫ്രീലാന്‍സ് ഫോട്ടോഗ്രാഫറായിരുന്ന ലീയുടെ ചിത്രങ്ങള്‍ ബ്ലാക്ക് സ്റ്റാര്‍ ഏജന്‍സി വഴിയാണ് ലോകത്തിലെ വിവിധ മാധ്യമങ്ങള്‍ക്ക് ലഭിച്ചത്. 'കാസ്‌ട്രോസ് ക്യൂബ, ക്യൂബാസ് ഫിഡല്‍' തുടങ്ങി നിരവധി പുസ്തകങ്ങളെഴുതിയിട്ടുണ്ട്.


വിയറ്റ്‌നാം യുദ്ധം ഉച്ചസ്ഥായിയില്‍ നില്‍ക്കുമ്പോഴാണ് ലീ അവിടെയെത്തുന്നത്. വര്‍ഷങ്ങള്‍ക്കുശേഷമായിരുന്നു ഒരു വിദേശപൗരന് വിയറ്റ്‌നാമില്‍ പടങ്ങളെടുക്കാന്‍ അവസരം ലഭിച്ചത്.കനത്ത നിയന്ത്രണങ്ങളോടെയാണ് ലീക്ക്‌ന് വിയറ്റ്‌നാമില്‍ സഞ്ചരിക്കാനായത്. സര്‍ക്കാര്‍ പ്രതിനിധി എപ്പോഴും അദ്ദേഹത്തോടൊപ്പമുണ്ടായിരുന്നു. എങ്കിലും വിലക്കുകളെ മറികടന്ന് അദ്ദേഹം മികച്ച പടങ്ങളെടുത്തു. ഇതിനായി വിയറ്റ്‌നാമില്‍ പതിനായിരത്തോളം മൈല്‍ യാത്ര ചെയ്തു. അമേരിക്കന്‍ ബോംബിങ്ങില്‍ തകര്‍ന്നടിഞ്ഞ മനോഹര രാജ്യത്തിന്റെ കരളലിയിക്കുന്ന ദൃശ്യങ്ങളാണ് ഇതു വഴി പുറംലോകം കണ്ടത്. 1932ല്‍ ന്യൂയോര്‍ക്കില്‍ ജനിച്ച ലീ കുട്ടിക്കാലത്തേ ഫോട്ടോഗ്രാഫിയില്‍ താല്‍പര്യം കാണിച്ചിരുന്നു.കുറച്ചു കാലം പട്ടാളത്തിലും സേവനമനുഷ്ഠിച്ചിട്ടുണ്ട്.

ലോക യുദ്ധാനന്തര ജര്‍മന്‍ ഭരണകൂടത്തിനെതിരെ വിചിത്ര രീതികളിലൂടെ പ്രതിഷേധമുയര്‍ത്തി 60കളിലെ യുവത്വത്തെ സ്വാധീനിച്ച തീവ്ര ഇടതു ബുദ്ധിജീവി ഫ്രിറ്റ്‌സ് ട്യൂഫല്‍ (67) നിര്യാതനായി. പാര്‍കിന്‍സണ്‍സ് രോഗബാധയെ തുടര്‍ന്ന് വര്‍ഷങ്ങളായി ഒതുങ്ങിക്കഴിയുകയായിരുന്നു ട്യൂഫല്‍.

