ലോക യുദ്ധാനന്തര ജര്‍മന്‍ ഭരണകൂടത്തിനെതിരെ വിചിത്ര രീതികളിലൂടെ പ്രതിഷേധമുയര്‍ത്തി 60കളിലെ യുവത്വത്തെ സ്വാധീനിച്ച തീവ്ര ഇടതു ബുദ്ധിജീവി ഫ്രിറ്റ്‌സ് ട്യൂഫല്‍ (67) നിര്യാതനായി. പാര്‍കിന്‍സണ്‍സ് രോഗബാധയെ തുടര്‍ന്ന് വര്‍ഷങ്ങളായി ഒതുങ്ങിക്കഴിയുകയായിരുന്നു ട്യൂഫല്‍.
ഹിംസയുടെ മാര്‍ഗം വെടിഞ്ഞ് തമാശകളിലൂടെ വ്യവസ്ഥിതിയെ ആക്രമിക്കുക എന്ന നിലപാടുമായാണ് എഴുത്തും നാടകവും തെരുവു പ്രക്ഷോഭവുമായി 60കള്‍ കീഴടക്കിയ ട്യൂഫലിന്റെ അരങ്ങേറ്റം. കേക്കും പുഡിങ്ങും നിറച്ച ബോംബുകള്‍ പ്രമുഖര്‍ക്ക് വലിച്ചെറിയുന്നതായിരുന്നു ട്യൂഫല്‍ തുടക്കമിട്ട കമ്യൂണ്‍ വണ്‍ എന്ന സംഘടനയുടെ രീതി. എന്നാല്‍, പിന്നീട് അക്രമ രാഷ്ട്രീയത്തിലൂന്നുന്ന സംഘടനകളിലേക്ക് അദ്ദേഹം ചുവടുമാറി.
പില്‍ക്കാലത്ത്, തീവ്ര നിലപാടുകള്‍ കൈയൊഴിഞ്ഞ് ജീവിതത്തെ തമാശയോടെ കാണുന്ന ലാഘവത്വത്തിലേക്ക് അദ്ദേഹം മടങ്ങി. നര്‍മം ആയുധമാണെന്ന് പ്രഖ്യാപിച്ച ട്യൂഫല്‍ 'ഫണ്‍ ബോംബര്‍' എന്നാണ് അറിയപ്പെട്ടിരുന്നത്. നിരവധി തവണ ജയില്‍വാസം അനുഷ്ഠിച്ച ട്യൂഫല്‍ പശ്ചിമ ജര്‍മനി നാസിസത്തിന്റെ അവശിഷ്ടങ്ങള്‍ പൂര്‍ണമായി കൈയൊഴിഞ്ഞില്ലെന്ന പക്ഷക്കാരനായിരുന്നു. ഇറാന്‍ ഭരണാധികാരി റിസാഷാ പഹ്‌ലവിയുടെ ജര്‍മന്‍ സന്ദര്‍ശനം വെറും തമാശയാണെന്ന് പ്രഖ്യാപിച്ച് പുഡിങ് ബോംബുകളെറിഞ്ഞതിനാണ് ട്യൂഫല്‍ ആദ്യം ജയിലിലായത്. പിന്നീട്, ഭരണകൂടത്തിന്റെ കണ്ണിലെ കരടായി അദ്ദേഹം മാറി.
1967ല്‍ ജര്‍മനി സന്ദര്‍ശിച്ച അമേരിക്കന്‍ വൈസ് പ്രസിഡന്റ് ഹ്യൂബര്‍ട്ട് ഹംഫ്രിയെ വധിക്കാന്‍ പദ്ധതി ആവിഷ്‌കരിച്ചതോടെയാണ് ചെമ്പന്‍ താടിയും നീളന്‍ മുടിയുമുള്ള ഈ വട്ടക്കണ്ണടക്കാരന്‍ ലോകത്തിന്റെ ശ്രദ്ധ നേടിയത്.