ഹിംസയുടെ മാര്‍ഗം വെടിഞ്ഞ് തമാശകളിലൂടെ വ്യവസ്ഥിതിയെ ആക്രമിക്കുക എന്ന നിലപാടുമായാണ് എഴുത്തും നാടകവും തെരുവു പ്രക്ഷോഭവുമായി 60കള്‍ കീഴടക്കിയ ട്യൂഫലിന്റെ അരങ്ങേറ്റം. കേക്കും പുഡിങ്ങും നിറച്ച ബോംബുകള്‍ പ്രമുഖര്‍ക്ക് വലിച്ചെറിയുന്നതായിരുന്നു ട്യൂഫല്‍ തുടക്കമിട്ട കമ്യൂണ്‍ വണ്‍ എന്ന സംഘടനയുടെ രീതി. എന്നാല്‍, പിന്നീട് അക്രമ രാഷ്ട്രീയത്തിലൂന്നുന്ന സംഘടനകളിലേക്ക് അദ്ദേഹം ചുവടുമാറി.
പില്‍ക്കാലത്ത്, തീവ്ര നിലപാടുകള്‍ കൈയൊഴിഞ്ഞ് ജീവിതത്തെ തമാശയോടെ കാണുന്ന ലാഘവത്വത്തിലേക്ക് അദ്ദേഹം മടങ്ങി. നര്‍മം ആയുധമാണെന്ന് പ്രഖ്യാപിച്ച ട്യൂഫല്‍ 'ഫണ്‍ ബോംബര്‍' എന്നാണ് അറിയപ്പെട്ടിരുന്നത്. നിരവധി തവണ ജയില്‍വാസം അനുഷ്ഠിച്ച ട്യൂഫല്‍ പശ്ചിമ ജര്‍മനി നാസിസത്തിന്റെ അവശിഷ്ടങ്ങള്‍ പൂര്‍ണമായി കൈയൊഴിഞ്ഞില്ലെന്ന പക്ഷക്കാരനായിരുന്നു. ഇറാന്‍ ഭരണാധികാരി റിസാഷാ പഹ്‌ലവിയുടെ ജര്‍മന്‍ സന്ദര്‍ശനം വെറും തമാശയാണെന്ന് പ്രഖ്യാപിച്ച് പുഡിങ് ബോംബുകളെറിഞ്ഞതിനാണ് ട്യൂഫല്‍ ആദ്യം ജയിലിലായത്. പിന്നീട്, ഭരണകൂടത്തിന്റെ കണ്ണിലെ കരടായി അദ്ദേഹം മാറി.
1967ല്‍ ജര്‍മനി സന്ദര്‍ശിച്ച അമേരിക്കന്‍ വൈസ് പ്രസിഡന്റ് ഹ്യൂബര്‍ട്ട് ഹംഫ്രിയെ വധിക്കാന്‍ പദ്ധതി ആവിഷ്‌കരിച്ചതോടെയാണ് ചെമ്പന്‍ താടിയും നീളന്‍ മുടിയുമുള്ള ഈ വട്ടക്കണ്ണടക്കാരന്‍ ലോകത്തിന്റെ ശ്രദ്ധ നേടിയത്.

ഹംഫ്രിക്കെതിരെയുള്ള പ്രതിഷേധത്തില്‍ അറസ്റ്റ് ചെയ്യപ്പെട്ട 11 പേരില്‍ പ്രമുഖന്‍ ഫ്രിറ്റ്‌സ് ആയിരുന്നു.

ബൂര്‍ഷ്വാ കുടുംബ സങ്കല്‍പങ്ങളെ തകര്‍ക്കുക എന്ന ലക്ഷ്യവുമായി 67ല്‍ രൂപവത്കൃതമായ കമ്യൂണ്‍ വണ്‍ എന്ന സംഘടനയിലെ അംഗമെന്ന നിലയില്‍ നടത്തിയ ഇടപെടലുകളാണ് അക്കാലത്ത് അദ്ദേഹത്തെ പ്രശസ്തനാക്കിയത്.
സ്വകാര്യത അനാവശ്യമാണെന്ന് വാദിച്ച് വാതിലില്ലാത്ത കക്കൂസുകളും കുളിമുറികളും ഈ സംഘം ഉപയോഗിച്ചു.

അതിന്റെ വക്താവ് ഫ്രിറ്റ്‌സ് ആയിരുന്നു. ആര്‍ക്കും എന്തും ചെയ്യാമെന്നതായിരുന്നു ഇവരുടെ വാദം. ആക്ഷേപവും പ്രകോപനവുമടങ്ങിയ പ്രവര്‍ത്തനങ്ങളിലൂടെ അക്കാലത്ത് കമ്യൂണ്‍ വണ്‍ വാര്‍ത്തകളില്‍ നിറഞ്ഞുനിന്നു. ഭരണകൂടത്തെയും സമൂഹത്തെയും വെല്ലുവിളിക്കുന്ന തന്റെ വ്യവസ്ഥാവിരുദ്ധ പ്രവര്‍ത്തനങ്ങളുടെ പേരില്‍ നിരവധി തവണ ഫ്രിറ്റ്‌സ് തടവിലാക്കപ്പെട്ടു. മനോവിജ്ഞാനീയവും മാവോയിസവും ഒരേപോലെ സ്വാധീനിച്ച വ്യക്തിത്വമായിരുന്നു ഇദ്ദേഹത്തിന്‍േറത്.

1975ല്‍ ക്രിസ്ത്യന്‍ ഡമോക്രാറ്റിക് യൂനിയന്റെ നേതാവ് പീറ്റര്‍ ലോറന്‍സിനെ തട്ടിക്കൊണ്ടുപോയി കൊല്ലാന്‍ ശ്രമിച്ചതിന് ഫ്രിറ്റ്‌സ് അറസ്റ്റ് ചെയ്യപ്പെട്ടു. അഞ്ചുവര്‍ഷം വിചാരണ കാത്ത് ജയിലില്‍ കഴിഞ്ഞ ഇദ്ദേഹത്തെ വ്യാപകമായ പ്രതിഷേധത്തെ തുടര്‍ന്നാണ് വിട്ടയച്ചത്. കൊള്ള, ആയുധ നിയമങ്ങള്‍, കുറ്റവാളി സംഘങ്ങളുമായുള്ള ബന്ധം മുതലായവയും ഫ്രിറ്റ്‌സിന് മേല്‍ ചുമത്തപ്പെട്ടിട്ടുണ്ട്.

1982ല്‍ ടെലിവിഷന്‍ ചര്‍ച്ചക്കിടെ അന്നത്തെ പശ്ചിമ ജര്‍മന്‍ ധനമന്ത്രിയെ അദ്ദേഹം ചായം തളിച്ചത് വാര്‍ത്തയായിരുന്നു. 84ല്‍ ലണ്ടനിലെത്തിയ ട്യൂഫല്‍ സഹകരണ ബേക്കറി സ്ഥാപിച്ചു. വീണ്ടും ജര്‍മനിയിലെത്തിയ ട്യൂഫല്‍ ബദല്‍ മാധ്യമങ്ങളില്‍ ശ്രദ്ധേയമായ ലേഖനങ്ങള്‍ പ്രസിദ്ധീകരിച്ചു.


എനിക്കിപ്പോൾ
കടൽ കാണുന്നതിനോ,
ആകാശത്തിലേക്കു
നോക്കുന്നതിനോ ആകുന്നില്ല.
തടവറകളും
ഇതുപോലെയാകുമോ..?
നക്ഷത്രമില്ലാതെ...
ആകാശമില്ലാതെ...
മതിലുകളാൽ
ബന്ധനങ്ങളാൽ
ചുറ്റപ്പെട്ട്‌...
ഈ രാത്രി
ഞാനൊരു മിന്നാമിനുങ്ങാകാം...
ഇരുട്ടിനെ പ്രകാശത്താൽ ചുംബിച്ച്‌
നിങ്ങളിലേക്ക്‌ പറന്നു വരാം.............


...............ഈ മിന്നാമിനുങ്ങ് ഇനി രോഗങ്ങളും വൈകല്യങ്ങളും ഇല്ലാത്ത ലോകത്തില്‍
ഇനി നീ പാറി പറക്കുക......
കണ്ണീരോടെ ആദരാഞ്ജലികള്‍... .....


രമ്യയുടെ ശലഭായനം എന്ന ബ്ലോഗ്  -
shalabhaayanam.blogspot.com


രമ്യക്കുട്ടീ ഇനിയും നിന്നെ ഞങ്ങള്‍ ജീവിപ്പിക്കും നിന്റെ ശലഭായനത്തിന്റെ ഒര്‍മകളിലൂടെയും അതിന്റെ മനോഹര സ്രിഷ്ട്ടികളിലൂടെയും-ശിയാസ്