ഹംഫ്രിക്കെതിരെയുള്ള പ്രതിഷേധത്തില്‍ അറസ്റ്റ് ചെയ്യപ്പെട്ട 11 പേരില്‍ പ്രമുഖന്‍ ഫ്രിറ്റ്‌സ് ആയിരുന്നു.
ബൂര്‍ഷ്വാ കുടുംബ സങ്കല്‍പങ്ങളെ തകര്‍ക്കുക എന്ന ലക്ഷ്യവുമായി 67ല്‍ രൂപവത്കൃതമായ കമ്യൂണ്‍ വണ്‍ എന്ന സംഘടനയിലെ അംഗമെന്ന നിലയില്‍ നടത്തിയ ഇടപെടലുകളാണ് അക്കാലത്ത് അദ്ദേഹത്തെ പ്രശസ്തനാക്കിയത്.
സ്വകാര്യത അനാവശ്യമാണെന്ന് വാദിച്ച് വാതിലില്ലാത്ത കക്കൂസുകളും കുളിമുറികളും ഈ സംഘം ഉപയോഗിച്ചു.
അതിന്റെ വക്താവ് ഫ്രിറ്റ്‌സ് ആയിരുന്നു. ആര്‍ക്കും എന്തും ചെയ്യാമെന്നതായിരുന്നു ഇവരുടെ വാദം. ആക്ഷേപവും പ്രകോപനവുമടങ്ങിയ പ്രവര്‍ത്തനങ്ങളിലൂടെ അക്കാലത്ത് കമ്യൂണ്‍ വണ്‍ വാര്‍ത്തകളില്‍ നിറഞ്ഞുനിന്നു. ഭരണകൂടത്തെയും സമൂഹത്തെയും വെല്ലുവിളിക്കുന്ന തന്റെ വ്യവസ്ഥാവിരുദ്ധ പ്രവര്‍ത്തനങ്ങളുടെ പേരില്‍ നിരവധി തവണ ഫ്രിറ്റ്‌സ് തടവിലാക്കപ്പെട്ടു. മനോവിജ്ഞാനീയവും മാവോയിസവും ഒരേപോലെ സ്വാധീനിച്ച വ്യക്തിത്വമായിരുന്നു ഇദ്ദേഹത്തിന്‍േറത്.
1975ല്‍ ക്രിസ്ത്യന്‍ ഡമോക്രാറ്റിക് യൂനിയന്റെ നേതാവ് പീറ്റര്‍ ലോറന്‍സിനെ തട്ടിക്കൊണ്ടുപോയി കൊല്ലാന്‍ ശ്രമിച്ചതിന് ഫ്രിറ്റ്‌സ് അറസ്റ്റ് ചെയ്യപ്പെട്ടു. അഞ്ചുവര്‍ഷം വിചാരണ കാത്ത് ജയിലില്‍ കഴിഞ്ഞ ഇദ്ദേഹത്തെ വ്യാപകമായ പ്രതിഷേധത്തെ തുടര്‍ന്നാണ് വിട്ടയച്ചത്. കൊള്ള, ആയുധ നിയമങ്ങള്‍, കുറ്റവാളി സംഘങ്ങളുമായുള്ള ബന്ധം മുതലായവയും ഫ്രിറ്റ്‌സിന് മേല്‍ ചുമത്തപ്പെട്ടിട്ടുണ്ട്.
1982ല്‍ ടെലിവിഷന്‍ ചര്‍ച്ചക്കിടെ അന്നത്തെ പശ്ചിമ ജര്‍മന്‍ ധനമന്ത്രിയെ അദ്ദേഹം ചായം തളിച്ചത് വാര്‍ത്തയായിരുന്നു. 84ല്‍ ലണ്ടനിലെത്തിയ ട്യൂഫല്‍ സഹകരണ ബേക്കറി സ്ഥാപിച്ചു. വീണ്ടും ജര്‍മനിയിലെത്തിയ ട്യൂഫല്‍ ബദല്‍ മാധ്യമങ്ങളില്‍ ശ്രദ്ധേയമായ ലേഖനങ്ങള്‍ പ്രസിദ്ധീകരിച്ചു.




0 അഭിപ്രായ(ങ്ങള്‍):
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