അസത്യത്തെ വ്യാജപ്രജാരണങ്ങളിലൂടെ സത്യമായി എഴുന്നള്ളിക്കാനാവുമെന്ന തത്ത്വം വികസിപ്പിച്ചതില്‍ പ്രമുഖന്‍ ഹിറ്റ്ലറുടെ പ്രചാരണമന്ത്രിയായ ജോസഫ് ഗീബല്‍സാണ്, തന്റെ വകുപ്പിന്റെ പേരില്‍ 'പ്രചാരണം' എന്ന വാക്ക് ചെര്‍ക്കുന്നതിനോട് ഗീബല്‍സിന്‍ യോജിപ്പുണ്ടായിരുന്നില്ല. വാര്‍ത്തയുടെ കൂടെ അഭിപ്രായങ്ങള്‍ കൊടുക്കുന്നത് ശരിയല്ലെന്നും വാര്‍ത്തയില്‍ തന്നെ അഭിപ്രായം അലിഞ്ഞു ചേര്‍ന്നിരിക്കണമെന്നുമായിരുന്നു ഗീബല്‍സിന്റെ വാദം. ഒരു കളവ്, സത്യമെന്ന പോലെ നൂറു തവണ ആവര്‍ത്തിച്ചാല്‍ അത് സത്യമായി മാറും എന്നും ഗീബല്‍സ് പറയുകയുണ്ടായി. തങ്ങളുടെ ആശയങ്ങള്‍ പ്രചരിപ്പിക്കുന്നതിനു മുമ്പിലെ വിലങ്ങുതടികളെ തട്ടിമാറ്റാന്‍ ഗീബല്‍സ് ഏതറ്റംവരെ പോകാനും തയ്യാറായിരുന്നു. ബ്രെഹ്റ്റ്, തോമസ് മന്‍ തുടങ്ങിയവരുടെ ക്രിതികള്‍ ചുട്ടുകരിക്കാന്‍്‌ ഗീബല്‍സ് വിദ്യാര്‍ഥികളെ പ്രേരിപ്പിചത് അതിനാലാണ്.
പ്രചാരണത്തെക്കുറിച്ചുള്ള ഗീബല്‍സിന്റെ പ്രസിദ്ധമായ ഒരു വാചകം ഇങ്ങനെയാണ്: "വിപ്ലവം നടത്താന്‍ രണ്ട് വഴികളുണ്ട്, പ്രതിപക്ഷത്തെ തോക്കുകാരുടെ മേന്മ അവരെ കൊണ്ട് അംഗീകരിപ്പിക്കുംവരെ യന്ത്രതോക്കുകള്‍കൊണ്ട് വെടിവച്ചുകൊണ്ടിരിക്കാം എന്നതാണ്‍ ലളിതമായ ഒന്നാമത്തെ മാര്‍ഗ്ഗം, മറിച്ച് രാഷ്ട്രത്തെ ഒരു മാനസിക വിപ്ലവത്താല്‍ മാറ്റിമറിക്കുകയും അങ്ങനെ പ്രതിപക്ഷത്തെ ഉന്മൂലനം ചെയ്യുന്നതിന്‍ പകരം സ്വപക്ഷമായി മാറ്റുകയും ചെയ്യാം. ഞങ്ങള്‍ നാഷണല്‍ സോഷ്യലിസ്റ്റുകള്‍ രണ്ടാമത്തെ വഴിയാണ്‍ സ്വീകരിച്ചിരിക്കുന്നത്. അത് പിന്തുടരാനുദ്ദേഷിക്കുകയും ചെയ്യുന്നു". എന്നാല്‍ നാസികള്‍ ഒടുവില്‍ ഉന്മൂലനത്തിന്റെ പാത പിന്തുടരുകയും പ്രചാരണമെന്ന രണ്ടാമത്തെ മാര്‍ഗത്തെ സമര്‍ഥമായി ഉപയോഗപ്പെടുത്തുകയും ചെയ്തു എന്നത് ചരിത്രം. പ്രചാരണത്തെ പ്രത്യക്ഷത്തില്‍ മനസ്സിലാക്കാനാവാത്ത വിധം ഗോപ്യമാക്കുന്ന നാസി രീതി പില്‍ക്കാല മുതലാളിത്ത, സാമ്രാജ്യത്വശക്തികള്‍ ഉപയോഗപ്പെടുത്തുകയുണ്ടായി. സത്യസന്ധതയെയും ജനാധിപത്യത്തെയും സുതാര്യതയെയും ഭയക്കുന്ന സാമ്രജ്യത്വ ശക്തികള്‍ക്ക് ഗീബല്‍സിയന്‍ പാടം തികച്ചും അനുയോജ്യമത്രെ. അദ്രിശ്യമായ സാന്നിധ്യം എന്നത് മാധ്യമങ്ങളുടെ മാത്രമല്ല, അധികാര ഘടനയുടെ കൂടി രീതിയായികാണണമെന്ന് പറഞ്ഞ സാമ്രാജ്യത്വാനുകൂല ചിന്തകന്മാരുണ്ട്. സാമുവല്‍ ഹണ്ടിംഗ്ടണ്‍ അമേരിക്കന്‍ അധികാരത്തെകുറിച്ച് സ്വപ്നം കാണുന്നത് ഇങ്ങനെയാണ്: "അമേരിക്കന്‍ അധികാരത്തിന്റെ ശില്‍പ്പികള്‍ അനുഭവവേദ്യവും എന്നാല്‍ അദ്രിശ്യവുമായ ഒരു ശക്തിയെ സ്രിഷ്ട്ടിക്കേണ്ടതുണ്ട്. അധികാരം ഇരുട്ടില്‍ ശക്തിയാര്‍ജ്ജിക്കുകയും സൂര്യ പ്രകാശത്തില്‍ ബാഷ്പീകരിക്കപ്പെടുകയും ചെയ്യും". ഇപ്പറഞ്ഞത് ഭരണകൂടാധികാരത്തിന്റെ നേര്‍രൂപങ്ങള്‍ക്ക് മാത്രമല്ല മാധ്യമങ്ങള്‍ക്കും ബാധകമാണ്.
ചരിത്രത്തെയും ചരിത്രാവബോധത്തെയും അട്ടിമറിക്കുകയും വ്യാജവും കപടവുമായ പൊതുബോധ നിര്‍മിതിനടത്തുകയും ചെയ്യുന്ന സാമ്രാജ്യത്വ കോളനിവത്കരണ അധിനിവേശങ്ങളെ തട്ടും തടവുമില്ലാതെ സ്വീകരിപ്പിക്കുന്നതില്‍ ദ്രിശ്യ-ശ്രാവ്യ മാധ്യമങ്ങള്‍ വഹിക്കുന്ന പങ്കിനെകുറിച്ച് നിരവധി പടനങ്ങള്‍ നടന്നിട്ടുണ്ട്. യുദ്ധവേളകളിലാണ്‍ പ്രചാരണത്തെ ഒരായുധമാക്കി, അല്ലെങ്കില്‍ സമാന്തരയുദ്ധമാക്കി വന്‍ശക്തികള്‍ ഏറ്റവും കൂടുതല്‍ ഉപയോഗിക്കാറുള്ളത്. ഒന്നും രണ്ടും യുദ്ധങ്ങള്‍ മുതല്‍ അമേരിക്കയുടെ ഇറാഖ്, അഫ്ഗാന്‍ അധിനിവേശങ്ങളില്‍ വരെ വന്‍ശക്തികള്‍ നടത്തിയ പ്രചാരണ തന്ത്രങ്ങള്‍ ഇത്തരത്തില്‍ വിലയിരുത്തപ്പെട്ടിട്ടുണ്ട്.
രണ്ടാം ലോക യുദ്ധകാലത്തെ പ്രചാരണ തന്ത്രങ്ങളെ സമര്‍ഥമായി അപഗ്രഥിക്കുന്ന മൈക്കല്‍ ബാല്‍ഫര്‍, പ്രചാരണ രീതികളെ തരംതിരിക്കുന്നത് ഇങ്ങനെയാണ്:

- സത്യമാണെന്ന ആത്മാര്‍ഥമായ ധാരണയോടെ നടത്തുന്ന വ്യാജപ്രസ്താവനകള്‍

- കല്‍പ്പിചുകൂട്ടി പറയുന്ന നുണകള്‍

- സൂചനകളിലൂടെ പരത്തുന്ന തെറ്റുധാരണകള്‍

- സത്യത്തിന്റെ തമസ്കരണം

- വാര്‍ത്തകളിലെ പക്ഷപാതം

ഒരു വിശദീകരണം ആവശ്യമില്ലാത്തവിധം വ്യക്തമാണ്‍ ഈ തരംതിരിവ്. രണ്ടാംലോക മഹായുദ്ധാനന്തരം നടന്ന ചെറുതും വലുതമായ യുദ്ധങ്ങളിലെല്ലാം ഈ തന്ത്രങ്ങള്‍ ഉപയോഗപ്പെടുത്തിയതായി കാണാം.

ഗള്‍ഫ് യുദ്ധകാലത്ത് 'ഹില്‍ ആന്റ് ഹോള്‍ട്ടന്‍' പോലുള്ള വന്‍കിട പബ്ലിക്ക് റിലേഷന്‍ കമ്പനികളെ ഉപയോഗിച് അമേരിക്ക ഇറാഖിനെതിരെ ഉന്നയിച്ച് നുണപ്രചാരണങ്ങള്‍ മാധ്യമങ്ങളുടെ വ്യാജവാര്‍ത്താ ചരിത്രത്തിലെ സമീപകാല അധ്യായമാണ്. സദ്ദാം ഹുസൈനെ അതുക്രൂരനും നീചനുമായി ചിത്രീകരിക്കാന്‍ സ്രിഷ്ട്ടിച്ച നിരവധി കള്ളക്കഥകള്‍ പിന്നീട് പൊളിയുകയുണ്ടായി. ഉദാഹരണമായി ഗള്‍ഫ് യുദ്ധകാലത്ത് അമേരിക്ക പ്രചരിപ്പിച്ച ഒരു വ്യാജവാര്‍ത്ത, കുവൈത്ത് ഹോസ്പിറ്റലിലെ ഇന്‍ക്യുബേറ്ററുകളില്‍നിന്ന് കുഞ്ഞുങ്ങളെ എടുത്ത് ഐസില്‍ കിടത്തി സദ്ദാമിന്റെ പട്ടാളക്കാര്‍ കൊലപ്പെടുത്തി എന്നയിരുന്നു. 40,000 കുഞ്ഞുങ്ങളെ ഇങ്ങനെ കൊന്നുവെന്നും ഇപ്പോഴും അതു തുടരുകയാണെന്നുമായിരുന്നു, ദ്രിക്സാക്ഷികള്‍ വിവരണം എന്ന രൂപേണ വന്ന വാര്‍ത്ത. സൈറ എന്ന നഴ്സും ബഹ്നഹാനി എന്ന ഡോക്ടറുമായിരുന്നു ഈ ദ്രിക്സാക്ഷികള്‍. 1992 ജനുവരിയില്‍ ന്യൂയൊര്‍ക്ക് ടൈസില്‍ പ്രസിദ്ധീകരിച്ച ലേഘനത്തിലൂടെ മക് ആര്‍തര്‍ എന്ന പത്രപ്രവര്‍ത്തകന്‍ ഈ വ്യാജവാര്‍ത്തയിലൂടെ യാഥാര്‍ത്യം തുറന്നുകാട്ടുകയുണ്ടായി. സൈറ ഒരു നഴ്സേ അല്ലെന്നും കുവൈത്ത് അംബാസഡറുടെ മകളാണെന്നും ബഹ്സഹാനി ഒരു ദന്തിസ്റ്റ് മാത്രമാണെന്നും മക് ആര്‍തര്‍ തെളിവ് സഹിതം സമര്‍ഥിച്ചു. അതോടെ 'ഹില്‍ ആന്റ് ഹോള്‍ട്ടനു' പുതിയ വിശദീകരണവുമായി രംഗത്തുവരേണ്ടി വന്നു. ഇതൊരു വാര്‍ത്താ പരീക്ഷണം മാത്രമായിരുന്നെന്നും ഇറാഖി സൈനികര്‍ ചെയ്ത വിവിധ തരം ക്രൂരതകളെ കുറിച്ച് പറഞ്ഞാല്‍ അമേരിക്കന്‍ ജനതയെ ഏറ്റവും നന്നായി ഇളക്കിയെടുക്കാന്‍ കഴിയുക ഏതു കഥകള്‍ക്കായിരിക്കുമെന്ന വാര്‍ത്താ പരീക്ഷണം മാത്രമാണിതെന്നും പറഞ്ഞ് ഹില്‍ ആന്റ് ഹോള്‍ട്ടന്‍ തടി തപ്പി. സദ്ദാം ഹുസൈനെ കുറിച്ചും അദ്ദേഹം 'ശേഖരിച്ചു വച്ച' രാസായുധങ്ങളെക്കുറിച്ചുമുള്ള വ്യാജവാര്‍ത്തകള്‍ ഇതോടു ചേര്‍ത്തു വായിക്കെണ്ടതാണ്. എല്ലാം കഴിഞ്ഞ് ഇറാഖിനെ തരിപ്പണമാക്കിയ ശേഷം പഴയ വാര്‍ത്തകള്‍ ശരിയായിരുന്നില്ല എന്ന ബുഷിന്റെ തന്നെ കുമ്ബസാരം ലോകജനത ഞെട്ടലോടെയാണ്‍ കേട്ടത്.


തങ്ങള്‍ക്ക് ഇഷ്ട്ടമില്ലാത്ത രാജ്യങ്ങളെയും ജനസമൂഹങ്ങളെയും മോശമായി ചിത്രീകരിക്കാനും വേട്ടയാടാനും കള്ളവാര്‍ത്തകള്‍ മെനയുന്ന രീതി സാമ്രാജ്യത്വശക്തികള്‍ മുമ്പേ ആരംഭിച്ചിട്ടുള്ളതാണ്. വേള്‍ഡ് ട്രേഡ് സെന്റര്‍ തകര്‍ക്കപ്പെട്ട വേളയില്‍ ഫലസ്തീനിലെ സ്ത്രീകള്‍ ആഹ്ലാദപ്രകടനം നടത്തുന്നതായി സി.എന്‍.എന്‍ തുടര്‍ച്ചയായി കാണിച്ച ദ്രിശ്യം, വളരെ പഴയ ചിത്രമായിരുന്നുവെന്നും ഫലസ്തീനികളുടെ ആഘോഷവേളയില്‍ ആഹ്ലാദം പങ്കിടുന്ന ചിത്രമായിരുന്നു അതെന്നും പിന്നീട് തെളിയുകയുണ്ടായി. എന്നാല്‍ ഈ വ്യാജവാര്‍ത്താ നിര്‍മ്മിതിയിലൂടെ സ്രിഷ്ട്ടിക്കപ്പെട്ട സന്ദേശം അമേരിക്കയിലെ സാധാരണക്കാരായ ജനതയുടെ ദുരിതത്തിലും ദുരന്തത്തിലും സന്തോഷിക്കുന്നവരാണ്‍ ഫലസ്തീനികളും അറബ് ലോകവുമെന്നും അവര്‍ കരുണയറ്റവരാണെന്നുമാണ് ഒരു ജനതയെ തെറ്റിദ്ധരിപ്പിചത്. വേള്‍ഡ് ട്രേഡ് സെന്റര്‍ തകര്‍ത്തതിനു പിന്നിലെ ശക്തികള്‍ ആരെന്ന് കണ്ടെത്തുന്നതിനു മുമ്പേ, അറബ്-മുസ്ലിം സമൂഹത്തിന്‍ നേരെ വിരല്‍ചൂണ്ടാന്‍ അഹ്ലാദ പ്രകടന ദ്രിശ്യങ്ങള്‍ സമര്‍ഥമായി ഉപയോഗപ്പെടുത്തുകയായിരുന്നു.


സാമ്രാജ്യത്വ ശക്തികളുടെ മാധ്യമാക്രമണത്തിന്‍ ഏറ്റവും കൂടുതല്‍ വിധേയരായ രണ്ടു വിഭാഗങ്ങള്‍ കമ്മ്യൂണിസ്റ്റുകാരും ഇസ്ലാമിസ്റ്റൂകളുമാണ്. സോവിയറ്റ് യൂനിയന്റെ തകര്‍ച്ചക്ക് ശേഷം ഇസ്ലാം കൂടുതല്‍ പ്രതിസ്ഥാനത്തു നിര്‍ത്തപ്പെട്ടു എന്നത് വര്‍ത്തമാനകാല യാഥാര്‍ത്യം. ഒപ്പം അവശേഷിക്കുന്ന കമ്മ്യൂണിസ്റ്റ് രാജ്യങ്ങള്‍ക്കെതിരെ സകലവിധ നുണപ്രചാരണങ്ങളും അഭംഗുരം തുടരുന്നുണ്ട്. വെനിസ്വലയിലെ സാമ്രാജ്യത്വാനുകൂല പത്രമായ 'എല്‍ നാഷനലി'ന്റെ പത്രാധിപര്‍ മിഗുവേല്‍ ഹെന്റിക് ഒട്ടേറോയുടെ ഒരു ലേഘനത്തിലെ ഭാഗം ഇങ്ങനെ:
"പ്രസിഡന്റിനെ വധിക്കുകയെന്ന കുറ്റക്രിത്യം നിര്‍വഹിക്കാന്‍ ആയിരക്കണക്കിന്‍ വെനിസ്വലക്കാര്‍ ബാധ്യസ്ഥമായിരിക്കുന്നു. ഈ രാജ്യത്തിന്റെ നേതാവ് വധിക്കപ്പെടാന്‍ അര്‍ഹനാണ്; തലമണ്ട തകര്‍ക്കുന്ന ഒരു ബുള്ളറ്റ് അയാള്‍ക്ക് ഒരു അനുഗ്രഹമായിരിക്കും".
 'എല്‍ ന്യൂ പയസ്' എന്ന പത്രത്തിന്റെ എഡിറ്റര്‍ റേഫേല്‍ പോളിയോ ഗ്ലോബോ വിഷന്‍ എന്ന ടി.വി. ചാനലിന്റെ ഒരു പരിപാടിയില്‍ പങ്കെടുത്ത് പറഞ്ഞത് ഇങ്ങനെ: "ഹ്യൂഗോ, ജാഗ്രത! ബെനിറ്റോ മുസോളിനിയെ പോലെ കൊന്ന് തലകീഴായി കെട്ടിത്തൂക്കപ്പെടാനുള്ള വിധിയാണ്‍ നിങ്ങളെ കത്തിരിക്കുന്നത്".

കടപ്പാട്:ഡോ: അസീസിന്
-ശിയാസ് ഇബ്രാഹിം


ചരിത്രത്തിലെ എക്കാലത്തെയും മികച്ച ചിത്രകാരന്മാരില്‍ ഒരാളായ വിന്‍സെന്റ് വാന്‍ ഗോഗ് വിട വാങ്ങിയിട്ട് ജുലൈ29ന് 120 വര്‍ഷം തികഞ്ഞു. ആധുനിക ചിത്രകലാ സമ്പ്രദായത്തിന്റെ സ്ഥാപകരില്‍ ഒരാളായി കണക്കാക്കപ്പെടുന്ന വാന്‍ ഗോഗിന്റെ ചിത്രങ്ങളുടെ വര്‍ണ്ണ വൈവിധ്യവും മിഴിവും ആസ്വാദകനില്‍ ജനിപ്പിക്കുന്ന വൈകാരിക തലങ്ങള്‍ അനിര്‍വചനീയമാണ്. വിന്‍സന്റ് വാന്‍‌ഗോഗ് ജീവിതത്തില്‍ എന്നും ഒറ്റപ്പെട്ടവനായിരുന്നു. കടുത്ത പട്ടിണിയുടെയും ഏകാന്തതയുടെയും ഇടയിലാണ് അദേഹം ചിത്രകലയ്‌ക്കായി സ്വയം അര്‍പ്പിച്ചത്. വാന്‍ഗോഗ് തന്റെ വര്‍ണ്ണനകളില്‍ മറ്റേതിനെക്കാളും മഞ്ഞ നിറത്തെയാണു സാക്ഷാത്ക്കരിച്ചിട്ടുമുള്ളത്. സൂര്യകാന്തിപ്പാടങ്ങള്‍ക്ക് ഇത്രയേറെ വിസ്ത്രിതിയുണ്ടാവുമെന്ന് നാം ധരിച്ചത് വാന്‍ഗോഗിന്റെ ചിത്രങ്ങളിലൂടെയായിരിക്കണം. മഞ്ഞ പൊതുവെ അനാസക്ത്തിയുടെ നിറമാണ്. വാന്‍ഗോഗില്‍, അവസാനം വരെ സ്പന്ദിച്ചുകൊണ്ടിരുന്ന ജീവകാമനക്ക് ഈ മഞ്ഞവര്‍ണ്ണത്തിലൂടെ വ്യഖ്യാനങ്ങള്‍ തേടുമ്ബോള്‍, നാം സ്വാഭാവികമായും ഈ അനാസക്തിയെ സ്പര്‍ശിച്ചെന്നിരിക്കും. Lust for life'ല്‍ വിഷയാസക്തിയാണ് പ്രധാനമെങ്കിലും കാമത്തിനതീതമായ ഒരു ത്വരകൂടി അടങ്ങിക്കിടപ്പുണ്ട്. ഒന്നിലേറെ സ്ത്രീകളുമായി വെഴ്ചയുണ്ടായിരുന്നു വാന്‍ഗോഗിന്‍ എന്ന് വാസ്തവം മറക്കുകയല്ല . ആ വേഴ്ചകളുടെ തീവ്രതയില്‍ ഒതുങ്ങുന്നില്ല ജീവിതമെന്ന വര്‍ണാതീതമായ പ്രതിഭാസം; മറ്റാരേക്കാളുമേറെ വാന്‍ഗോഗ് ഇത് മനസ്സിലാക്കിയിരുന്നു. ഇല്ലെങ്കിലും ഇത്രക്ക് പ്രകാശമിയന്ന ചിത്രങ്ങള്‍ വരച്ച ഒരു ചിത്രകാരന്‍ വിഷാദിയാവാന്‍ വയ്യ, പൊതുവെ വ്യവഹരിക്കുന്ന രീതിയില്‍. ഒട്ടേറെ പാരതന്ത്ര്യങ്ങള്‍ വാന്‍ഗോഗിന്റെ പ്രസാദം ഹനിച്ചിരിക്കമെങ്കിലും ഇത്രയേറെ സെല്‍ഫ്-പോര്‍ട്രേറ്റുകള്‍ ചെയ്ത മറ്റൊരു ചിത്രകാരന്‍ ആ കാലഗട്ടത്തിലെന്നല്ല മറ്റേതൊരു കാലഗട്ടത്തിലും ഇല്ലെന്നു തന്നെ സംഗ്രഹിക്കാം. സാല്‍വദോര്‍ ദാലിയുടെ അത്തരത്തിലുള്ള ചിത്രങ്ങള്‍ പലപ്പോഴും യുക്തിരഹിതങ്ങളായിരുന്നല്ലോ. ഗാഡമായൊരു സത്യാന്വേഷണത്തിന്റെ ഭാഗാമായാണ്‍ വാന്‍ഗോഗ് ഈ ആത്മസ്വരൂപങ്ങള്‍ വരച്ചിട്ടത്. പ്രസാദം ചോര്‍ന്നുപോകാത്ത ഒരു ചേതനക്ക് മാത്രം സാധ്യമാകും വിധം..........

-ശിയാസ്

''

Followers

-NationalAnthem-